Monday, 7 December 2009

കഥപറയുമ്പോള്‍

കുട്ടാപ്പു എന്ന പഠിപ്പില്ലാത്ത പാവപ്പെട്ടവന്‍ നാട്ടിലെ പണമുള്ള വീട്ടിലെ ആന്‍സി എന്ന പെണ്‍കുട്ടിയെ സ്നേഹിക്കുകയും പെണ്ണിന്റെ വീട്ടുകാര്‍ അവനെ കള്ളക്കേസില്‍ കുടുക്കി പോലീസില്‍ പിടിപ്പിക്കുകയും ദുരൂഹ സാഹചര്യത്തില്‍ കുട്ടാപ്പു ട്രെയിന്‍ കയറി മരിക്കുകയും ചെയ്യുന്ന പഴയ കഥയാണ് പറയാന്‍ പോകുന്നത്. പതിവു കഥകള്‍ മടുത്ത വായനക്കാരാ താങ്കളുടെ സന്ദര്‍ശനത്തില്‍ നന്ദിയുണ്ട്; താങ്കള്‍ക്ക് തിരികെപ്പോവാം.

പ്ഫ പൊലയാടിമോനേ എന്ന നിര്‍ദ്ദയമായ തെറിയില്‍ നിന്ന് ഒരു കഥ ആരംഭിക്കുന്നത് ശരിയല്ലെന്നറിയാം. എങ്കിലും നിര്‍ഭാഗ്യവശാല്‍ ആ തെറിയില്‍ നിന്നാണ് കുട്ടാപ്പുവിന്റെ കഥയുടെ പ്രസക്തഭാഗങ്ങള്‍ ആരംഭിക്കുന്നത്.

തെറിയ്ക്കൊപ്പമുള്ള ഇടി വീണത് വലതുനെഞ്ചില്‍ വാരിയെല്ലുകള്‍ തീരുന്നയിടത്താണ്. ഉള്ളിലുണ്ടായിരുന്നതു മുഴുവന്‍ ഒരു സ്ഫോടനത്തില്‍ പുറത്തേക്ക് തെറിച്ചതുപോലെ കുട്ടാപ്പു മടങ്ങി നിലത്തുവീണു. ശ്വാസം വിലങ്ങി ഞെളിഞ്ഞു നിവര്‍ന്നു.

പൊലയാടിമോനേ എന്നവിളിയില്‍ കാല്പനികമായ ഒരു വെല്ലുവിളിയുണ്ട്. അത് ഒരാളുടെ അമ്മയെക്കുറിച്ച് ഏത് സാധാരണമനുഷ്യന്റെയും ഉള്ളിലുള്ള ആദര്‍ശവല്‍ക്കരിക്കപ്പെട്ട ചിത്രത്തെ പിടിച്ചുലക്കുന്നു. എന്നാല്‍ ചില മനുഷ്യര്‍ അസാധാരണക്കാരാണ്. അവര്‍ക്ക് ആ വിളി കേട്ടും കണ്ടും അറിഞ്ഞ ചില വസ്തുതകളുടെ ചുരുക്കെഴുത്ത് മാത്രമായിപ്പോവുന്നു. അങ്ങനെ കാല്പനികമായ സൌന്ദര്യം നഷ്ടപ്പെട്ട തെറികള്‍ കൂടുതല്‍ അപകടകാരികളാണ്.

കുട്ടാപ്പു ഒരു അസാധാരണ മനുഷ്യനായിരുന്നതുകൊണ്ട് അതിവേഗത്തില്‍ പിടഞ്ഞെഴുന്നേറ്റ് മുന്നില്‍ നിന്ന പോലീസുകാരനെ അടിച്ചുവീഴ്തണമെന്ന് അയാള്‍ക്ക് ആഗ്രഹമുണ്ടായി. ഇത്തവണ കറുത്തബൂട്ടുകൊണ്ടുള്ള ചവിട്ടുവീണത് മുഖത്താണ്.

‘നിനക്ക് പള്ളിക്കാലായിലെപ്പെങ്കൊച്ചിനേയേ പ്രേമിക്കാങ്കിട്ടിയൊള്ളല്യോടാ..’

കുട്ടാപ്പുവിന്റെ വായില്‍ ഉപ്പുരസം ഊറിവന്നു. ഇളം ചൂടുള്ള നനവില്‍ മൂക്കടഞ്ഞു. വായ് തുറന്ന് വൃത്തികെട്ട കറകറ ശബ്ദത്തില്‍ ശ്വാസമെടുത്തുകൊണ്ട് കുട്ടാപ്പു ഒരു സ്വപ്നത്തിലേക്ക് വഴുതിപ്പോയി.

കറുത്ത ഇടവഴികള്‍ ഓടിയിറങ്ങുമ്പോള്‍ തെളിച്ചമുള്ള വയല്‍. കണ്ണാടി പോലെ ജലമൊഴുകുന്ന തോട്. ചിറകുള്ള പരലുകള്‍. കതിരുകൊത്തിപ്പറക്കുന്ന...

കുട്ടാപ്പുവിനു പച്ചച്ചിറകുകള്‍ മുളച്ചു. കതിരുകൊത്തി ഇളം വെയിലുതത്തി തളിരിലും പൂവിലും തട്ടിയും മുട്ടിയും കുട്ടാപ്പു ചിറകുവീശിപ്പറന്നു.

പറന്നു പറന്നു വേളോന്‍മലകയറാന്‍ എന്തുരസമാണ്. ആന്‍സിയുണ്ടെങ്കില്‍ കതിരിനുപകരം അവളെക്കൊത്തിയെടുത്തു പറക്കാമായിരുന്നു. കാറ്റുതട്ടി കുളിരുപൊത്തി അവള്‍ ഇക്കിളിയായപോലെ ചിരിക്കും. കുളിരുന്നെടാ മണ്ടന്‍ കുട്ടാപ്പൂ എന്ന് കുറുമ്പുകൊള്ളും.

ഇരിക്കുന്നുണ്ട് കുറുമ്പുകാരി വട്ടമരത്തിന്റെ തണലില്‍ പാറപ്പുറത്ത്. അരികില്‍ അവളുടെ പുസ്തകവുമുണ്ട്. പഠിത്തക്കാരിയാണെന്നാണ് ഭാവം.

അരികില്‍ ചെന്നിരുന്നു. ‘എവിടാരുന്നെടാ ഇത്ര നേരം’ അവള്‍ ചിണുങ്ങുന്നു. പിന്നെയും മുറുക്കിയോ നീ! ഇല്ലെന്നു കണ്ണിറുക്കി ചുണ്ടുതുടച്ചു. തത്തച്ചുണ്ട് ചുവന്നല്ലേയിരിക്കൂ.

താഴെപുല്പരപ്പില്‍ വിളഞ്ഞ വയല്‍ പോലെ സ്വര്‍ണം. വേനലാണ്. മഴയെന്നു വരും. ആന്‍സി കഥയ്ക്ക് കാതോര്‍ക്കുന്നു.

ആയിരം തവണ പറഞ്ഞ കഥയാണ്. ആയിരത്തൊന്നുതവണ കേട്ടതാണ്. എന്നിട്ടും പറയാന്‍ സുഖം.

വേളോന്‍ മലയ്ക്ക് ചേര്‍ന്നാണ് മുക്കുറ്റിമല. ഇടയ്ക്കുള്ള ചെരിവിലാണ് പന്തപ്പാറ. മലയോരത്ത് മഴയെത്തുന്നത് മുടിയഴിച്ചിട്ട് ഉറഞ്ഞാടുന്ന യക്ഷിയെപ്പോലെയാണ്. വേളോന്‍ മലക്കും മുക്കുറ്റിമലയ്ക്കും പിന്നില്‍ മഴ തകര്‍ത്തുപെയ്യും. ഉരുള്‍ പൊട്ടും. മനുഷ്യനും മാടും ചാവും. വീടും വിളവും ഒലിച്ചുപോവും.

പന്തപ്പാറച്ചരിവില്‍ മഴ നാണിച്ചേ പെയ്യൂ. ഇടയ്ക്ക് ഒരെത്തിനോട്ടം. കുണുകുണുങ്ങിയോട്ടം. പിന്നെ താഴെ താഴ്വാരത്തില്‍ കളിയും ചിരിയും.

അങ്ങനെയായതിനുപിന്നിലൊരു കഥയുണ്ട്.

പണ്ടുപണ്ട് പന്തപ്പാറയില്‍ താമസിച്ചിരുന്നത് പാട്ടുകാരുടെ വര്‍ഗമായിരുന്നു. ഇരുട്ടില്‍ പന്തം കൊളുത്തി മിഴാവിന്റെ താളം മലയിറങ്ങി വരും. അടുത്തുള്ള ഗ്രാമങ്ങളില്‍ ആഘോഷത്തിനും ആചാരത്തിനും അവര്‍ പാടും. ദക്ഷിണവാങ്ങി മലകയറിപ്പോവും.

അങ്ങനെയിരിക്കെ അമാവാസി അടുത്തൊരു ദിവസം കണ്ണുകളില്‍ പന്തം കൊളുത്തിവച്ച ഇരുട്ടുപോലെ ഒരു മനുഷ്യന്‍ മലകയറി വന്നു. അയാള്‍ക്ക് പാട്ടു വേണം. മിഴാവിന്റെ താളം വേണം. അമാവാസി രാത്രിയിലാണ്.

‘നിങ്ങള്‍ വരണം. താളം കൊട്ടണം. പാടണം. കണ്ടതെന്തെന്നും കേട്ടതെന്തെന്നും ചോദിക്കരുത്. ആരോടും പറയുകയുമരുത്’

ഗ്രാമത്തലവന്‍ പന്തം കൊളുത്തിയ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. ഉവ്വെന്ന് തലകുലുക്കി.

അമാവാസി നാള്‍. പന്തങ്ങള്‍ വീശി മിഴാവുകൊട്ടി പാട്ടുകാര്‍ മലയിറങ്ങി. ഇടവഴികള്‍ താളത്തില്‍ നടന്ന് ഗ്രാമങ്ങളുടെ അതിരുകള്‍ കടന്നു.

കരിമ്പനക്കാട്ടില്‍ പാതിരാവരെ അവര്‍ കാത്തു. നര്‍ത്തകരെത്തി. താളം തുടങ്ങി. പന്തങ്ങളുടെ വെളിച്ചത്തില്‍ കരിമ്പനയുടെ നിഴലുകള്‍ തുള്ളി. നൃത്തം മുറുകി. നര്‍ത്തകരുടെ തലയിലെ കൊമ്പും കൂര്‍ത്തവാലും കൂര്‍ത്തകോമ്പല്ലുകളും ചമയം കെട്ടിയതായിരുന്നില്ല.

മൂന്നരനാഴിക പുലരുവോളം നൃത്തം തുടര്‍ന്നു. ഒടുവില്‍ ദക്ഷിണവാങ്ങി പാട്ടുകാര്‍ യാത്രയായി. ഗ്രാമത്തിന്റെ അതിരെത്തുവോളം ദൂതനായി വന്നയാള്‍ തന്നെ കൂട്ടുവന്നു. മലകയറാനൊരുങ്ങിയപ്പോള്‍ അയാള്‍ വഴിതടഞ്ഞു.

നിങ്ങള്‍ വാക്കിനു നെറിയുള്ളവരാണ്. എന്തുവരം വേണം എന്ന് പറയുക. നിങ്ങള്‍ക്കത് കിട്ടും.

മലദൈവങ്ങളുടെ കനിവുമതി. ഭുതങ്ങളുടെ ദയ വേണ്ട ജീവിക്കാന്‍. ‘ദക്ഷിണ കിട്ടിയല്ലോ. അത് മതി. അതുമാത്രമേ ഞങ്ങള്‍ക്ക് വിധിയുള്ളൂ.’

അതല്ല. ഒരു വരം. അതെന്തായാലും ചോദിക്കുക.

വേണ്ട എന്ന വാക്കില്‍ ഗ്രാമത്തലവന്‍ ഉറച്ചുനിന്നു.

'ദാനം തരാനുറച്ചത് തരാതിരിക്കാനാവില്ല. വേണ്ടെങ്കിലും ഇതെടുത്തുകൊള്ളുക. വേളോന്‍ കുന്നിനും മുക്കുറ്റിമലക്കും ചുറ്റും മഴതിമിര്‍ക്കും. മലയിടിയും. മരണവും നാശവും വരും. എന്നാല്‍ പാട്ടുകാരുടെ ചരിവിലും കുടിയിലും മഴ നാശമുണ്ടാക്കില്ല.'

കണ്ണിലെ തീയ് കറുത്ത ഉടലിലേക്ക് പടര്‍ത്തി ദൂതന്‍ ആളിമറഞ്ഞു.

ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ ആന്‍സി ചിണുങ്ങും. പൊട്ടക്കഥയാണ്. പിശാചുക്കളുടെ വരം വാങ്ങിയതുകൊണ്ടാണ് മല ഉണങ്ങിപ്പോയത്.

കുട്ടാപ്പുവിന് അതു മനസ്സിലാകാറേയില്ല. പാട്ടുകാര്‍ കുടിയൊഴിഞ്ഞുപോയി തെക്കുനിന്ന് പുതിയകുടിയേറ്റക്കാര്‍ വന്നു. അടിക്കാടുകള്‍ തെളിഞ്ഞ് തോട്ടങ്ങള്‍ തഴച്ചു. കിണറുകള്‍ വര്‍ഷത്തിലേറെയും വരണ്ടുകിടന്നു.

കഥയില്‍ നല്ലതുമാത്രം ചെയ്തവര്‍ പക്ഷെ കാലം മാറിയതുകൊണ്ടുമാത്രം എങ്ങനെ കുറ്റക്കാരാവും?

പക്ഷെ ആരും കുറ്റക്കാരല്ലാത്ത ഒരു കഥ മറ്റാരോ വായിച്ചുണ്ടാക്കിയ ഒരു കടുംകെട്ടിലാണ് താനിപ്പോള്‍ വീണുകിടക്കുന്നതെന്ന് കുട്ടാപ്പു ഓര്‍ത്തതേയില്ല. ഇടയന്‍ പ്രഭുകുമാരിയെ സ്നേഹിക്കുന്ന കഥകള്‍ക്ക് ജനിതകദോഷമായി കിട്ടാറുള്ളതാണ് ആ കടുംകെട്ടെന്നും ഓര്‍ത്തില്ല.

നിര്‍ദ്ദോഷമായ കഥകള്‍ ആരുടെയെങ്കിലും ആശ്വാസത്തിനെത്തുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്ന് യഥാര്‍ത്ഥത്തില്‍ കുട്ടാപ്പു അറിഞ്ഞിരിക്കേണ്ടതാണ്.

