Showing posts with label എന്തരാണെന്ന് ചോദിക്കല്ലും പ്ലീസ്. Show all posts
Showing posts with label എന്തരാണെന്ന് ചോദിക്കല്ലും പ്ലീസ്. Show all posts

Tuesday, 15 July 2008

ഈഡിപ്പസ് ഇന്ററപ്റ്റസ്





നിങ്ങള്‍ സ്വീകരണമുറിലിലെ സോഫയില്‍ ചാരി ഇരിക്കുകയാണ്. മുറിയില്‍ അരണ്ടവെളിച്ചമേ ഉള്ളൂ. എങ്കിലും നിങ്ങള്‍ ജനല്‍ തുറന്നിട്ടില്ല. നിങ്ങള്‍ ഒരു പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ വായന ഒന്നാം വരിയില്‍ നിന്ന് ഏഴാം വരിയിലേക്കും പിന്നെ മൂന്നാം വരിയിലേക്കും വെറുതെ ചാടുകയാണ്. ഇടയ്ക്ക് നിങ്ങള്‍ കോട്ടുവായിടുന്നുണ്ട്. നിങ്ങളുടെ കണ്തടങ്ങള്‍ വീര്‍ത്തിരിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ നിങ്ങള്‍ ഉറങ്ങിയിട്ടില്ല.

കാരണം മുകളിലെ മുറിയില്‍ ഒരു ജഡമുണ്ട്. ഇന്നലെ ഒന്നരമുതല്‍. അതിനുമുമ്പ്.. അതിനു മുമ്പും അത് ശവം തന്നെയായിരുന്നു.

വിചാരിച്ചതിലേറെ എളുപ്പമായിരുന്നു. മണി ഒന്നര. ആള്‍ നല്ല ഉറക്കം. മുഖച്ഛാ‍യയ്ക്ക് ഓര്‍മകളെ വിളിച്ചുണര്‍ത്താനാത്ത നിറം മങ്ങിയ ഇരുള്‍.

മൃദുവായ തലയിണ. മുഖം കൃത്യമാ‍യി ഒന്ന് കണക്കുകൂട്ടി മൃദുവായ അമര്‍ത്തല്‍. പിന്നെ ചെറിയപിടച്ചില്‍. അല്പം കൂടിശക്തി. പിന്നെയും പിന്നെയും... കൈത്തണ്ടയില്‍ ആര്‍ന്നിറങ്ങുന്ന വിരലുകള്‍ നിങ്ങളുടെ കൈപ്പത്തിയിലുയര്‍ത്തുന്ന രക്തസമ്മര്‍ദ്ധത്തിന്റെ പിടച്ചിലറിഞ്ഞ് നിങ്ങള്‍ കിതയ്ക്കുന്നു. കട്ടില്‍ പിടയുന്നു. ഉലയുന്നു. ഒന്ന്... രണ്ട്... മൂന്ന്.. തളര്‍ന്ന് കിടയ്ക്കയ്ക്കരികില്‍ മുട്ടുകുത്തുമ്പോള്‍ നിങ്ങള്‍ ജയിച്ചു എന്ന് നിങ്ങളറിയുന്നു.

ഒരു തവണ. അവസാനത്തെ ഒരു തവണയെങ്കിലും ജയം നിങ്ങളുടേതാണ്. അവസാ‍നത്തെ ഒരു തവണയെങ്കിലും ശവം ശവമാണെന്ന് സ്വയം സമ്മതിച്ചേ തീരൂ.

നിങ്ങള്‍ തലയിണ തിടുക്കത്തില്‍ ശവത്തിന്റെ ശിരസ്സിനരികില്‍ വയ്ക്കുന്നു. അതു ശരിയായില്ല. ഷീറ്റിനടിയിലേക്ക് തിരുകുന്നു. അതും ശരിയായില്ല. അലമാരയ്ക്ക് മുകളില്‍ .. അവിടെ ഒരു പഴയ മെത്തയും തലയിണയും ചുരുട്ടിവച്ചിട്ടുണ്ട്.

ജനല്‍ തുറന്നു കിടക്കുകയാണ്. തലയിണതാ‍ഴെയിട്ട് നിങ്ങള്‍ ജനാലക്കരികിലേക്ക് പോകുന്നു. കര്‍ട്ടന്‍ പൊടുന്നനെ വലിച്ചുനീക്കി പുറത്തേക്ക് നോക്കുന്നു. അവിടെ ഒളിച്ചുനില്‍ക്കുന്ന ഒരാളുടെ നിലവിളി നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ആരുമില്ല.