കുന്നിന്‍ ചരിവിലെ ഇടിഞ്ഞുപൊളിഞ്ഞ കൂരയുടെ വരാന്തയില്‍ മതിലുചാരിയിരുന്ന് കഥകളിലെ കടുംകെട്ടുകള്‍ വിരുതോടെ അഴിച്ചെടുക്കുമായിരുന്നു അമ്മിച്ചി,

മകനേ പറയൂ, ബാലി സുഗ്രീവനോട് ചെയ്തത് ന്യായമോ ?
അതേ.
രാമന്‍ ബാലിയോട് ചെയ്തത് ന്യായമോ?
അതേ.
രാമന്‍ ശുര്‍പണഖയോട് ചെയ്തത് ന്യായമോ?
അതേ.
രാവണന്‍ രാമനോട് ചെയ്തത് ന്യായമോ‌?
അതേ.

ഏതു ദിശയില്‍ നിന്ന് നോക്കിയാലും ന്യായങ്ങള്‍ മാത്രമുള്ള കഥയുടെ ഉള്ളുകള്ളികളിലേക്ക് മെയ്‌വഴക്കത്തോടെ കയറിയിറങ്ങുമ്പോള്‍ അമ്മിച്ചിയുടെ ജീവിതത്തില്‍ കടുംകെട്ട് വീണത് പറഞ്ഞുഫലിപ്പിക്കാനറിയാതെപോയ മറ്റൊരു കഥ വഴിയാണ്.

അയ്യാവ് എന്ന് കുട്ടാപ്പു വിളിച്ചിരുന്ന മുത്തശ്ശന്‍ പനയില്‍ നിന്ന് വീണ് നടുവൊടിയുമ്പോള്‍ അമ്മിച്ചിക്ക് അറുപതെത്തിയിട്ടില്ല. നാലുവര്‍ഷം കിടക്കപ്പായില്‍ തന്നെ മലവും മൂത്രവും പോയി. അയ്യാവിനെ നോക്കി അമ്മിച്ചി തളര്‍ന്നു. ഉടലുടഞ്ഞു. വൃദ്ധയായി. ജീവിതം വഴിമുട്ടി.

ഒരിക്കല്‍ കുട്ടാപ്പു കളിക്കാന്‍ പോയ ഒരുച്ച നേരത്ത് മയങ്ങിക്കിടന്ന അമ്മിച്ചിയുടെ സ്വപ്നത്തിലേക്ക് ഒരു കറുത്ത രൂപം കയറി വന്നു. കണ്ണുകളില്‍ കഥകളിലെ തീ. അമ്മിച്ചിക്ക് ആളെ മനസ്സിലായി.

എന്നെ മനസ്സിലായോ നിനക്ക്?
അമ്മിച്ചി ഉവ്വെന്ന് തലയാട്ടി. എന്തിന് വന്നു ഇപ്പോള്‍?
ഓരോ ദിവസവും എനിക്ക് ഒരു കുഞ്ഞ് ഒരു കുട്ടി ഒരു യുവാവ് രണ്ടു വൃദ്ധര്‍ --ഇത്രയും പേരെ എത്തിച്ച് കണക്കുകൊടുക്കണം. ഇന്നത്തേയ്ക്ക് പ്രായമായ ഒരാളെ വേണം.
അമ്മിച്ചി ഉടലിന്റെ ഉള്ളിലേക്ക് വലിഞ്ഞൊളിക്കാന്‍ ശ്രമിച്ചു.
വരൂ നമുക്ക് പോകാം.
എനിക്ക് നോക്കാന്‍ മകളുടെ കുട്ടിയുണ്ട്; അമ്മിച്ചി അടുത്ത തട്ടുകുടിയില്‍ ക്രമത്തില്‍ശ്വാസം വലിച്ചുകിടന്ന ആളെ നോക്കി. അയ്യാവെ കൊണ്ടുപൊയ്ക്കോളൂ.

കുട്ടാപ്പു കളികഴിഞ്ഞു തിരികെ വരുമ്പോള്‍ കുടിയുടെ മൂലയില്‍ കുനിഞ്ഞുകൂടിയിരുന്നു കരയുന്നു അമ്മിച്ചി. അയ്യാവിന്റെ വായില്‍ നിന്ന് നുരയും പതയും.

കഥകേട്ടുകഴിഞ്ഞപ്പോള്‍ കുട്ടാപ്പുവിന് ആശ്വാസമേ തോന്നിയുള്ളൂ. അയ്യാവിനു പകരം അമ്മിച്ചിയെ കൊണ്ടുപോയിരുന്നെങ്കില്‍ കുട്ടാപ്പുവിന് ആരുമില്ലാതായേനേ.

പക്ഷെ നാട്ടുകാരുടെ ഇടയില്‍ കഥ പടര്‍ന്നത് ആദ്യം കെട്ട്യോനെക്കൊല്ലി എന്ന കളിപ്പേരിലും പിന്നെ കൊല്ലിപ്പണിക്കത്തി എന്ന വിളിപ്പേരിലുമാണ്.

ദാരിദ്ര്യവും രോഗവും സഹിക്കാതെ അമ്മിച്ചി അയ്യാവിനു വിഷം കൊടുത്തു എന്നാണ് ആ വിളിപ്പേരിനുപിന്നിലുള്ള കഥയെന്ന് കുട്ടാപ്പുവിന് മനസ്സിലായത് വളരെ പിന്നീടാണ്.

കൊല്ലിപ്പണിക്കത്തീടെ ചെക്കന്‍ എന്നവിളി കുട്ടാപ്പുവിന് പക്ഷെ ആശ്വാസമായി തോന്നിയിരുന്നു, പെറ്റതിനു പതിനാറാം നാള്‍ നാടുവിട്ട അമ്മയ്ക്ക് നാട്ടുകാര്‍ കൊടുത്ത വിളിപ്പേരിനുള്ളിലെ കഥ കൊലയെക്കാള്‍ ക്രൂരമായിരുന്നതുകൊണ്ട്.

എന്നാല്‍ പേര്‍വിളിയിയായും ഒളിഞ്ഞുള്ള പോര്‍വിളിയായും മാറുന്ന കഥയുടെ രൂപപരിണാമം കുട്ടാപ്പുവിനെ വലച്ചുതുടങ്ങിയത് പള്ളിക്കാലാ എന്ന വീട്ടിലെ ആന്‍സി എന്ന സുന്ദരിയായ പെണ്‍കുട്ടിയെ കുന്നിന്‍‌ചരിവിലെ കാടും പടലുമുള്ള വഴിയില്‍ വച്ച് കണ്ടുമുട്ടിയതോടെയാണ്. അന്നേരം ആന്‍സിയുടെ കാല്‍ചുവട്ടില്‍ ഒരു പാമ്പ് പത്തിവിടര്‍ത്തിയത് പലപ്പോഴും സംഭവിക്കുന്നതുപോലെ കുട്ടാപ്പുവിനെയും ആന്‍സിയെയും പഴയ ഒരു കാല്പനിക കഥയിലേക്ക് കടത്തിവിട്ടു.

പണ്ടാണ്. മലയോരത്തുനിന്ന് ചരക്കെടുത്ത് ആലപ്പുഴക്ക് കൊണ്ടുപോകാന്‍ കടവിലെത്തിക്കുന്ന മൂസയുടെ കാളവണ്ടിയിലെ തുണക്കാരനായിരുന്നു അലി. മുപ്പാലയൂര്‍ ദേവീക്ഷേത്രത്തിലെ ഊരാണ്മയുള്ള കുടുംബത്തിലെ ഇളയ സന്തതി അമ്മുവിനെ അലി വഴിയരികില്‍ ആദ്യംകാണുമ്പോള്‍ അവളുടെകാല്‍ചുവട്ടിലുമുണ്ടായിരുന്നു പാമ്പ്. പാമ്പിന്റെ വായില്‍ നിന്ന് അലി അമ്മുവിനെ സ്വന്തം നെഞ്ചിലേക്ക് വലിച്ചെടുത്തു.

ഒരു സന്ധ്യക്ക് മുപ്പാലയൂര്‍ ക്ഷേത്രത്തിനരികില്‍ നിന്ന് അമ്മു കാളവണ്ടി കയറി. മെത്തപോലെ ഉയരത്തില്‍ വൈക്കോല്‍ വിരിച്ച കാളവണ്ടി മലമ്പാത കയറിയപ്പോള്‍ അവള്‍ കുലുങ്ങുന്ന റാന്തലിന്റെ തിരിക്കുതാഴെ അലിയുടെ നെഞ്ചില്‍ തലവച്ചുകിടന്ന് നക്ഷത്രങ്ങളെ നോക്കി ദേവിയെക്കുറിച്ചു പാട്ടുപാടി.

നാടിളകി. മൂസയെയും അലിയെയും കൊന്ന് അമ്മുവിനെ തിരികെക്കൊണ്ടുവരാന്‍ കരക്കാര്‍ തീരുമാനിച്ചു. അന്നേരം വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞത്രേ അമ്മുവിന് ഭ്രഷ്ടുണ്ടായിട്ടില്ലെന്നും ആറാട്ടിനു അവളോ സന്തതികളോ ഗ്രാമത്തിനുപുറത്ത് ദേവിയെ സ്വീകരിക്കാന്‍ വരണം എന്നും.

കാളവണ്ടിയില്‍ അമ്മുവിനെക്കൊണ്ടുപോയ അലി വലിയ കച്ചവടക്കാരനായി. അയാളുടെ സന്തതിപരമ്പരയില്‍ പെട്ടവര്‍ ആറാട്ടിനു ദേവിയെ സ്വീകരിക്കാന്‍ വരുമായിരുന്നത്രേ ദേവസ്വം അനാഥമായ കാലം വരെ.

മനുഷ്യരുടെ അതിരുകടക്കലുകളെ നിസാരമാക്കാന്‍ ദൈവങ്ങള്‍ക്ക് കഴിയുന്നത് അതിരുകള്‍ക്ക് മുകളിലിരുന്നു നോക്കുന്നതുകൊണ്ടാവും. പക്ഷെ അതിരുകള്‍ക്കിരുപുറവും നിന്ന് നോക്കുന്ന മനുഷ്യര്‍ക്ക് അതെളുപ്പമാവാറില്ല.

കുന്നിനെ ചെരിവിലെ പാറക്കെട്ടില്‍ പടിഞ്ഞാറ് താണുപോകുന്ന സൂര്യനെ നോക്കിയിരിക്കുമ്പോള്‍ കുട്ടാപ്പു ആന്‍സിയോട് പറയും. നിന്നെകൊണ്ടുപോകാന്‍ ഒരു രാജകുമാരന്‍ വരും. കുതിരവണ്ടീല്‍.

പോടാ മണ്ടൂസേ. ആന്‍സി ചിണുങ്ങും. നീ ട്രെയിന്‍ കണ്ടിട്ടുണ്ടോ.

ബസില്‍ കയറി ഒന്നരമണിക്കൂര്‍ പോകണം ട്രെയിനില്‍ കയറാന്‍. പക്ഷെ ആന്‍സിക്ക് അതായിരുന്നു ഇഷ്ടം. ട്രെയിനില്‍ ആരുമില്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ രണ്ടുവശത്തെ ബെര്‍ത്തില്‍ അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കിക്കിടക്കും. കളിപറയും. പിണങ്ങും. കൈകോര്‍ത്തുപിടിച്ച് പിണക്കം തീര്‍ക്കും.

കുട്ടാപ്പുവും ആന്‍സിയും കുന്നിന്‍ ചരിവുകളിലും മലയോരത്തെ ഇടവഴികളിലും അലിയുടെ കഥയുടെ വകയും തിരിവും തിരയുമ്പോള്‍ കുന്നിറങ്ങിവരുന്നിടത്തെ കവലയില്‍ പുതിയ കഥകള്‍ പിറന്നു.

കുടിയേറ്റക്കാരുടെ വളര്‍ച്ചയില്‍ അസൂയ കൊണ്ട് സ്ഥലത്തെ പഴയ ആളുകള്‍ ഗൂഢാലോചന നടത്തുന്നുണ്ട്. കുടിയേറ്റക്കാരുടെ വസ്തുവകകള്‍ പരമാവധി വാങ്ങിച്ചെടുക്കുക, അവരുടെ വയലില്‍ കളകളെറിയുക, അവരുടെ തോട്ടില്‍ നഞ്ചുകലക്കുക, തോട്ടങ്ങളില്‍ കുരങ്ങുകളെ കൊണ്ടുവിടുക എന്നുതുടങ്ങി പെണ്‍ കുട്ടികളെ വഴിതെറ്റിച്ച് കല്യാണം കഴിക്കുക എന്നുവരെ അതിഗൂഢമായ പദ്ധതികള്‍.

പെണ്‍കുട്ടികള്‍ വീട്ടുകാരുടെ ശ്രദ്ധയിലായി. ചായക്കടയുടെ ഓരത്തുവച്ച് ‘നീ നക്സലേറ്റാണോടാ’ എന്ന് കുഞ്ഞാമന്‍പണിക്കര്‍ ചോദിച്ചപ്പോഴാണ് പുതിയ കഥയുടെ സാധ്യതകള്‍ കുട്ടാപ്പുവിനു വെളിപ്പെട്ടത്. ആന്‍സി വീട്ടുതടങ്കലിലായത് അവനറിഞ്ഞതും അപ്പോഴാണ്.

ആന്‍സിക്ക് സ്വാതന്ത്യ്രം കിട്ടാനെന്തുവഴി? നാടുവിട്ടുപോകാം. പക്ഷെ ആന്‍സിയോട് ഒരുവാക്ക് പറയാതെങ്ങനെ?

ഇരുട്ടില്‍ പള്ളിക്കാലായിലേക്ക് കയറുമ്പോള്‍ ജനലിനിപ്പുറം നിന്ന് ആന്‍സിയോട് മിണ്ടുന്നതായിരുന്നു മനസ്സില്‍. ഇരുട്ട് ഒരു ബള്‍ബിന്റെ തെളിച്ചമായപ്പോള്‍ കള്ളന്‍ എന്ന ഒറ്റവാക്കുള്ള നിലവിളിയുടെ രൂപത്തില്‍ പുതിയൊരു കഥയുണ്ടായി.

ആന്‍സിയുടെ നാത്തൂന്‍ ആലീസായിരുന്നു അത്. പുതിയ കഥയില്‍ കുട്ടാപ്പു ജന്മിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനായി. ആലീസും ജോയിയും ഉറങ്ങുന്ന ജനല്‍ തുറന്നു. ജനലിലൂടെ കയ്യിട്ട് ആലീസിന്റെ കഴുത്തിലെ മാലപൊട്ടിച്ചു.

നോക്കൂ ഈ കഥകള്‍ എത്രതവണ കേട്ടതാണല്ലേ. എത്ര തവണ കേട്ടിട്ടും മടുത്തിട്ടും പാമ്പിന്റെ വായില്‍ നിന്ന് പിടിച്ചുമാറ്റുന്ന ചെക്കന്മാരോട് പെണ്‍കുട്ടികള്‍ക്ക് പ്രേമം തോന്നുന്നതെന്തുകൊണ്ടാണ്? എത്ര ചരിത്രങ്ങള്‍ മാഞ്ഞുപോയിട്ടും പ്രണയത്തിന്റേതല്ലാത്ത അതിരുകള്‍ കള്ളന്മാരെ സൃഷ്ടിക്കുന്നതെന്തുകൊണ്ടാണ്?