കര്‍ട്ടന്‍ നീക്കി അരണ്ടവെളിച്ചത്തില്‍ നിങ്ങള്‍ തലയിണ ഉറപ്പിക്കുന്നു. ജനല്‍ അടച്ച് കൊളുത്തിട്ട് കര്‍ട്ടന്‍ നീക്കിയിടുന്നു.

വാതില്‍ക്കല്‍ എത്തി നിങ്ങള്‍ ഒരുനിമിഷം തടഞ്ഞുനില്‍ക്കുന്നു. ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയാസമുള്ള ഭാഗം അതാണ്. രഹസ്യത്തിന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് കാല്‍ വയ്ക്കുക.

നിങ്ങള്‍ക്ക് നില്‍ക്കാനാവില്ല. ശവത്തെ ഒന്നുകൂടെ നോക്കണം എന്ന് നിങ്ങള്‍ക്കുണ്ട്. കട്ടിലിനപ്പുറത്തെ ഭിത്തിയിലെ ഇരുണ്ട രൂപങ്ങളിലേക്ക് നിങ്ങള്‍ പരതിനോക്കുന്നു. അതിവേഗത്തില്‍ പുറത്തിറങ്ങി വാതില്‍ ശബ്ദത്തോടെ വലിച്ചടയ്ക്കുന്നു.

താഴെ മുറിയില്‍ അപ്പോഴും ഇതേവെളിച്ചം. ഇതേ ഇരുള്‍. നിങ്ങള്‍ പുസ്തകം എടുത്ത് വായിക്കാന്‍ ശ്രമിക്കുന്നു.

ഒരു ശവം അനിവാര്യമാക്കുന്ന ചില കാര്യങ്ങളുണ്ട്. എത്രത്തോളം കാക്കണം എന്ന ആശങ്ക നിങ്ങളുടെ മനസ്സിലുണ്ട്. ചീഞ്ഞുതുടങ്ങിയാലും വീട്ടിനു പുറത്ത് ഒന്നുരണ്ടുദിവസത്തേക്ക് ആരുമറിയില്ല.എന്തായാലും കാത്തിരിക്കുകയാണ് ഇപ്പോള്‍ നിങ്ങള്‍.

പക്ഷേ വീട്ടില്‍ നിങ്ങളും ശവവും മാത്രമേയുള്ളൂ. നിങ്ങളും ഇരുളും ശവവും. അല്ല. അടുക്കളയില്‍ നിന്ന് ഇന്നലെ രണ്ടുപേരും രണ്ടുതവണയായി പങ്കിട്ട ഭക്ഷണത്തിന്റെ മണം. വാതിലരികില്‍ മറഞ്ഞും തെളിഞ്ഞും അനങ്ങുന്ന കര്‍ട്ടന്‍ തുമ്പുകള്‍.

ഒരു ശവത്തിനു കൂട്ടിരിക്കുമ്പോള്‍ എന്തേ ചുറ്റുമുള്ളതൊക്കെ ജീവനുള്ളതായി തോന്നാന്‍. ആ ശവത്തിനു ജീവനുള്ളപ്പോള്‍ ചുറ്റും എല്ലാം മരിച്ചിരുന്നു. വാതിലില്‍ മറഞ്ഞുകളിക്കുന്ന കര്‍ട്ടനുകള്‍ക്ക് ഒരു സാരിത്തുമ്പിന്റെ പ്രേതച്ഛാ‍യ. കതകില്‍ മുട്ടിയലഞ്ഞുപോകുന്ന കാറ്റിന് മുറ്റത്ത് പൂത്തിട്ടും ഉറഞ്ഞുനില്‍ക്കുന്ന ചെടികള്‍ക്ക് സീലിംഗിലും ചുവരുകളിലും പതിഞ്ഞിഴഞ്ഞുനടന്ന വാക്കിന്റെ പുഴുക്കള്‍ക്ക് അടുക്കളയില്‍ വിളമ്പി വാര്‍ത്തെടുക്കുന്ന ഭക്ഷണത്തിന് ഒക്കെ മരണത്തിന്റെ മാത്രം മണവും രുചിയും.

ഇപ്പോള്‍ വീടിനെങ്ങനെയോ ജീവന്‍‌വയ്ക്കുന്നു. നിങ്ങള്‍ ഭയം കലര്‍ന്ന അത്ഭുതത്തോടെ അതിനെ നോക്കിക്കാ‍ണാന്‍ ശ്രമിക്കുന്നു. ശവത്തിന്റെ അനിവാര്യതകള്‍ ഒഴിവാ‍കുമ്പോള്‍, നിങ്ങള്‍ സ്വയം പറയുന്നു, കിഴവാ ഈ വീടിന് ജീവനുണ്ടാവും. കാറ്റ് ഈ വാതിലും ജനലും വഴി കടന്നുവന്ന് ഇവിടെ നൃത്തം വയ്ക്കും. വാക്കുകളുടെ ഇഴയുന്ന പുഴുക്കള്‍ക്ക് പകരം പാട്ടിന്റെ ശലഭങ്ങളിവിടെ പറക്കും.

സ്വാര്‍ത്ഥമതിയായ രാക്ഷസാ നിന്റെ മഞ്ഞുകാലം അവസാനിക്കുന്നു.

മുകളില്‍ വാതില്‍ തുറന്നടഞ്ഞോ? സാധ്യമല്ല. ശവം ശവം മാത്രമാണ്. വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുകയാണ്. മുകള്‍മുറികള്‍ ഇനിയും ജീവന്‍ വച്ചിട്ടില്ല. വയ്ക്കാനാവില്ല. പാടില്ല.

പക്ഷെ പടിയിറങ്ങി വരുന്നതുപോലെയുള്ള ശബ്ദം കേള്‍ക്കുന്നതെന്താണ്. ഇത് അസാധ്യമാണെന്ന് നിങ്ങള്‍ക്കറിയാം. അറിയാതെ ഉള്ളിലുള്ള ഏതോ ഭയം നിങ്ങളെ കൊളുത്തിവലിക്കുകയാണ്. നിങ്ങളതിന് കീഴ്പ്പെടില്ല.

ഇവിടെയാരുമില്ല. നിങ്ങള്‍ സ്വയം പറയുന്നു. ശബ്ദം വെറും തോന്നലാണ്. പുസ്തകത്തിന്റെ പേജുകള്‍ തുരുതുരാ മറിച്ച് നിങ്ങള്‍ മുറിഞ്ഞ വാക്കുകള്‍ വായിക്കുന്നു. ഇവിടെയാരുമില്ല. എങ്കിലും നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യം തോന്നുന്നില്ല.

വീട് വീണ്ടും മരിച്ചിരിക്കുന്നു. അനക്കങ്ങളില്ല. മരണത്തിന്റെ നിശ്ചലത.

നിങ്ങളുടെ കാല്‍മുട്ടുകള്‍ പോലും മടങ്ങുന്നില്ല.

തൂക്കിക്കൊലക്ക് വിധേയനായ ആളിന്റെ ലിംഗം പോലും ഉദ്ധരിച്ച് വിറുങ്ങലിക്കും എന്ന് നിങ്ങള്‍ പൊടുന്നനെ ഓര്‍ക്കുന്നു. കടുത്ത വാശിയോടെ നിങ്ങള്‍ കാല്‍മുട്ട് വളച്ച് മടക്കുന്നു. ശ്വാസം മുട്ടിമരിച്ചാലും അങ്ങനെ സംഭവിക്കുമോ? അങ്ങനെയാണെങ്കില്‍ ശവത്തിന്റെ ലിംഗം ഇപ്പോള്‍ വെറുങ്ങലിച്ചുനില്‍ക്കുന്നുണ്ടാവും.

വല്ലാത്ത ഒരു ആകാക്ഷയില്‍ നിങ്ങള്‍ ഞെട്ടിത്തിരിയുന്നു. സ്റ്റെയര്‍വേയ്സ് പകുതിക്ക് വച്ച് തിരിയുന്നിടത്ത് അച്ഛന്‍ നില്‍ക്കുന്നു. അച്ഛന്റെ ശവം. ശവം. വിളറിവെളുത്ത് വലിഞ്ഞുമുറുകിയ മുഖത്ത് ദൈന്യം നിറഞ്ഞ നോട്ടം.