പക്ഷെ ഇതൊന്നുമല്ല പറഞ്ഞുവന്നത്. കയറിയിറങ്ങാന്‍ കാറ്റിനും മഴക്കും പിശാചുകള്‍ക്കും രാക്ഷസര്‍ക്കും മൃഗങ്ങള്‍ക്കും കാളവണ്ടിക്കുപോലും ഇടമുള്ള കഥകളില്‍ നിന്ന് ഒറ്റവാക്കുകളിലെ വിളിപ്പേരുകളിലെ ഇടുങ്ങിയ കഥകളിലേക്ക് ചുരുങ്ങിപ്പോയ ഒരു മനുഷ്യന്റെ കഥയാണ്.

അയാളിപ്പോള്‍ കിടക്കുന്നത് ഒരു റെയില്‍വേ ട്രാക്കിലാണ്. കൂര്‍ത്തകല്ലുകളും ലോഹത്തിന്റെ തണുപ്പും പലയാത്രകള്‍ തൂകിപ്പോയ അമേദ്യത്തിന്റെ നാറ്റവുമുള്ള ട്രാക്കില്‍.

അയാളിപ്പോള്‍ ജീവിക്കുന്നത് തീവണ്ടിമുറിയെക്കുറിച്ചുള്ള സ്വപ്നത്തിലാണ്. എതിര്‍ വശത്തെ ബെര്‍ത്തില്‍ കിടന്ന് കണ്ണില്‍ നക്ഷത്രത്തിളക്കമുള്ള ഒരു പെണ്‍കുട്ടി അയാളോട് കളിപറഞ്ഞു. കലഹിച്ചു. കരയണ്ടടാ എന്നുപറഞ്ഞു കൈപിടിച്ചു.

അന്നുവരെ കുട്ടാപ്പു ട്രെയിന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ട്രെയിനിന്റേത് എന്ന് കേട്ട് പരിചയമുള്ള ചൂളം വിളി പ്രപഞ്ചത്തിന്റെ അതിരുകളില്‍ നിന്നു വന്നപ്പോള്‍ അയാള്‍ ബോധത്തിലേക്ക് കണ്മിഴിക്കാന്‍ ശ്രമിച്ചത്.

പക്ഷെ ത്സക്ക് ത്സക്ക് എന്ന ഒറ്റശബ്ദമുള്ള ഒരു തെറിയായി കഥയായി തീവണ്ടി അയാള്‍ക്കുമീതേ പാഞ്ഞുപോയി.

Wednesday, 2 December 2009

സൊജോര്‍ണോ

വേണ്ടതെല്ലാം കൈയ്യിലിണ്ടാ? ഇന്നുവെളുത്തതിനു ശേഷം മൂന്നാം തവണയാണ് ഈ ചോദ്യം കേള്‍ക്കുന്നത്. ഇതിപ്പോള്‍ വെറും അരമണിക്കൂര്‍ മുന്‍പ് മാത്രം ഒരേസ്ഥലത്തേക്ക് പോകാന്‍ ഒരേദിവസമിറങ്ങി ഒരേ ബസ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറാനിടയായതിലെ ആകസ്മികതകൊണ്ടുമാത്രം പരിചയപ്പെട്ട ഒരാളുടെ വായില്‍ നിന്നാണ്. അറിയാതെയെന്നോണം കയ്യിലെ ഫയല്‍ തുറന്ന് ഉള്ളിലേക്ക് നോക്കി ഉറപ്പുവരുത്തി.

പാസ്പോര്‍ട്ട്. ഫോട്ടോ. ഇന്‍ഷുറന്‍സ് അടച്ച രസീത്. പഴയ റസിഡന്‍സ് പെര്‍മിറ്റ്. എല്ലാമുണ്ട്. ഫാദര്‍ ക്ലെമെന്റിന്റെ കയ്യില്‍ എല്ലാം ഉണ്ടോ എന്ന് ചോദിക്കേണ്ടതില്ല. ചിട്ടവട്ടങ്ങള്‍ കണ്ടാലറിയാം ക്രമം ശീലവും വഴക്കവും രോഗവുമായ ആളാണ് കക്ഷി. എന്തെങ്കിലും മറന്നുപോവുക അസാധ്യം.

രാവിലെ ജിമ്മില്‍ വ്യായാമം ചെയ്തുനില്‍ക്കുമ്പോഴാണ് അമ്മ വിളിച്ചത്. കുട്ടിക്കാലത്ത് കുടയും ചോറുപാത്രവും മറന്നതിന്റെ ബാധ്യത. ‘ഒക്കേം എടുത്തുവച്ചോ നീ’.

ഉവ്വമ്മേ. പരിഹാസം പരമാവധി ഒതുക്കി. റേഷന്‍ കാര്‍ഡും കരമടച്ചരസീതും ഫോണിന്റെ കാശടച്ച ബില്ലും ഒക്കേമുണ്ട്.

പാവമാണ്. പക്ഷെ മൂന്നാങ്ങളമാരോടും ഭര്‍ത്താവിന്റെ നാല് സഹോദന്മാരോടും പതിവായി മല്ലടിച്ചാവും നടപ്പിലും മട്ടിലും പുരുഷത്വം വന്നിരിക്കുന്നു അമ്മക്ക്. ഒരുത്തന്‍ പ്രേമിച്ചുകബളിപ്പിച്ച പെണ്ണിനെ വിവാഹം കഴിക്കാനാലോചിക്കുന്നു എന്ന് അറിയിച്ചപ്പോള്‍ അച്ഛനെക്കാള്‍ കലഹിച്ചത് അമ്മ. അവളെക്കുറിച്ചൊരു നല്ലവാക്കുപറയാന്‍ ഇപ്പോഴും മടി.

പിന്നെ വിളിച്ചത് അവളാണ്.

'ഒന്നും മറന്നില്ലല്ലോ നീ?'

'എന്തുമറന്നാലും നിന്നെ മറക്കില്ലെടീ'

'കളിവിട്. വെറുതേ മെനക്കെടരുത്. എല്ലാം എടുത്തുവച്ചോ?'

'ഫയലൊക്കെ ഇന്നലെയേ വേരിഫൈ ചെയ്തുവച്ചെടീ. കേട്ടാല്‍ തോന്നും നീയാണ് ഇതൊക്കെ ചെയ്തുതരുന്നതെന്ന്.' അവള്‍ കനമായെന്തോ മറുപടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ഫയലിലുള്ളതൊന്നും പോര. നഗരത്തിലേക്കിറങ്ങാന്‍ വേഷം മുതല്‍ സകലതും ശ്രദ്ധിക്കണം. പിന്നെ പേഴ്സ്. വാര്‍ഷിക റ്റിക്കറ്റ്. ഫോണ്‍. പെര്‍മെസ്സോ ദി സൊജോര്‍ണോ* രണ്ടുവര്‍ഷത്തേക്കുകൂടി പുതുക്കാനുള്ള പുറപ്പാടാണ്. ഇറ്റലിയിലെ ഏതെങ്കിലും നഗരത്തില്‍ താമസിക്കാനുള്ള അനുവദിപത്രമാണത്. ലളിതമായ ഒരു പുറപ്പാടിനുപോലും ഒരാള്‍ സ്വയം എന്തുമാത്രമാണ് സ്വയം പരുവപ്പെടുത്തേണ്ടത്!

കൊണ്ടുനടക്കേണ്ടതെല്ലാം ഉടമ്പടികളാണ്. പൊതുസ്ഥലത്ത് മാന്യതപാലിച്ചുകൊള്ളാമെന്ന്; നിയമങ്ങള്‍ പാലിച്ചുകൊള്ളാമെന്ന്; കാലാകാലങ്ങളില്‍ പണമടച്ചുകൊള്ളാമെന്ന്. സംരക്ഷിച്ചുകൊള്ളാമെന്ന്; വാഹനസൌകര്യമൊരുക്കിത്തരാമെന്ന്. ഓര്‍മകള്‍ സൂക്ഷിക്കുകയും ഇടക്ക് വിളിക്കുകയും ചെയ്തുകൊള്ളാമെന്ന്. നാഗരികത ഉടമ്പടികളുടെ ആഘോഷം മാത്രമാണ്. അറിയാതെ അടിമപ്പെടുത്തുന്ന സാമാന്യതകളുമായുള്ള വിരസവേഴ്ചയാണ് നഗരജീവിതം.

സഹായാത്രികന്‍ വൈദികനാണ്. ഫാദര്‍ ഡേവിഡ്. കറുത്ത ഫുള്‍ സ്യൂട്ട്. വൈദികരുടെ ഔദ്യോഗിക വേഷം. നാല്പതെത്തിയിട്ടില്ല. തെളിച്ചമുള്ള മുഖം. സുന്ദരന്‍. അടിമുടി അടുക്കും ചിട്ടയും എന്ന് ഒറ്റനോട്ടത്തില്‍ വെളിപ്പെടുന്ന തരം. വേഷത്തിനൊത്തതുപോലെ ശ്വാസം പിടിച്ചാണ് ഇരിപ്പ്. പക്ഷെ വായ് തുറന്നാല്‍ ശുദ്ധ തൃശൂര്‍ഭാഷയേ വരൂ.

അയാള്‍ക്ക് ആരുടെയും ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമുണ്ടാവില്ല. ഓര്‍മകള്‍ ശീലങ്ങളാവുന്ന ജീവിതം. ആരുമായും സമരസപ്പെടുന്നതിന്റെ വിരസത അനുഭവിക്കേണ്ടിവരില്ല.

ചിലരെ വേഷങ്ങളില്‍ നിന്നറിയാം. സമരസപ്പെടാനും സമരസപ്പെടുത്താനും ഉള്ള സന്നദ്ധത അവര്‍ വേഷങ്ങളിലറിയിക്കും. കോളനിയായി ജീവിക്കാനും ആക്രമിച്ചുകീഴടക്കാനും ഒരേസമയം സന്നദ്ധരായ വിചിത്രഭൂഖണ്ഡങ്ങള്‍.

മലയാളി എന്നതിലപ്പുറം ഒരടുപ്പവും തോന്നാത്ത ഒരാളോട് എന്ത് സംസാരിക്കാനാണ്? ഫയലില്‍ മുകുന്ദന്റെ ‘പ്രിയപ്പെട്ട കഥകള്‍’ ഇരിപ്പുണ്ട്.

‘കാര്യായിട്ട്‌ പുസ്തകമെടുത്തപ്പൊ ഞാന്‍ വിചാരിച്ചു പഠിക്കാനുള്ളതാണെന്ന്‘. ഫാദര്‍ ഡേവിഡ് ചിരിക്കുന്നു. പുസ്തകം തിരിച്ച് മുകുന്ദന്റെ പടം കാട്ടിക്കൊടുത്തു.

‘നാട്ട്ലാര്‍ന്നപ്പോ ഞാനും ഈ കഥ്യോക്കെ നോക്കിണ്ട്‌ന്ന്. വെടക്കാണ് മുക്കാലും. ആ ധര്‍മപുരാണമൊക്കെ എന്തൂട്ട് തെറിയാണെന്റീശോ!’’ തെറിയില്ലാത്ത ശുദ്ധ അശ്ലീലചിരി മുഖത്ത്.

ഉച്ചരിക്കപ്പെടാത്ത തെറികളുടെ അനുഷ്ഠാനമാണ് ജീവിതത്തിലധികവും എന്ന് വാദിക്കാന്‍ തോന്നി. ഒന്നും മിണ്ടാതെ പുസ്തകം മറിച്ചുനോക്കിയിരുന്നു.

പുതിയമുഖങ്ങള്‍ എന്നൊരു കഥ മുന്‍പ് വായിച്ചിരുന്നില്ല. കഞ്ചാവ് ഉപയോഗിക്കുന്ന, അത് പരിചയമുള്ളവരുമായി പങ്കുവയ്ക്കുന്ന, മകനെ കാത്തിരിക്കുന്നു ഒരമ്മ. അവനെത്തുന്നത് കഞ്ചാവിനെക്കാള്‍ കൂടിയ എന്തോ ഒന്നിന്റെ ആരാധകനായിട്ടാണ്.

അമ്മക്ക് ഒരുനിമിഷത്തെ ആധി. പിന്നെ ആ വൈകുന്നേരം അമ്മയുടെ മുന്നിലിരുന്ന് മകന്‍ ഭാംഗ് തയ്യാറാക്കി. അമ്മയ്ക്കും ഒഴിച്ചുകൊടുത്തു. ലഹരിയുടെ ലോകത്തേക്ക് അമ്മയും മകനും ഒരുമിച്ചുപോയി.

'സ്ഥലത്തീട്ടാ, വായനൊക്കെ പിന്ന്യാവാം'. ഫാദര്‍ ഡേവിഡ് എഴുന്നേല്‍ക്കുന്നു. ശരിയാണ്. ഉയര്‍ത്തിക്കെട്ടിയ മതിലിനും മുകളിലെ കമ്പിവേലിക്കുള്ളില്‍ കാണുന്നത് കരബിനിയേറി എന്ന സായുധസേനയുടെ കേന്ദ്ര ആസ്ഥാനമാണ്. അതിന് ചേര്‍ന്നാണ് പ്രവാസികാര്യാലയം.

കമ്പിവേലി ഇഴപിരിഞ്ഞും പൂത്തും നില്‍ക്കുന്ന നരച്ച മതില്‍കെട്ടിന് മൂന്നുകവാടങ്ങളുണ്ട്. ഒന്ന് വാഹനങ്ങള്‍ കടക്കുന്ന വലിയ കവാടം. കുറേ മാറി കാണുന്ന ചെറിയ രണ്ടുകവാടങ്ങളില്‍ അവസാനത്തേതാണ് പ്രവാസികാര്യാലയം. അരയില്‍ തോക്കും കൈയ്യില്‍ കുറുവടിയും ഉള്ള അര്‍ദ്ധസൈനികര്‍ പുറത്ത് റോന്തുചുറ്റുന്നു. ഉള്ളിലെ ഉദ്യോഗസ്ഥരും മിലറ്ററിയില്‍ നിന്നുള്ളവരാണെന്നാണ് കേട്ടിരിക്കുന്നത്.

സിവിലിയന്‍ നടപടികള്‍ക്ക് സിവിലിയന്‍ ഓഫീസുകള്‍ മാത്രം ഉപയോഗിക്കുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളുടെ ഭാവനാശൂന്യതയോര്‍ത്ത് ചിരിവന്നു. അമേരിക്കന്‍ പ്രസിഡന്റ് എയര്‍ഫോഴ്സ് വണ്‍ ഉപയോഗിക്കുന്നത് പ്രൌഢികാണിച്ച് മറ്റുരാഷ്ട്രത്തലവന്മാരെ ഭയപ്പെടുത്താന്‍ കൂടിയാണത്രേ. ഭയത്തിന്റെ ബലത്തെക്കുറിച്ച് ഫക്കീറുകളുടെയും ഷണ്ഡന്മാരുടേതുമായി മുദ്രകുത്തപ്പെടുന്ന രാജ്യം ഇനി എന്നാണ് പഠിക്കുന്നത്?

വാതിലില്‍ നിന്ന യുവസൈനികന്‍ ഫാദര്‍ ഡേവിഡിനെ അടിമുടി ഒന്നു നോക്കി ചെറുതായി കുനിഞ്ഞ് അഭിവാദനം ചെയ്തു. യൂണിഫോമുകാര്‍ പരസ്പരം തിരിച്ചറിയുന്നതിലെ നിശബ്ദവിനിമയങ്ങള്‍ കൊഡാക്ക് ഫോട്ടോ മൊമന്റ്സ് ആണ്. കാമറ കയ്യിലില്ലാതെ പോയി.

കയ്യിലിരുന്ന ആദ്യപേപ്പര്‍ വാങ്ങി മറിച്ചൊന്നു നോക്കിയിട്ട് അയാള്‍ ഫാദര്‍ ഡേവിഡിന് മൂന്നാം നിലയിലേക്ക് പോകാനുള്ള വഴി കാണിച്ചുകൊടുത്തു.

പിന്നെ കാണാട്ടാ എന്ന ചിരിക്ക് മറിച്ചഭിവാദനം ചെയ്യുന്നതിനുമുന്‍പേ സൈനികന്റെ ശബ്ദം കനത്തുവന്നു.

‘പാസ്സപോര്‍ത്തോ’

ഫയലില്‍ നിന്ന് പാസ്പോര്‍ട്ട് എടുക്കുമ്പോഴേക്കും താഴത്തെനിലയിലെ ഇന്‍ഫൊര്‍മേഷന്‍ കൌണ്ടറില്‍ ഡോക്യുമെന്റുകള്‍ കാണിച്ച് ചെയ്യാനുള്ളതെന്താണെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം വന്നു.

തിടുക്കത്തില്‍ ഫോട്ടോ മാത്രം നോക്കിതിരികെ തന്ന പാസ്പോര്‍ട്ട് വാങ്ങി മുന്നോട്ടുനടക്കുമ്പോള്‍ ആശ്വാസം തോന്നി. ക്യൂവില്‍ നാലഞ്ചുപേരേയുള്ളൂ. രാവിലെ വന്നത് നന്നായി.

അവിടെയുമിവിടെയും തിരിഞ്ഞ് മൂന്നാമത്തെ നിലയിലെത്തുമ്പോള്‍ അവിടെയുണ്ട് ഫാദര്‍ ഡേവിഡ്. അവസാന വെരിഫിക്കേഷനുള്ള മുറിയാണ്. വിരലടയാളം കൊടുക്കണം.

ആള്‍ ആകെ അരിശത്തിലാണ്.

‘എന്തൂട്ട് പറയാനാന്റിസ്റ്റാ. അര മണിക്കൂറോണ്ട് എല്ലാം ശര്യാക്കാംച്ചിട്ട് ഞാനിവ്‌ടെ വന്നതാ. പത്തുപതിനഞ്ചുമിനിറ്റ് കാര്യള്ളൂ അകത്ത്. അതും ശര്യായിവന്നതാ. അപ്ലാണ് വേറൊരു പട്ടാളക്കാരന്‍ അവന്റെ ഒരു അസ്മാദിയെയും പൊക്കിക്കൊണ്ടോന്നത് . യൂസിഫെന്നോ യാക്കൂബെന്നോ എന്തോ ഒരുത്തന്‍. ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ലേശം വൈകും എന്നുപറഞ്ഞ് അന്നേരം ഇറക്കിവിട്ടതാ ന്നെ. കേള്‍ക്കണില്ലേ. തീര്‍ന്നിട്ടില്ല അവള്‍ടെ ശൃംഗാരം.’

അകത്തെ ഓഫീസിലെ ഒരു മേശയില്‍ യുവതിയായ ഒരു ഓഫീസര്‍ മുന്നിലെ മേശക്കരികില്‍ കുനിഞ്ഞു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനോട് ചിരിയും കളിയും. ഇടയ്ക്ക് ചിലപേപ്പറുകള്‍ മറിച്ചു നോക്കുന്നുണ്ട്. അവളാണ് കഥാപാത്രം.

‘ഇങ്ങേര്‍ക്കറിയോ? ..ഗള്‍ഫിലെ പല രാജ്യങ്ങളിലും വിസക്ക് അപേക്ഷിച്ചാല് ഞാന്‍ ഒരു വൈദികനായതുകൊണ്ട് മാത്രം ഇനിക്കത് കിട്ടില്ല ’

അപ്പോള്‍ അതും വിഷയമാണ്. ചിരിവന്നു. യൂസിഫെന്നും യാക്കുബെന്നും ഒക്കെ പേരുള്ള ക്രിസ്ത്യാനികളും ഉണ്ടച്ചോ എന്ന് പറയണമെന്ന് തോന്നി. മനസ്സിലാകാത്ത മട്ടില്‍ വെറുതേ ചിരിച്ചുകാണിച്ചു.

പറഞ്ഞിട്ട് കാര്യമില്ല എന്ന് കൈകള്‍ രണ്ടും വിടര്‍ത്തി ആംഗ്യം കാണിച്ച് ഫാദര്‍ ഡേവിഡ് തളര്‍ന്ന മട്ടില്‍ കസേരയിലേക്ക് ഒടിഞ്ഞുകിടന്നു.

അപ്പോള്‍ ഉള്ളില്‍ നിന്ന് ആ ചെറുപ്പക്കാരിയായ ഓഫീസര്‍ യൂസുഫെന്നോ യാക്കൂബെന്നോ പേരുള്ള ആ ചെറുപ്പക്കാരനോടൊപ്പം പുറത്തുവന്ന് മറ്റാരെയും ശ്രദ്ധിക്കാതെ കളിചിരികള്‍ പറഞ്ഞുകൊണ്ടുതന്നെ താഴത്തെനിലയിലേക്കുള്ള ലിഫ്റ്റിലേക്ക് നടന്നുപോയി.

മധ്യപൂര്‍വദേശത്തെ ഏതോ അപരിഷ്കൃതരാജ്യം നിത്യനഗരമായ റോമിനെ ആക്രമിച്ചുകീഴടക്കുന്നതിന്റെ ഭീകരതമുഴുവന്‍ ഫാദര്‍ ഡേവിഡിന്റെ മുഖത്ത്. ഹൊ എന്റെ കാമറയേ നിന്റെ ദൌര്‍ഭാഗ്യം.

വേരിഫിക്കേഷനുള്ള മുറിയില്‍ നാലു മേശകളാണ്. ഫാദര്‍ ഡേവിഡിന്റെ പേപ്പറുകള്‍ ഉള്ള മേശ ഒഴിഞ്ഞുകിടക്കുന്നു. ബാക്കി മൂന്നിടത്തും ഓരോ അപേക്ഷകര്‍ കൂനിക്കൂടി നില്പുണ്ട്. പത്തുപതിനഞ്ചു മിനിറ്റ് നീളുന്ന വെരിഫിക്കേഷന്‍ സമയം മുഴുവന്‍ അവരങ്ങനെ നില്‍ക്കണം.

മേശക്കപ്പുറം വൃത്തിയുള്ള ചാരുകസേരകളില്‍ സുന്ദരികളായ ലേഡി ഓഫീസര്‍മാരാണ്. പുരുഷന്മാരായ സൈനികരെ ഇരുത്തിയാല്‍ ഉണ്ടാകുന്ന പാരുഷ്യം ഒഴിവാക്കാനൊരു ശ്രമം. അതില്‍ നഗരത്തിനു യോജിക്കുന്ന ഒരു സൌന്ദര്യബോധമുണ്ട്. റോമന്‍ നഗര ചക്രവാളം അങ്ങനെയാണ്. ചതുരാകൃതിയുള്ള കൊട്ടാരങ്ങളുടെ വളപ്പിനുമീതേ അര്‍ദ്ധഗോളാകൃതിയുള്ള ദേവാലയ മകുടങ്ങള്‍ ഉയര്‍ന്നു നില്‍ക്കും. ആകൃതിയിലാണ് വ്യത്യാസം. അകത്ത് ഇരുണ്ട അടുക്കും ചിട്ടയും. ചായം തേച്ച ചുമരുകള്‍. അരണ്ട വെളിച്ചത്തിലെ മാഞ്ഞുതുടങ്ങുന്ന ചിത്രത്തെളിച്ചങ്ങള്‍. എല്ലാം ഒരുപോലെ.

ആണുങ്ങള്‍ക്കിടയ്ക്ക് ജീവിച്ച് ആണായിപ്പോയ അമ്മയെ ഓര്‍മവരുന്നു.

ആവിരലല്ല ഈ വിരല്‍ എന്ന് ബലമായി കൈപിടിച്ചു വിരലടയാളം പതിച്ചുവാങ്ങുന്ന ചെറുപ്പക്കാരിയുടെ കൈകളില്‍ പണ്ടു കുളിപ്പിക്കാനും ഹോംവര്‍ക്ക് ചെയ്യിക്കാനും പരുഷമായി കൂട്ടുവന്ന കൈയുടെ നിഴല്‍ കാണാം.

രക്ഷപെടാന്‍ മുകുന്ദനെ വീണ്ടും കൂട്ടുവിളിച്ചു. കഥയിലെ സൂക്ഷ്മമായ അരാജകത്വത്തിന്റെ മുന ഇപ്പോള്‍ വല്ലാതെ നോവുന്നു.

ശരീരങ്ങളെത്തന്നെ അപ്രസക്തമാക്കുന്ന ലഹരിയുടെ ഈറന്‍ വെളിച്ചത്തിലേക്ക് ഒരുമിച്ചു നീന്തിപ്പോകുന്ന അമ്മയും മകനും. അഗമ്യതയൊക്കെ എത്രനിസാരമാണ്! ശരീരം കൊണ്ടുവിലക്കുകളെ മറികടക്കുന്നത് എന്തൊരു വ്യര്‍ത്ഥവിപ്ലവമാണ്!

കഥയുടെ ഒടുവില്‍ മറ്റാരോ ഗര്‍ഭിണിയാക്കിയ പെണ്ണിനെ വിവാഹം കഴിച്ച് മടങ്ങിപ്പോകുന്ന മകന്‍. മകനെ യാത്രയാക്കി തിരികെ റ്റാക്സിയില്‍ കയറി ഡ്രൈവറോട് നിനക്കിഷ്ടമുള്ളിടത്തേക്ക് വിട് മാധവാ എന്ന് പറയുന്ന അമ്മ.

അസാധ്യതകളുടെ തുരുത്തില്‍ എത്തിയവര്‍ക്ക് മറ്റുള്ളവരുടെ നിസാരമായ സാധ്യതകള്‍ ആര്‍ദ്രമായൊരു കൌതുകം മാത്രമായിരിക്കും.

പതിനായിരം നിയമങ്ങളോട് വിധേയത്തം പ്രഖ്യാപിക്കാന്‍ ഒരുങ്ങിവന്ന് സൈനിക ആസ്ഥാനത്തിന്റെ ഇടനാഴിയിലിരുന്നുവായിക്കാന്‍ പറ്റിയ കഥ!. ദിനം തോറും ഒരു നൂറു ഒത്തുതീര്‍പ്പുകളില്‍ കുരുങ്ങുന്നവന്റെ ജീവിതത്തിനു മീതേ എഴുതിവച്ച ഒന്നാംതരം തെറി.

‘എന്തൊരു തെറിയാണെന്റീശോ‘ എന്ന് മനസ്സില്‍ പറഞ്ഞ് ഫാദര്‍ ഡേവിഡിനെ നോക്കി. അക്ഷമയോടെ കൈകള്‍ തിരുമ്മി ഇരുപ്പാണ് കക്ഷി. ചിരിച്ചുപോയി. പുസ്തകവും ഫയലും അടുത്തകസേരയിലിട്ട് മുഖത്തേക്ക് നോക്കുമ്പോള്‍ മുഖത്ത് അമ്പരപ്പ്.

അച്ചാ ഞാനൊന്നു പെടുത്തിട്ടുവരാം എന്നുപറഞ്ഞ് ഏറുകണ്ണിട്ട് മുഖത്തെ അന്ധാളിപ്പ് നോക്കി രസിച്ചുനടന്നു. ഇടനാഴിയുടെ അകലെയുള്ള മൂലയില്‍ റ്റോയ്ലറ്റുകള്‍ എന്ന അടയാളം കാണാം.

എതിരേ രണ്ടു ലേഡീ ഓഫീസര്‍മാര്‍ വരുന്നു. ഒരുമിച്ചുള്ള പദം വയ്പില്‍ നിലം കുലുങ്ങുംവിധം അമര്‍ത്തിച്ചവിട്ടിയാണ് നടപ്പ്. ഒരുത്തി മറ്റവളുടെ ചുമലില്‍ കൈ ചുറ്റിയിട്ടിരിക്കുന്നു.

രണ്ടാഴ്ചമുന്‍പാണ്. കൊളോസിയത്തിനു മുന്നില്‍ രണ്ടുയുവാക്കള്‍. ഒരുത്തന്‍ മറ്റവനെ ഇതുപോലെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. പിന്നില്‍ നിന്ന് പഴയൊരു ചെരുപ്പുകൊണ്ട് ഒരേറ് വന്നു

ഓമോസെസ്സുവാലി ഫീലി ദി പുത്താന! എന്ന് വായ്താരി. പല ശബ്ദങ്ങള്‍ അതേറ്റുപാടി. കഷണ്ടിയുള്ള ഒരു മധ്യവയസ്കന്‍ ചെറുപ്പക്കാരിലൊരാളുടെ മുഖത്തു തുപ്പി. പ്രതിഷേധിച്ചു കയ്യുയര്‍ത്തിയപ്പോള്‍ അടിവന്നതു പിന്നില്‍ നിന്നാണ്. ഒരുത്തന്‍ ഒടിഞ്ഞുമടങ്ങി റോഡില്‍ വീണു. വയറ്റിലാണ് ചവിട്ടുകിട്ടിയത്. മറ്റെയാള്‍ ഉടുതുണിക്കായി ആരോടോ മല്ലിടുന്നതുകണ്ടു.

നീലവെളിച്ചമുള്ള വണ്ടികള്‍ ഇരമ്പി വന്നു. ബഹളക്കാര്‍ ഒന്നൊന്നായി മറഞ്ഞു. തല്ലുകിട്ടിയ ചെറുപ്പക്കാരെ വണ്ടിയില്‍ കയറ്റി കരബിനിയേറി മടങ്ങി.

ആ ചെറുപ്പക്കാരോട് തോന്നിയത് വെറുപ്പാണ്. സൈനികാസ്ഥാനത്തെ ഇരുണ്ട കോണില്‍ നിന്ന് പരസ്പരം ചാരിവരുന്ന ഇവര്‍ കാമുകരാണെന്ന് വിചാരിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ അഭിനിവേശം. ലെസ്ബിയന്‍ പോര്‍ണോഗ്രഫിക്ക് നല്ല മാര്‍ക്കറ്റാണെന്ന് എവിടെയോ വായിച്ചിരിക്കുന്നു. എന്താണങ്ങനെ?

നഗരം റോമാണ്. ഞാന്‍ കുമ്പിടുന്ന ദേവനെ നീയും കുമ്പിടണമെന്ന് കല്പിച്ച സീസര്‍മാരുടെ റോം. ഞാന്‍ കുമ്പിടുന്നതല്ലാതെ മറ്റൊന്നും നിനക്കുണ്ടാകരുതെന്ന് വാശിപിടിച്ച തമ്പുരാക്കന്മാരുടെ റോം. ഞാന്‍ കുമ്പിടുമ്പോള്‍ എന്റെ അരികില്‍ എന്നോടൊപ്പമേ കുമ്പിടാന്‍ പാടുള്ളൂ എന്നുപഠിപ്പിച്ച പുണ്യാത്മാക്കളുടെ റോം.

എല്ലാ നഗരവും റോമാണ്. എവരി ഫക്കിംഗ് റോഡ് ലീഡ്സ് റ്റു ഇറ്റ്സ് ഓണ്‍ റോം.

ഇപ്പോള്‍ ചതുരവടിവുകള്‍ മാത്രമുള്ള വളവുകളും വര്‍ത്തുള രൂപങ്ങളും കണ്ടിട്ടില്ലാത്ത ഇടനാഴികളിലൂടെ നടക്കുകയാണ്. പുകവലി പാടില്ല എന്നെഴുതിയ ഇടനാഴികളില്‍ പുകയിലയുടെ ഗന്ധമേറിവരുന്നു. ഇടതുവശത്താണ് പുരുഷന്മാര്‍ക്കുള്ള ബാത്ത് റൂമുകള്‍. ഉള്ളിലേക്ക് കയറി.

മുത്തിന്റെയും പുഷ്പത്തിന്റെയും ആകൃതികള്‍ ആവര്‍ത്തിക്കുന്ന വെളുത്തപാത്രങ്ങള്‍. വള്ളിപോലെ വളഞ്ഞുപോകുന്ന കുഴലുകള്‍. സ്ത്രീജനനേന്ദ്രിയത്തിന്റെ ഓര്‍മകള്‍ ആവര്‍ത്തിക്കുകയാണ് പുരുഷന്റെ സ്വകാര്യലോകം.

പക്ഷെ ഇവിടെ പെണ്‍കൈകള്‍ ദിനംതോറും കഴുകിത്തുടക്കുന്ന ലോകങ്ങളുടെ മടുപ്പിക്കുന്ന വെടിപ്പില്ല.

പുകയിലയുടെ വിയര്‍പ്പിന്റെ ശരീരസ്രവങ്ങളുടെ തീക്ഷ്ണമായ ഗന്ധം.

കതകടച്ചുകുറ്റിയിട്ടു. ഫോണ്‍ ഓഫ് ചെയ്തു. ആരെങ്കിലും വിളിച്ചേക്കും.

കണ്ണുകളടച്ചു. നിറയെ യാത്രക്കാരുള്ള ബസില്‍ ഞെരുങ്ങിനില്‍ക്കുന്നതുപോലെ ചുറ്റിലും ചൂരുള്ള ബലമുള്ള പുരുഷശരീരങ്ങള്‍ വന്നുനിറയുന്നു. മണമറിഞ്ഞ് രുചിതിരഞ്ഞ് ഉടലുണരുന്നു.

ഉടുപ്പുകള്‍ അഴിച്ചുകൊളുത്തിലിടുമ്പോള്‍ അറിയാതെ ഫാദര്‍ ഡേവിഡിനെ ഓര്‍ത്തു. സാധ്യതകളുടെ കുപ്പായത്തിനുള്ളില്‍ എന്തല്ലാം അസാധ്യതകളാവും തിങ്ങിവിങ്ങുന്നതെന്ന് പരിതപിച്ചു. ഇടയ്ക്ക് കാളവണ്ടിപോലെ ശബ്ദമുണ്ടാക്കി പട്ടാളക്കാര്‍ നടക്കുന്ന ആ ഇടനാഴിയില്‍ അയാള്‍ എന്തുചെയ്യുകയാവും? ഒരുപക്ഷേ ഒരു പട്ടാളക്കാരന്റെ മെഷീന്‍ ഗണ്‍ പിടിച്ചുവാങ്ങി സര്‍വരെയും വെടിവച്ചാലോ? യാക്കൂബെന്ന യൂസിഫിനെ, സമയം നോക്കാതെ ശൃംഗരിച്ചവളെ, ലെസ്ബിയന്‍ കമിതാക്കളെ, തടസം പിടിക്കാന്‍ വരുന്നവരെ എല്ലാം അരിപ്പപോലെ കിഴിച്ചാലോ?

വയറിനോട് ചേര്‍ത്ത് മെഷീന്‍ ഗണ്‍ പിടിച്ച് ഇരയാരാണെന്ന് നോക്കാതെ വെടിവയ്ക്കുന്നതിന്റെയും കണ്ണടച്ചുനിന്ന് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമാനമാണെന്ന് കാണിച്ചുതന്ന ജാപ്പനീസ് സംവിധായകന്‍ ആരാണ്?

ഓര്‍മയില്ല. പക്ഷെ ബാത്ത്‌റൂമില്‍ കയറി തിരിച്ചിറങ്ങുമ്പോഴേക്ക് ജീവിതം കീഴ്മേല്‍ മറിഞ്ഞിരിക്കാം എന്നുകാണിച്ചുതന്ന ടരന്റീനോയേ ഓര്‍മയുണ്ട്.

കതക് തുറന്ന് ആദ്യകാല്‍ പുറത്തേക്ക് വയ്ക്കുമ്പോള്‍ ഭയം തോന്നി. ചോരയുടെ മണമുണ്ടോ? മരണത്തിലേക്ക് തെന്നിപ്പോകുന്നവരുടെ ഞരക്കങ്ങള്‍ കേള്‍ക്കാനുണ്ടോ?

ഫയലെവിടെ? ഒന്നും മറന്നില്ലല്ലോ ?



*Permesso di Soggiorno = Temporary Residence Permit, known usually as Soggiorno.

Saturday, 12 September 2009

തണുപ്പ്

രാവിലെ നടക്കാനിറങ്ങിയതാണ് ‍. വെയിലിനു നല്ല തെളിച്ചം. സുഖമുള്ള കാറ്റ്.

വഴിയില്‍ തിരക്കായി വരുന്നു. ‘എങ്ങോട്ടാ സുരേട്ടാ?’ ബൈക്ക് നിറുത്തി ഹെല്‍മറ്റുയര്‍ത്തി രാജേഷ് ചിരിച്ചു. രോഹിണിയുടെ കോളേജ് മേറ്റ് ആണ്.

‘ഓ വെറുതെ.. നടക്കാനിറങ്ങിയതാ’ ബൈക്ക് വിട്ടുപോയി. കുശലാന്വേഷണങ്ങളുടെ നിരര്‍ത്ഥകത ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.

രാജേഷിന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് കഴിഞ്ഞ ദിവസം രോഹിണി പറഞ്ഞിരുന്നു. ചോദിക്കാന്‍ വിട്ടുപോയി. സാരമില്ല നാളെയും കാണാമല്ലോ.

എതിരെ സ്കൂള്‍കുട്ടികള്‍ നടന്നു വരുന്നു. പെണ്‍കുട്ടികളാണ്. എന്തോ പറഞ്ഞ് അവര്‍ ചിരിക്കുന്നുണ്ട്.

‘സുരാ..ഇന്നാള് പറഞ്ഞ കാര്യമെന്തായി?’ ആരാണത് ? ദേവകിടീച്ചര്‍. ഒരു ലോണിന്റെ കാര്യം പറഞ്ഞിരുന്നു. അന്വേഷിച്ചില്ല. ശരിയാക്കിക്കൊടുക്കണം.

‘ശരിയാക്കാം ടീച്ചറേ...’ അവരെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. അത്യാവശ്യമായിരിക്കും. എല്ലാവര്‍ക്കും അത്യാവശ്യങ്ങള്‍ മാത്രമല്ലേയുള്ളൂ.

ചന്ത ദിവസമാണെന്ന് തോന്നുന്നു. എതിരെ നല്ല തിരക്ക്.

ഇടത്തോട്ടു തിരിഞ്ഞാല്‍ പച്ചപ്പുണ്ട്. ഇടവഴിയാണ്. ആ വഴിക്കിറങ്ങാം.

തെങ്ങിന്‍ തലപ്പില്‍ ഒരു കശപിശ. കാക്കകള്‍ കൊത്തുകൂടുന്നു.

കുറേ ദൂരം നടന്നു. വീട്ടില്‍ നിന്നറങ്ങിയപ്പോള്‍ കൈലി മാറ്റി മുണ്ടുടുക്കേണ്ടതായിരുന്നു. സാരമില്ല. നടക്കാനിറങ്ങിയതല്ലേ.

ഇതുവഴി ഇതുവരെ വന്നിട്ടില്ലല്ലോ. ജോലിത്തിരക്കിനിടയില്‍ എവിടെയാണ് നേരം. അയലത്തുവന്ന പുതിയ താമസക്കാരെപ്പോലും പരിചയപ്പെട്ടിട്ടില്ല.

റോഡില്‍ വെള്ള മണല്‍ ഏറിവരുന്നു. കടല്‍ ഇത്ര അടുത്തായിരുന്നോ? കുറുക്കുവഴി എന്തെങ്കിലുമായിരിക്കും. രാവിലെ ഈ നേരത്ത് കടല്‍ എങ്ങനെയിരിക്കും? അറിയില്ല. വൈകുന്നേരങ്ങളിലല്ലാതെ കടല്‍ കണ്ടിട്ടില്ല.

കാണാം. കുറച്ചു നേരം ഇവിടെ ഒക്കെകറങ്ങാം. ശ്യാമളയെ വിളിച്ചു പറയാം വൈകുമെന്ന്. നാശം പിടിക്കാന്‍ ഫോണ്‍ കയ്യിലില്ല. സാരമില്ല. അത്യാവശ്യമൊന്നുമില്ല. കാണാതെ അല്പം വിഷമിച്ചേക്കും.

വഴിയരികിലെങ്ങും ആള്‍പാര്‍പ്പില്ലെന്ന് തോന്നുന്നു. മരങ്ങളും കുറഞ്ഞു വരുന്നു. മണലിന്റെ വെളുപ്പ് ചുറ്റുപാടും കാണാം.

ഇവിടെയിങ്ങനെ ഒരു ഫാകറ്ററി ഉണ്ടായിരുന്നോ ഇതു വരെ കേട്ടിരുന്നില്ല. വര്‍ഷങ്ങളായിട്ട് പ്രവര്‍ത്തനമില്ലെന്ന് തോന്നുന്നു. പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. പരിസരമൊക്കെ അലങ്കോലമായിക്കിടക്കുന്നു.

ഗേറ്റ് പൂട്ടിയിട്ടില്ല. അകത്തുകയറി നോക്കാം. പുകക്കുഴല് പോലെ പിന്നില്‍ കാണുന്ന റ്റവര്‍ എന്തായിരിക്കും. അടുത്തെത്തുംതോറും അത് വലുതാവുന്നുണ്ട്.

ഇവിടെ ഗാര്‍ഡുകള്‍ ആരുമില്ലേ. ഇല്ലെന്ന് തോന്നുന്നു. പരിസരത്തൊന്നും ആരെയും കാണാനില്ല.

റ്റവറിലേക്ക് കയറാന്‍ ഒരു വാതിലുണ്ട്. ഇരുമ്പുപാളികള്‍ അവിടവിടെ തുരുമ്പിച്ചിരിക്കുന്നു. വാതില്പിടിയില്‍ വെറുതെ ഒന്നു തിരിച്ചപ്പോള്‍ അത് തുറന്നുവരുന്നു.

ഉള്ളില്‍ ഇരുട്ട് മാത്രം. അല്ല. മുകളിലേക്ക് കയറാന്‍ പടികളുണ്ട്. കയറി നോക്കാം. ഉയരെ നിന്ന് കടല്‍ കാണാന്‍ നല്ല രസമുണ്ടാവും. ആകാശമിങ്ങനെ വളഞ്ഞ് കടും നീലയിലേക്ക് ലയിച്ചുപോകുന്നത് കാണാന്‍ എന്തുരസമാണ്.

കതകു തുറന്നിടണ്ട. ഗാറ്ഡുകളാരെങ്കിലും തിരികെവന്നാല്‍ അകത്ത് ആളുകയറിയത് എളുപ്പത്തില്‍ അറിയും.

തുറന്നതുപോലെ എളുപ്പത്തില്‍ അതടഞ്ഞു.

വളഞ്ഞു ചുറ്റിപ്പോകുന്ന പടികള്‍. മുപ്പത്തഞ്ചുവരെ എണ്ണി. ഇനി എണ്ണുന്നില്ല. കതക് അടയ്ക്കേണ്ടിയിരുന്നോ? തിരികെയിറങ്ങി തുറന്നിട്ടിട്ട് വീണ്ടും കയറിയാലോ?

സാരമില്ല. ഇത്രയും കയറിയില്ലേ. തിരികെയിറങ്ങാന്‍ വയ്യ. ആരെങ്കിലും ചോദിച്ചാല്‍ അറിയാതെ അടഞ്ഞെന്ന് പറയാം.

എത്ര പടി ആയിട്ടുണ്ടാവും? കിതയ്ക്കുന്നുണ്ട്. മുകളിലെവിടെയോ വെളിച്ചം കാണാം. തുറന്ന ഗോപുരം തന്നെയാണ്. എത്ര കയറണമോ ആവോ.

ഇത്രയിടം കയറിയിട്ട് ഇനിയും തിരികെയിറങ്ങിയാല്‍ മോശമല്ലേ. ശ്യാമളയോട് പറഞ്ഞാല്‍ അവള്‍ പോലും കളിയാക്കും. അല്പം നിന്നിട്ട് കയറാം.

ഏറെ നേരം നില്‍ക്കാനും വയ്യ. കെട്ടിക്കിടക്കുന്ന വായുവല്ലേ. വല്ലാത്ത ഭാരം. മുകളിലെത്തിയിട്ട് നല്ല ശുദ്ധമായ കാറ്റുകൊണ്ട് കുറേ നേരം ഇരിക്കാം.

ഫോണെടുക്കാഞ്ഞത് മണ്ടത്തരമായി. സാരമില്ല.

നൂറുപടികൂടിയേ കാണൂ. അത്രയ്ക്കൊക്കെ കയറാനുള്ള ആരോഗ്യമുണ്ടെന്നേ. അല്പമൊന്നു കിതക്കുന്നതും വിയര്‍ക്കുന്നതും ശരീരത്തിനു നല്ലതാണ്.

എത്തിയെന്ന് തോന്നുന്നു. പടികള്‍ നന്നേയിടുങ്ങിത്തുടങ്ങിയിരിക്കുന്നു. ഇരുമ്പഴികള്‍ക്കും ഇഷ്ടികക്കെട്ടിനുമിടയ്ക്ക് ഞെരുങ്ങിക്കയറാനേ പറ്റൂ.

ഈശ്വരാ... പടികള്‍ തീരുകയാണല്ലോ. വെളിച്ചം ഇപ്പോഴും തലയ്ക്കുമുകളില്‍ തന്നെയാണ്. നന്നായി കാണാം. അവിടെ ഗോപുരത്തിനു ചുറ്റും ബാല്‍ക്കണി കെട്ടിയിട്ടുണ്ട്. ഒരു മൂലയില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഒരു തട്ടുമുണ്ട്.

ഓ..കയറേണിയുണ്ട്. വീതികുറവായതുകൊണ്ട് പടികെട്ടാന്‍ വയ്യാത്തതാണ്. അതാണ് കാര്യം. പഴയ കയറാണ്. എങ്കിലും ദ്രവിച്ചിട്ടില്ല. പിടിച്ചുനോക്കി. ബലമുണ്ട്. ഒരു കാല്‍ വച്ച് പതുക്കെ നോക്കാം. ഏണി ഒന്നുലഞ്ഞു. ചുമ്മാ പേടിച്ചതാണ്.

ബലമായിപ്പിടിച്ച് രണ്ടുകാലും ഏണിയില് വച്ചു. ഒരു കുഴപ്പവുമില്ല. ആകെ രണ്ടോ മൂന്നോ മീറ്റര്‍:

ഹൊ ഇത്രയും കാര്യമേയുള്ളൂ. ഹ! വെയിലിനെന്തു തെളിച്ചമാണ്. നല്ല കാറ്റുണ്ട്. ബാല്‍ക്കണിയിലേക്കിറങ്ങി. കടല്‍ ആ വശത്തല്ല. ദൂരേയ്ക്ക് പോകുംതോറും കട്ടികൂടിവരുന്ന പച്ച.

കടല്‍ മറുവശത്താവും. ഇല്ല. കടല്‍ കാണാനില്ല. മറുവശത്ത് മരുഭൂമിപോലെ വെള്ള മണലിന്റെ തെളിച്ചം മാത്രം. കടല്‍ ദൂരെയായിരിക്കും. വെയില്‍ തെളിഞ്ഞുകിടക്കുന്ന ഈ മണലിനപ്പുറം ഉറപ്പായും കടലുണ്ട്. മണല്പരപ്പ് വളഞ്ഞുകിടക്കുന്നതു കൊണ്ട് കാണാത്തതാണ്. സാരമില്ല.

അധിക നേരം ഇരിക്കേണ്ട. കടലില്ലെങ്കില്‍ എന്താണ് കണ്ടിരിക്കാന്‍. മറുവശത്താണെങ്കില്‍ മരങ്ങളും തീപ്പെട്ടികള്‍ പോലെയുള്ള വീടുകളുമല്ലാതെ ഒന്നും കാണാനില്ല. വെയിലിനു മറഞ്ഞുനിന്നാല്‍ കാറ്റിനു കുളിരുതോന്നും.

ഇറങ്ങാം.

ആഹ! കയറേണിയുടെ മുകളറ്റം രണ്ടിടത്തും ദ്രവിച്ച് പൊട്ടിയിരിക്കുന്നു. ഒരു കാലെങ്കിലും വച്ചാല്‍ പൊട്ടിത്താഴെപ്പോകുമെന്ന് ഉറപ്പ്. നേരത്തേ പൊട്ടാത്തതു ഭാഗ്യം.

കയറെങ്ങാനും പൊട്ടിയാല്‍ പതിനായിരം പടികള്‍ക്കിടയിലൂടെ താഴെപ്പോയി വീഴും. ആരെങ്കിലും വന്നേ പറ്റൂ

കൂയ്... ശബ്ദം ഇരുപതിരട്ടിയായി തിരികെ വരുന്നു. കേള്‍ക്കാന്‍ നല്ല രസം. സ്വന്തം ശബ്ദം ശരിക്കൊന്നു കേള്‍ക്കണമെങ്കില്‍ ഇങ്ങനെ ഒരിടത്തെത്തണം.

താഴെ ആരുമുണ്ടെന്ന് തോന്നുന്നില്ല. ചുറ്റും ആരെയും കാണാനുമില്ല.

ആരെങ്കിലും വരും. വരാതിരിക്കുമോ? ഗാര്‍ഡുകള്‍ വരുമായിരിക്കും. അല്ലെങ്കില്‍ ശ്യാമള അന്വേഷിച്ചുവരില്ലേ? ഇങ്ങോട്ടു തിരിയുന്നത് ദേവകിടീച്ചര്‍ കണ്ടതാണ്. ഉറപ്പായിട്ടും ആരെങ്കിലും വരും.

കണ്ടുപിടിക്കാന്‍ വൈകുമോ? നാളെ ഓഫീസില്‍ പോകാനുള്ളതാണ്. കുറച്ചു ജോലി തീര്‍ക്കാനുണ്ട്.

ഓ എല്ലാം ശരിയാവും. വെയിലിനു നല്ല തെളിച്ചം. വെയിലിനെതിരേ മതിലുചാരിയിരിക്കുമ്പോള്‍ കാറ്റിനു നല്ല കുളിര്. ഇവിടെയിരിക്കാം.

Thursday, 3 September 2009

പറയാനാകാത്തത്

മരിച്ചുകിടക്കുന്നഎന്റെ അരികത്തിരിക്കുമ്പോള്‍എന്തു സംഗീതമാണോ നിന്റെ വിരലുകളില്‍ നിന്ന് സ്വതന്ത്രമാവാന്‍ ആഗ്രഹിക്കുന്നത്, ഏത് സംഗീതമാണ് നിന്റെ ചുണ്ടുകളില്‍ നിന്ന് പുറത്തുവരാന്‍ വെമ്പുന്നത്, പ്രിയമുള്ളവളേ അതാണ് അതുമാത്രമാണ് നീ.

സ്നേഹിക്കുവാനല്ലെങ്കില്‍ സ്വാതന്ത്ര്യമെന്തിനെന്ന് പലതവണ പാടിയിട്ടും പാടുവാനല്ലെങ്കില്‍ സ്നേഹിക്കുന്നതെന്തിനെന്ന് നാമെന്തേ സ്വയം ചോദിച്ചില്ല ?

എന്റെ മരണത്തെക്കുറിച്ച് നീ പാടുമ്പോഴാണ് എനിക്ക് ഉത്ഥാനവും നിത്യജീവനുമെന്ന് ഏത് മഗ്ദലേനയാണ് നമ്മെ പഠിപ്പിക്കുക?

എന്റെ സ്നേഹമേ, എന്റെ പ്രണയമേ, എന്റെ സംഗീതമേ, വാക്കുകളുടെ ഈ ജഡജീവിതത്തില്‍ നിന്ന് ഏത് വചനമാണ് നമ്മെ സ്വതന്ത്രരാക്കുക?

Wednesday, 2 September 2009

ശില്പി

ഒരിടത്തൊരിടത്ത് ശില്പികള്‍ മാത്രംതാമസിക്കുന്ന ശില്പപുരം എന്നൊരു ഗ്രാമമുണ്ടായിരുന്നു. ശില്പപുരത്തിനു ചുറ്റും ഏഴുപച്ചക്കുന്നുകളുണ്ടായിരുന്നു. കുന്നുകള്‍ക്കുപിന്നില്‍ ഉയരങ്ങളില്‍ മഞ്ഞുപുതച്ച ഒരു പര്‍വതവും ഉണ്ടായിരുന്നു. പച്ചക്കുന്നുകളില്‍ നിന്ന് വരുന്ന സുഗന്ധമുള്ള കാറ്റ് ശില്പപുരത്തെ തണുപ്പിച്ചിരുന്നു. പര്‍വതത്തില്‍ നിന്ന് ഒഴുകിവരുന്ന കുളിരുള്ള ഒരു അരുവി വേനലില്‍ ഉണങ്ങാതെയും മഴയത്ത് കവിയാതെയും ശില്പപുരത്തെ നനച്ചിരുന്നു. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നു ആ അരുവിയില്‍. അരുവിയുടെ കരയില്‍ മണമുള്ള പൂക്കള്‍ വിരിയുന്ന ചെടികള്‍ തഴച്ചുവളര്‍ന്നിരുന്നു. അവയില്‍ കിളികള്‍ കൂട്ടമായിപാടിയിരുന്നു.

ശില്പപുരത്തെ ജനങ്ങള്‍ നല്ലവരും അധ്വാനശീലരും ദൈവഭക്തിയുള്ളവരും ആയിരുന്നു. അവര്‍ രാവിലെ എഴുനേറ്റ് അരുവിയില്‍ നിന്നു വെള്ളം കോരി കുളിക്കുകയും അവരുടെ കന്നുകാലികളെ കുടിപ്പിക്കുകയും ചെയ്തു. അവര്‍ ദിവസവും അമ്പലത്തില്‍ പോവുകയും പൂജകഴിക്കുകയും ചെയ്തു. നേരം പുലര്‍ന്നാല്‍ അവര്‍ മരം കൊണ്ടും മണ്ണുകൊണ്ടും ശിലകൊണ്ടും ധാരാളം ശില്പങ്ങളുണ്ടാക്കുകയും അവ വിറ്റ് ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു. പതിയെപ്പതിയെ ശില്പപുരത്തെ വീടുകളെല്ലാം സുന്ദരങ്ങളായ മണിമാളികകളായി. വൈകുന്നേരങ്ങളില്‍ അവര്‍ തെരുവുകളിലും കവലകളിലും വട്ടം കൂടി മധുരവും ലഹരിയുമുള്ള പാനീയങ്ങള്‍ കുടിക്കുകയും നൃത്തം ചെയ്യുകയും ഉല്ലസിക്കുകയും ചെയ്തു.

ശില്പപുരത്ത് രാവുണ്ണി എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. ശില്പവിദ്യ അവന്‍ പഠിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും അവന്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അവന്റെ അച്ഛനും അമ്മാവന്മാരും ചേട്ടന്മാരും ഒക്കെ ധാരാളം ശില്പങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തിട്ടും അവന്‍ മാത്രം ഒന്നും ചെയ്തിരുന്നില്ല. പൊന്നോ പണമോ അവനെ ആകര്‍ഷിച്ചില്ല. വീഞ്ഞോ ലഹരിയോ അവനെ തൊട്ടിരുന്നില്ല. സംഗീതത്തിനോ നൃത്തത്തിനോ അവന്റെ മനസ്സില്‍ സ്ഥാനമുണ്ടെന്ന് തോന്നിയില്ല.

ശില്പപുരത്ത് വാനം മുട്ടുന്ന ഒരു ഏഴിലം‌പാലയുണ്ടായിരുന്നു. പുലരുന്നതിനുമുന്‍പ് രാവുണ്ണി അതിന്റെ ചുവട്ടിലെത്തും. കിഴക്ക് ദര്‍ശനമായിരിക്കും. അവിടെയായിരുന്നു പര്‍വതം. സൂര്യനുദിക്കുമ്പോള്‍ പര്‍വതത്തിന്റെ വെള്ളിമുനകള്‍ തിളങ്ങും. അസ്തമിക്കുമ്പോള്‍ അവ ചെന്തീയായി ജ്വലിക്കും. പുലരികളും സന്ധ്യകളും വെള്ളിയും സ്വര്‍ണവുമായി രാവുണ്ണിയുടെ കണ്ണുകളിലൂടെ ഒഴുകിപ്പോയി.

രാവുണ്ണിയുടെ അച്ഛനും അമ്മാവന്മാരും ചേട്ടന്മാരും രാവുണ്ണിയെ ഉപദേശിച്ചുനോക്കി. അവന് ഒരു മാറ്റവും വന്നില്ല. പര്‍വതത്തെ അവന്‍ ഒരു പ്രണയിനിയെ എന്ന പോലെ നോക്കിയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നു. മുടിയും താടിയും വളര്‍ന്നു. പതിയെപ്പതിയെ വെള്ളിവരകള്‍ തെളിഞ്ഞു. അതു വഴി നടന്നവര്‍ അവന്റെ നോട്ടത്തില്‍ ആഴക്കയങ്ങളുടെ ഇരുള്‍ കണ്ടു. ചിലര്‍ ഭയന്നു. ചിലര്‍ ശകാരിച്ചു.ചിലര്‍ ഭ്രാന്തനെന്ന് വിളിച്ചു.

രാവുണ്ണിയുടെ ഭ്രാന്തില്‍ ഏറ്റവും വിഷമിച്ചത് അവന്റെ അമ്മയായിരുന്നു. ശില്പപുരത്തിനു പടിഞ്ഞാറ് ഒരു തടാകവും അതിനപ്പുറം കണ്ണെത്താത്ത ദൂരത്തോളം മണല്‍ക്കാടും ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ വഞ്ചികയറി തടാകം കടന്നു. കഴുതയെപൂട്ടിയ വണ്ടിയില്‍ മണല്‍ക്കാട് കടന്നു. അതിനപ്പുറത്തെ നഗരത്തില്‍ ഒരു സന്യാസിയുണ്ടായിരുന്നു. അയാള്‍ക്ക് ഏതു രോഗവും സുഖപ്പെടുത്താനുള്ള ശക്തിയുണ്ടായിരുന്നു.

രാവുണ്ണിയുടെ അമ്മ സന്യാസിയുടെ മുന്നില്‍ ഏഴുദിവസം കാത്തിരുന്നു. ഏഴാം ദിവസം സന്യാസി കണ്ണുതുറന്നു. അമ്മയെ നോക്കി സന്തോഷഭാവത്തില്‍ ചിരിച്ചു. അമ്മ എന്തെങ്കിലും പറയുന്നതിനുമുന്നേ അയാള്‍ എഴുന്നേറ്റ് ഭാണ്ഡം മുറുക്കി. അമ്മയുടെ അരികില്‍ വന്ന് കൈ പിടിച്ചു. വരൂ നമുക്ക് പോകാം എന്ന് പറഞ്ഞു.

നഗരം കടന്ന്, മണല്‍ക്കാടും തടാകവും കടന്ന്, അവര്‍ ശില്പപുരത്തുവന്നു. ആരെയും ശ്രദ്ധിക്കാതെ രാവുണ്ണിയിരുന്നു. അമ്മ കരഞ്ഞു. സന്യാസി പക്ഷേ പുഞ്ചിരിച്ചതേയുള്ളൂ.

സന്യാസി രാവുണ്ണിയുടെ അരികിലെത്തി. അവന്റെ വിടര്‍ന്ന കണ്ണുകളിലേക്ക് അല്‍ഭുതപൂര്‍വം നോക്കി. അല്‍ഭുതം ആദരവായി. ആദരവ് ആനന്ദമായി. ആഴങ്ങളില്‍ നിന്ന് ഏതോ മുത്തിന്റെ വെളിച്ചം വീണ് അയാളുടെ മുഖം തിളങ്ങുന്നതായി തോന്നി.

സന്യാസി അമ്മയുടെ അരികില്‍ ചെന്ന് ഒന്നും മിണ്ടാതെ അവരെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ സ്നേഹപൂര്‍വം ഉമ്മവച്ചു. ഒരുവാക്കുപോലും മിണ്ടാതെ പടിഞ്ഞാറേക്ക് നടന്നു പോയി.

ഏഴാം നാള്‍ അമ്മ മരിച്ചു. രാവുണ്ണി പാലച്ചോട്ടില്‍ നിന്ന് പിന്നീട് എഴുന്നേല്‍ക്കുകയോ വീട്ടില്‍ പോവുകയോ ചെയ്തില്ല. രാവും പകലും അയാള്‍ പര്‍വതത്തിലേക്ക് നോക്കിയിരുന്നു. പതിനാലാംരാത്രിയില്‍ അയാള്‍ ശില്പപുരത്തിന്റെ കിഴക്കേ അതിരുകടന്ന് നടന്നുപോയി.

രാവുണ്ണി ഭ്രാന്തുമൂത്ത് നാടുവിട്ടുപോയി എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു. കാവലൊഴിഞ്ഞ്, കാഴ്ചക്കാരനില്ലാതെ, പാലമരച്ചോട് അനാഥമായി കിടന്നു. ഇരുപത്തൊന്നു ദിവസം.

അടുത്ത പ്രഭാതത്തില്‍ പാലമരച്ചോട്ടില്‍ രാവുണ്ണിയുണ്ടായിരുന്നു. അരികില്‍ പര്‍വതത്തിന്റെ ഉയരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരുകഷണം വെണ്ണക്കല്ലുണ്ടായിരുന്നു. അത്രയും വലിയ കല്ല് അയാള്‍ ഒറ്റക്ക് കൊണ്ടുവരാന്‍ പറ്റില്ലായിരുന്നു. പര്‍വതപ്രദേശത്തുള്ള ഗോത്രവര്‍ഗക്കാര്‍ രാത്രിയില്‍ അയാളോടൊപ്പം മലയിറങ്ങിവന്നുകാണും എന്നു ചിലര്‍പറഞ്ഞു. ചങ്ങാടം കെട്ടി പുഴയിറക്കിക്കൊണ്ടുവന്നതാണെന്ന് മറ്റുചിലര്‍ പറഞ്ഞു.

പതിയെ പതിയെ രാവുണ്ണി പണിക്കൊരുങ്ങി. പതിയെപ്പതിയെ പണിതുടങ്ങി. ചലനം കൊള്ളുന്ന ഭൂമിയില്‍ നിന്ന് പര്‍വതങ്ങള്‍ രൂപംകൊള്ളുന്നതുപോലെ പതിയെ പതിയെ ശിലയില്‍ നിന്ന് ഒരു രൂപമുണര്‍ന്നുവന്നു.

ശിരസ്സുതെളിഞ്ഞു. ഉയരത്തില്‍ നിന്നും ഒഴുകിവരുന്ന ഒരു അരുവിയുടെ ചാരുതയുള്ള ഉടല്‍ തെളിഞ്ഞു. അലകള്‍ പോലെ വസ്ത്രമൊഴുകിവീണ നീണ്ടകാലുകള്‍ തെളിഞ്ഞു.

ഒരു കൈ വശത്തേക്ക് കുത്തി കാലുകള്‍ മറുവശത്തേക്ക് നീട്ടിയിട്ട് നിവര്‍ന്നിരിക്കുന്ന ഒരു സ്ത്രീരൂപമാണതെന്ന് നാട്ടുകാര്‍ മനസ്സിലാക്കി.

രാവും പകലുമില്ലാതെ രാവുണ്ണി പണിയെടുത്തു. ഇരുമ്പിലേക്ക് ഇഴഞ്ഞേറുന്ന തീ പോലെ അയാളുടെ കരവിരുത് കല്ലിലേക്ക് പടര്‍ന്നുകയറി. ഒരു മുടിയിഴത്തുമ്പ്. ഒഴുക്കന്‍ ഉടുപ്പിലെ നേരിയ ഒരു ചുളിവ്. വിരല്‍ തുമ്പില്‍ നഖങ്ങളെ വേര്‍തിരിക്കുന്ന നേര്‍ത്ത വര. പുരികക്കോണിലെ ഒരു തെളിച്ചം.

അതിസുന്ദരിയായ ഒരു പെണ്ണെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു. നേരം വെളുത്ത് അന്തിയോളം പലരും പണി നോക്കി നിന്നു. അകലങ്ങളില്‍ നിന്ന് പലരും വന്നു പോയി. വണിക്കുകള്‍ സ്വര്‍ണവും വൈരങ്ങളും വാഗ്ദാനം ചെയ്തു.

രാവുണ്ണി ആരെയും ശ്രദ്ധിച്ചില്ല. ദിവസങ്ങള്‍ കടന്നുപോകുന്നതുപോലും അയാളറിഞ്ഞില്ല. ഗ്രാമവാസികള്‍ പലപ്പോഴായി കൊണ്ടുവച്ച ഭക്ഷണം പോലും അയാള്‍ തൊടുന്നതായി തോന്നിയില്ല.

ദിവസങ്ങള്‍ പോകുംതോറും അയാളുടെ ഉടല്‍ നേര്‍ത്തുവന്നു. പണിയായുധങ്ങളും നേര്‍മയുള്ളവയായി. വെണ്ണക്കല്ലിലുള്ള തട്ടിലും മുട്ടിലും ഒരു നീരൊഴുക്കിന്റെ സൌമ്യതയുണ്ടായി.

പൂവിടരുന്നതുപോലെ, ഇതളും പരാഗങ്ങളും ഉണര്‍ന്ന് നിറം കൊള്ളുന്നതുപോലെ, രൂപം തെളിഞ്ഞുതെളിഞ്ഞുവന്നു.

പൂവിതളുകളെ തലോടിയുണര്‍ത്തുന്ന കാറ്റുപോലെ രാവുണ്ണിയുടെ കരങ്ങള്‍ പ്രതിമയ്ക്കുചുറ്റും നൃത്തം ചെയ്തുകൊണ്ടിരുന്നു. ദുര്‍ബലമായ നേര്‍ത്തവിരലുകള്‍ക്ക് മാത്രം ആവാഹിക്കാവുന്ന ഒരു മൃദുലത അയാള്‍ വെണ്ണക്കല്ലിലേക്ക് പകര്‍ന്നുകൊണ്ടേയിരുന്നു. പ്രതിമയുടെ വസ്ത്രങ്ങളും മുടിയിഴകളും കാറ്റില്‍ ചലിക്കുന്നതുപോലെ കാഴ്ചക്കാര്‍ക്ക് തോന്നി.

കാറ്റിന്റെ സുഗന്ധം മാറി. വെയിലില്‍ കുളിര്‍ കലര്‍ന്നു. മരക്കൊമ്പുകളില്‍ പുതിയ കിളികള്‍ വന്നു. എന്നിട്ടും പാലമരത്തില്‍ ചേക്കേറിയിരുന്ന കിളികള്‍ നാടുവിട്ടുപോകാതെ അവിടെത്തന്നെ ചിലച്ചും പാടിയും പറന്നു.

നാല്പത്തൊന്‍പതു ദിവസം കഴിഞ്ഞു. പൌര്‍ണമി ദിവസം വന്നു. പ്രതിമ പൂര്‍ത്തിയായി, പൂര്‍ത്തിയായി, എന്ന് നാട്ടുകാര്‍ രാവുണ്ണിക്ക് ചുറ്റും മന്ത്രിച്ചുകൊണ്ടിരുന്നു. നിലാവുയര്‍ന്ന് തലയ്ക്കുമുകളിലെത്തുമ്പോഴും അവര്‍ രാവുണ്ണിയ്ക്കും പ്രതിമയ്ക്കും ചുറ്റും കൂടി നിന്നിരുന്നു.

പാതിരാവടുത്തപ്പോള്‍ ആളുകള്‍ പിരിഞ്ഞുപോയി. രാവുണ്ണി അപ്പോഴും ജോലി തുടര്‍ന്നു കൊണ്ടിരുന്നു. എന്റെ സ്വപ്നമേ, എന്റെ പ്രണയമേ, എന്റെ സ്വരമേ, ജീവനേ ഇനി ഒരു നിമിഷം കൂടി, ഒരു നിമിഷം കൂടി മാത്രം മതി എന്ന് അയാള്‍ ശ്വാസത്തിനുള്ളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.

കോഴി കൂവി. പര്‍വത ശിഖരം പതുക്കെ ചുവന്നു. സ്വര്‍ണ നിറം പടര്‍ന്നു. പാലച്ചുവട്ടിലേക്ക് വെളുത്തവെളിച്ചം ചിതറിവന്നു.

മഞ്ഞ് വീഴുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് രാവുണ്ണി പ്രതിമയുടെ കാല്പാദത്തിലെ ചെറുവിരലുകളില്‍ അവസാന മിനുക്കുപണികള്‍ നടത്തി. വസ്ത്രത്തുമ്പിലൂടെ പുറത്തുകാണാവുന്ന വലതുപാദത്തിന്റെ അടിവശത്ത് വരകളും ചുളിവുകളും ചേര്‍ക്കുമ്പോഴേക്കും അയാളുടെ വിരലുകളും മുഖവുമൊഴികെ ശരീരം മരവിച്ചിരുന്നു.

പ്രതിമ പൂര്‍ത്തിയായി എന്ന് അയാള്‍ക്ക് ബോധ്യമായി. അപ്പോഴേക്കും നിവര്‍ന്നു നോക്കാന്‍ പോലും അയാള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ചൂടുബാക്കിയുള്ള കൈകളും മുഖവും പ്രതിമയുടെ കാല്പാദത്തില്‍ ചേര്‍ത്ത് അയാള്‍ തളര്‍ന്നു വീണു.

രാവുണ്ണിയുടെ കൈകള്‍ വെണ്ണക്കല്ലുപോലെ തണുത്തു. അപ്പോള്‍ പ്രതിമയുടെ പാദങ്ങള്‍ ചൂടുപിടിച്ചു. രാവുണ്ണിയുടെ ശ്വാസം നേര്‍ത്തൊരു ചലനം മാത്രമായി. പ്രതിമയുടെ മാറിടങ്ങള്‍ ഉയര്‍ന്നു താഴാന്‍ തുടങ്ങി. രാവുണ്ണിയുടെ മിഴികളടഞ്ഞപ്പോള്‍ പ്രതിമ മിഴിചിമ്മിത്തുടങ്ങി.

വെള്ളിയലകളുള്ള നീല ജലം ഒഴുകുന്ന അരുവി. അത് വളര്‍ന്നു വലിയൊരു പുഴയായി ഇന്ദ്രനീലനിറമുള്ള ശാന്തമായൊരു കടലില്‍ അലിഞ്ഞു ചേരുന്ന തീരത്ത് പഞ്ചാരമണലില്‍ ഒരു വഴി. പാദം തൊടുന്നിടത്തൊക്കെ മണലില്‍ ഇളം‌പുല്‍മുളകള്‍ തഴച്ചു പൂക്കുന്നു. ഉടലില്ലാത്ത സംഗീതമായി അരികില്‍ പക്ഷികള്‍ പറക്കുന്നു. മഞ്ഞുപോലെ നേര്‍ത്ത മധുരമായ എന്തോ അരികില്‍ നിന്ന് ഊറി പെയ്ത് ഉടലാകെ നനയ്ക്കുന്നു.

പോകരുത് എന്ന് പിറകിലാരോ വിളിച്ചു. പിന്‍‌വിളിയുടെ ഞടുക്കത്തിലാണ് രാവുണ്ണി കണ്മിഴിച്ചത്. പര്‍വതത്തിന്റെ അരികുകള്‍ വെളുത്തുതിളങ്ങുന്നു. വടക്കേക്കുന്നില്‍ പുലരിപൂജയ്ക്കുള്ള മണികള്‍ മുഴങ്ങുന്നു. പൂജകഴിഞ്ഞ് മലയിറങ്ങി വഴിനടന്നു കാഴ്ചകാര്‍ വന്നു തുടങ്ങും.

ആശങ്കയോടെ രാവുണ്ണി പ്രതിമയെ നോക്കി. അതേ ആശങ്കയോടെ പ്രതിമ രാവുണ്ണിയെയും നോക്കി. പോകരുത്! പ്രതിമ പറഞ്ഞു. കാഴ്ചക്കാരെത്തുമ്പോള്‍ അവരുടെ അത്ഭുതവും ആദരവുമേറ്റുവാങ്ങാന്‍ നീയുണ്ടാവണം. അത്ഭുതത്തോടെ രാവുണ്ണി കൈകുത്തി എഴുന്നേറ്റു. അതിശയം ഊറ്റിയെടുത്തമിഴികളുമായി പ്രതിമ അയാളെ നോക്കിയിരുന്നു.

രാവുണ്ണി പ്രതിമയ്ക്കരികില്‍ മുട്ടുകുത്തി. അയാള്‍ക്ക് അതിയായ ആഹ്ലാദം തോന്നി. അയാള്‍ പ്രതിമയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. പൊന്‍‌പട്ടിന്റെ സൌമ്യമായ ചൂട്. അയാള്‍ അവളുടെ കവിളില്‍ തൊട്ടു. താമരയിതളിന്റെ മാര്‍ദ്ദവം. സംഗീതത്തിലെ മധുരമുള്ള ഒരു സ്വരം രൂപമെടുത്തതുപോലെ കഴുത്ത്.

പൊടുന്നനെ അനാദിയായ ഒരു ക്രോധം അയാളുടെ ഉള്ളില്‍ പൊട്ടിത്തെറിച്ചു. പൊന്‍പട്ടിന്റെ സൌമ്യതയെന്തിന്? താമരയിതളിന്റെ മാര്‍ദ്ദവമെന്തിന്?

പ്രതിമ അയാളെ നോക്കി ആകര്‍ഷകമായി ചിരിച്ചു. ചിരിയില്‍ അയാള്‍ ആനന്ദത്തിന്റെ ആദി രൂപങ്ങള്‍ കണ്ടു.

പക്ഷെ ഒരു നിമിഷം മാത്രം. ക്രോധം പിന്നെയും ഇരമ്പി. ഞാനറിയാത്ത എന്താണ്, ഞാന്‍ കണ്ടിട്ടില്ലാത്ത എന്താണ്, നീ എനിക്കായി കരുതി വച്ചിരിക്കുന്നത്?.

ആശങ്കയേതുമില്ലാതെ പ്രതിമ തന്റെ ആടകള്‍ അഴിച്ചുമാറ്റി. അളവൊത്ത വടിവൊത്ത മാറിടങ്ങള്‍ വസന്തത്തില്‍ പൂത്തുലഞ്ഞ മലയോരം പോലെ തെളിഞ്ഞു. ഓരോ പുല്‍തുമ്പിലും പുലര്‍വെളിച്ചം പൊട്ടിത്തരിച്ചുപൂക്കുന്ന താഴ്വാരം പോലെ സുന്ദരമായ ഉദരം തെളിഞ്ഞു. രഹസ്യങ്ങളാഴ്തിവച്ചു പ്രലോഭിപ്പിക്കുന്ന കിണര്‍പോലെ പൊക്കിള്‍കൊടിയുടെ വടിവുകള്‍ തെളിഞ്ഞു.

എങ്കിലും ഒരു ഞൊടി മാത്രമേ രാവുണ്ണിയുടെ അതിശയങ്ങള്‍ നീണ്ടുനിന്നുള്ളൂ.

നിനക്കറിയില്ല. നീയൊരു പ്രതിമമാത്രമാണ്. ഞാന്‍ കണ്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് എന്നെ കൊണ്ടുപോകാന്‍ എന്തു ചിറകുകളാണ് നിനക്കുള്ളത്. ഞാനറിഞ്ഞിട്ടില്ലാത്ത ആഴങ്ങളില്‍ എന്നെ ഉറക്കാന്‍ ഏത് സ്വപ്നത്തിന്റെ ആടയാണ് നീ മറച്ചുവച്ചിരിക്കുന്നത്

നോക്കൂ, പ്രതിമ പറഞ്ഞു, നിന്റെ ആരാധകര്‍ ഇപ്പോഴെത്തും. ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രതിമയെന്ന് അവര്‍ എന്നെ വാഴ്തും. വണിക്കുകള്‍ നിനക്ക് പൊന്നും പണ്ടങ്ങളും തന്നുബഹുമാനിക്കും.

അതേ. നിനക്ക് ഒരു വേശ്യയുടെ ഉടലും മനസ്സും മാത്രമാണുള്ളത്. വില്‍ക്കപ്പെടാനുള്ളവള്‍. വ്യഭിചരിക്കപ്പെടാനുള്ളവള്‍. എന്റെ ആഗ്രഹങ്ങളുറഞ്ഞുകൂടിയ അഴുക്കുമാത്രമാണ് നീ. എന്റെ മര്‍ത്യതയുടെ ഏറ്റുപറച്ചിലും സാക്ഷ്യവുമാണ് നീ.

പ്രതിമയുടെ മുഖത്ത് അപ്പോഴും ആത്മവിശ്വാസം ബാക്കിയുണ്ടായിരുന്നു. നോക്കൂ നീ ഒരു ശില്പിയാണ്. നിന്റെ ശീലങ്ങളും നിന്റെ അളവുകളും വച്ച് എന്നെ അളന്നു നോക്കൂ. എവിടെയാണ് അണുവിടയെങ്കിലും കണക്കുപിഴച്ചതെന്ന് നോക്കൂ.

അതെ, രാവുണ്ണി സ്വയം പറഞ്ഞു. എന്റെ കണക്കുകള്‍. എന്റെ പാഠങ്ങള്‍. അതാണു നിന്റെ പരിമിതി. നിനക്കൊരിക്കലും അവയില്‍ നിന്ന് രക്ഷപെടാനാവില്ല. എന്നെ അവയില്‍ നിന്ന് രക്ഷപെടുത്താനാവില്ല.

പണിയായുധങ്ങള്‍ക്കുമീതേ പാദമുറപ്പിച്ച് ശില്പി എഴുന്നേറ്റു. വിറയ്ക്കുന്നെങ്കിലും അയാളുടെ കാലുകള്‍ ഒരു യാത്രയ്ക്കുവേണ്ടി തരിച്ചു.

പോകരുത്! പ്രതിമ പറഞ്ഞു. നിന്റെ നഷ്ടങ്ങള്‍ വലുതായിരിക്കും.

രാവുണ്ണി ചോദ്യഭാവത്തില്‍ പ്രതിമയെ നോക്കി. വടക്കേക്കുന്നിലെ ദൈവം എങ്ങനെ ദൈവമായി എന്ന് നിനക്കറിയാമോ, പ്രതിമ ചോദിച്ചു.

ഉത്തരം രാവുണ്ണിക്ക് വെളിപ്പെട്ടു. സൃഷ്ടിയോട് ചേര്‍ന്നുനില്‍ക്കുന്ന സ്രഷ്ടാവിനുള്ളതാണ് ആരാധനയും മഹത്വവും.

ഒന്നും മിണ്ടാതെ രാവുണ്ണി പടിഞ്ഞാറേയ്ക്കു തിരിഞ്ഞു. വെള്ളിയും സ്വര്‍ണവുമുരുകുന്ന കിഴക്ക് അയാളെ വല്ലാതെ ഭയപ്പെടുത്തി. ഇനിയൊരിക്കല്‍ കാഴ്ചകളെ ഭയമില്ലാതെയാവുന്ന നാളില്‍ ഒരു മടക്കയാത്രയുണ്ടാവാം.

പിന്‍‌വിളികള്‍ക്ക് അയാള്‍ ചെവികൊടുത്തില്ല. വടക്കന്‍ മലയില്‍ നിന്ന് ശില്പപുരത്തേയ്ക്കുള്ള വഴിയിറങ്ങി ആഹ്ലാദവും ആരവവുമായി വരുന്നവരുടെ ശബ്ദങ്ങള്‍ അയാളെ ആകര്‍ഷിച്ചില്ല.

ഒരു ചന്തപോലെ പാലച്ചുവട്ടില്‍ ആളുനിറയുന്നത്, ഒരു വേശ്യയെപ്പോലെ പ്രതിമ സ്വയം പ്രദര്‍ശിപ്പിക്കുന്നത്, അയാളെ ഭയപ്പെടുത്തി. ജീവിച്ചുതീര്‍ത്ത നോവുകളിലേക്ക് ഇനിയും തിരികെനടക്കാനാവില്ലെന്ന് സ്വയം തീരുമാനിച്ച് അയാള്‍ തിരിഞ്ഞുനോക്കാതെ നടന്നു.

ജനം പ്രതിമയ്ക്കു ചുറ്റും കൂടി. അവര്‍ അതിന്റെ സൌന്ദര്യം ആസ്വദിച്ചു. ആഘോഷിച്ചു.

കുഞ്ഞുങ്ങളുടെ വിശന്ന കണ്ണുകളില്‍ പ്രതിമയുടെ മാറിടങ്ങള്‍ നിറഞ്ഞുചുരന്നു. സ്വപ്നങ്ങളില്‍ അവരെ മുലയൂട്ടി പ്രതിമ അവരുടെ പ്രിയപ്പെട്ടവളായി.

പ്രണയിയായിരുന്ന ഒരാള്‍ അവളെതന്നെ നോക്കി നില്‍ക്കെ അയാളുടെ മനസ്സ് തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. വസന്തത്തിലേക്ക് കിളികള്‍ സംഗീതവുമായി ചിറകടിച്ചുവന്നു.

കവിയായിരുന്ന ഒരാള്‍ തൊട്ടപ്പോള്‍ പ്രതിമ അയാളോട് സംസാരിച്ചു. വരൂ നീ കണ്ടിട്ടില്ലാത്ത തീരങ്ങളിലേക്ക് നിന്റെ സ്വപ്നങ്ങളെത്തിയിട്ടില്ലാത്ത മണല്‍ത്തിട്ടകളിലേക്കും പുല്‍മേടുകളിലേക്കും ഞാന്‍ നിന്നെ കൊണ്ടുപോകാം.

ആഘോഷങ്ങളും ഉത്സവങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. ആരൊക്കെയോ ശില്പിയെ അന്വേഷിച്ചു. അയാള്‍ തിരികെവന്നില്ല.

വൈകിട്ട് തടാകം കടന്നുവന്ന വഞ്ചിക്കാരന്‍ അതു കണ്ടു. ശില്പി കടവില്‍ ഇരിക്കുകയാണ്. അയാളുടെ കണ്ണുകള്‍ തടാകത്തിനപ്പുറത്തെ മണല്‍ കാടിലേക്കും കണ്ണെത്താത്ത വഴികളിലേക്കും തിരിഞ്ഞിരിക്കുന്നു.

അയാള്‍ അനവദ്യമായ മറ്റൊരു ശില്പത്തെക്കുറിച്ച് ധ്യാനിക്കുകയാണ്, നാട്ടുകാര്‍ പറഞ്ഞു.

കണ്ണിന്റെ ആഴങ്ങളില്‍ മുത്തിന്റെ തെളിച്ചം മാഞ്ഞ് ഇരുള്‍ പരന്നിരുന്നത് ആരും അറിഞ്ഞിരുന്നില്ല.

Friday, 7 August 2009

ചേറായി*


അപമരണങ്ങളെക്കുറിച്ചുള്ള ഉപപാഠപുസ്തകം- നോട്ട്സ്


§1.
അപമരണങ്ങള്‍ ‘അടയാളപ്പെടുന്നത്’ വികലമായ അക്ഷരം പോലെ പിടഞ്ഞുകിടക്കുന്ന ഒരു മനുഷ്യജീവിയുടെ ബാഹ്യരൂപത്തിലാണ്. ചോക്കുപോലെ വെളുത്ത വര. ആദിയും അന്തവുമില്ലാത്ത പൂര്‍ണരൂപം. ആകൃതി വളഞ്ഞുപുളഞ്ഞ വികലവൃത്തം.





നിശ്ചല ചിത്രമായി നിങ്ങള്‍ അവിടെ കാണുന്നത് ഒരു വീഡിയോക്ലിപ്പിന്റെ അവസാന ഫ്രെയിം ആണെന്ന് സങ്കല്പിക്കുക

വാമൊഴിയായും വരമൊഴിയായും നിങ്ങളെ തേടിയെത്തുന്ന മരണവാര്‍ത്ത ആരോ മനഃപൂര്‍വം വരച്ചിട്ട അടയാളരേഖയാണെന്ന് സ്വയം ബോധ്യപ്പെടുത്തുക.

നിശ്ചല ചിത്രത്തില്‍ നിന്ന് വീഡിയോക്ലിപ്പ് ആ രൂപത്തിന്റെ ഉടമയ്ക്ക് പൂര്‍ണമായും ബോധമുണ്ടായിരുന്ന അവസാന നിമിഷം വരെ റീവൈന്‍ഡ് ചെയ്യുക.

മരണത്തിനും ജീവിതത്തിനും ഇടയ്കുള്ള സാധ്യതകളുടെ സങ്കീര്‍ണ്ണതയെക്കുറിച്ചുള്ള അതി തീവ്രമായ ഒരു ഹൃസ്വചിത്രമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്.


§2.


അപമൃത്യുവിനിരയായത് ഒരു സ്ത്രീയാണെന്ന് വിചാരിക്കുക. എങ്കില്‍ റീവൈന്‍ഡ് ചെയ്ത് നിങ്ങള്‍ ചെന്നു നില്‍ക്കുന്ന ആദ്യ ഫ്രെയിം പുരുഷന്റെ ലൈംഗിക തൃപ്തിക്കായി നിര്‍മ്മിക്കപ്പെട്ട ഒരു രതിയുപകരണത്തിന്റെ മിക്കവാറും നിര്‍വികാരമായ ചിത്രമായിരിക്കും.



ശ്രദ്ധിക്കുക:
രതി ഉപകരണങ്ങള്‍ ഉപയോക്താവിന്റെ തൃപ്തിക്ക് മാത്രമായി നിര്‍മിക്കപ്പെട്ടവയാണ്. സ്വയം രതിമൂര്‍ച്ഛ അന്വേഷിക്കുകയോ തൃപ്തി നല്‍കാനിഷ്ടമുള്ള ഉപയോക്താക്കളെ സ്വയം തേടുകയോ ചെയ്യാന്‍ പാടില്ല. കേടുവന്ന ഉപകരണങ്ങള്‍ റിപെയറിനു വിധേയമാക്കപ്പെടും. റിപെയര്‍ തൃപ്തികരമല്ലെങ്കില്‍ ഉപകരണം ഉപേക്ഷിക്കപ്പെടാനുള്ളതാണ്.

വെറുതേ ഉപേക്ഷിക്കണോ നശിപ്പിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം പൂര്‍ണമായും ഉപയോക്താവില്‍ നിക്ഷിപ്തമാണ്. ഉപകരണം സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ അതിനു ഉപയോക്താവ് ഉത്തരവാദിയായിരിക്കില്ല.

പ്രത്യേകം ശ്രദ്ധിക്കുക:
ഉപകരണത്തിന് അതിന്റേതായ പേരുണ്ടെന്നതോ വോട്ടേഴ്സ് ലിസ്റ്റില്‍ (സ്കൂള്‍ /വിവാഹ രെജിസ്റ്ററില്‍) പേരുചേര്‍ത്തിട്ടുണ്ടെന്നതോ ഉപയോക്താവിനുള്ള അവകാശത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല.

§3.


അപമൃത്യുവിനിരയാകുന്ന ആള്‍ ഒരു പുരുഷനാണെങ്കില്‍ ചിത്രം വികസിക്കുന്നത് തൊണ്ണൂറുശതമാനവും കുറിപ്പ് രണ്ടില്‍ സൂചിപ്പിച്ച രതിയുപകരണങ്ങളുടെ ക്രയവിക്രയം സംബന്ധിച്ച ചില കഥകളിലേക്കായിരിക്കും.

§4.

ഉപപാഠപുസ്തകത്തിന്റെ വായന ഓരോ പഠിതാവും സ്വയം നിര്‍വഹിക്കേണ്ടതായതുകൊണ്ട് ഓരോരുത്തരും പുസ്തകം സ്വന്തം നിലയില്‍ വായിക്കുകയും നോട്ട് തയ്യാറാക്കുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ പുസ്തകം വാങ്ങിയിട്ടില്ലെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് കോപ്പികള്‍ ഓഡര്‍ ചെയ്യാന്‍ സൌകര്യമുണ്ട്. സംശയങ്ങളുള്ളവര്‍ പരിചയമുള്ള ബുക്ക് റിപബ്ബ്ലിക് അംഗവുമായി ബന്ധപ്പെടുക.



* ചേറായി: ഈ വാക്ക് ഒരേസമയം സ്ഥലനാമത്തെ സൂചിപ്പിക്കാനും ഒരു അവസ്ഥയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇവിടെ അവസ്ഥയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. പള്‍പ് ഫിക്ഷന്‍ പാഠപുസ്തകത്തില്‍ ആദ്യമരണം സംഭവിക്കുന്നത് പാടത്തില്‍ വച്ചാണ്. വെടി കൊണ്ട് പാടത്തേക്ക് വീണാല്‍ മൃതദേഹത്തില്‍ ചേറാവും. ആയി.





വിവരങ്ങള്‍ ചുരുക്കത്തില്‍


രചയിതാവിന്റെ പേര്: വി എം ദേവദാസ്
പ്രകാശനം : 2009 ആഗസ്ത് എട്ട് ശനിയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹോളില്‍ വച്ച്

വില:65 രൂപ

പ്രസാധനവും വിതരണവും: ബുക്ക് റിപബ്ലിക്

Saturday, 13 June 2009

പ്രാര്‍ത്ഥന

ഗത്സമനിയില്‍ ഉറങ്ങിപ്പോയ ശിഷ്യരെ വിട്ട്, കെദ്രോന്‍ തോട് കടന്ന്, ഒലിവിന് താഴ്വരയും നഗരവാതിലും കടന്ന്, മരുഭൂമിയിലേക്ക് ഒളിച്ചുപോകുമ്പോഴും ഉള്ളില്‍ നിന്നും ഉയരെ നിന്നും ‘നീ നിന്നെത്തന്നെ ക്രൂശിക്കുക' എന്ന് വിളിച്ചാര്‍ക്കുന്നതുകൊണ്ടല്ലേ..

ഞാന്‍ നിന്നെ 'അബ്ബാ, പിതാവേ' എന്നു തന്നെ വിളിക്കേണ്ടത്?