കഴുത്തില്‍ കയറുമുറുകിയതു പോലെ നിങ്ങള്‍ എടുത്തുചാടി വലിഞ്ഞുമുറുകി നില്‍ക്കുന്നു. നിങ്ങളുടെ വാക്കുകള്‍ വിറക്കുന്നു. “നിങ്ങള്‍ മരിച്ചു. നിങ്ങള്‍ മരിച്ചതാണ്.” സ്വയം വിശ്വസിപ്പിക്കാനെന്നപോലെ നിങ്ങള്‍ അതേകാര്യം ആവര്‍ത്തിക്കുന്നു.

ശവം നിങ്ങളെ ശൂന്യമായി നോക്കുന്നു. പിന്നെ അതേ എന്ന് തലകുലുക്കുന്നു. “അതേ മരിച്ചു. പക്ഷെ പോകുന്നതിന് മുന്‍പ് എനിക്ക് ഒരുകാര്യം നിനക്ക് കാണിച്ചുതരാനുണ്ട്.”

ഇതൊരു പ്രേതസിനിമയാണോ എന്ന് നിങ്ങള്‍ സ്വയം ചോദിക്കുന്നു. അല്ല. അയാള്‍ നടക്കുകയാണ്. കാലുകള്‍ വലിച്ചു വച്ച് കൈവരി പിടിച്ച് ആയാസത്തോടെ തിരിഞ്ഞുനോക്കാതെ മുകളിലേക്ക് കയറുന്നു.

ഇതാണ് നിങ്ങള്‍ക്കുള്ള സമയം. പുറത്തേക്ക് ഓടി രക്ഷപെടാം. പണ്ടേ മരിച്ചുനില്‍ക്കുന്ന ഈ വീടില്‍ നിന്ന് മുന്‍പേ ശവമായിരുന്ന അച്ഛന്റെ ഇഴയുന്ന വാക്കുകളില്‍ നിന്ന്.

പക്ഷെ അതിനു കഴിയുന്നില്ല. മരണത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന് കാട്ടിത്തരാനാഗ്രഹിക്കുന്ന ആ രഹസ്യം എന്താവും?

വശീകരിക്കപ്പെട്ടവനെപ്പോലേ നിങ്ങള്‍ അച്ഛനുപിന്നാലെ, അച്ഛന്റെ ശവത്തിന് പിന്നാലെ, കയറുന്നു.

മരിച്ചുകിടന്ന മുറിയുടെ വാതില്‍ തുറന്നു പിടിച്ചുനില്‍ക്കുകയാണ് ശവം. മുഖത്ത് മരണം.

“നോക്കൂ.” ശവം പറയുന്നു. “ആ കട്ടിലിലേക്ക് നോക്കൂ.”

അവിടെ ജഡം ഇല്ല. അതുതന്നെയാണല്ലോ നിങ്ങളുടെ അരികില്‍ നില്‍ക്കുന്നത്.

നിങ്ങള്‍ ശൂന്യമായ കട്ടിലിലേക്ക് നോക്കുന്നു. പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. അതില്‍ എന്താണ് ഒന്നും കാണുന്നില്ലല്ലോ എന്ന് നിങ്ങള്‍ പറയുന്നു.

“അടുത്തു ചെല്ലൂ സൂക്ഷിച്ചു നോക്കൂ.” ജഡം വിരസതയോടെ ആവര്‍ത്തിക്കുന്നു. മരിച്ചവര്‍ക്ക് രഹസ്യങ്ങളിലുള്ള താല്പര്യം പോലും നശിച്ചുപോയേക്കാം. നിങ്ങള്‍ അനുസരിക്കുന്നു.

കട്ടിലില്‍ ചുളിഞ്ഞുമടങ്ങിയ ഷീറ്റ്. നൂറ് യുദ്ധങ്ങള്‍ കഴിഞ്ഞ യുദ്ധഭൂമി പോലെ. പിറക്കാതെ പോയ ലക്ഷാനുലക്ഷം യോദ്ധാക്കളുടെ നിലവിളികള്‍ കേള്‍ക്കുന്നതുപോലെ നിങ്ങള്‍ക്ക് തോന്നുന്നു. ജന്മം എന്ന നിയോഗം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആ അതിശയത്തിലുറഞ്ഞ് നിങ്ങളങ്ങനെയിരിക്കുമ്പോള്‍...

തലക്ക് പിന്നില്‍ അതിശക്തമായ ഒരു അടിയേറ്റാണ് നിങ്ങള്‍ മരിക്കുന്നത്. കണ്ണിലേക്കിരുട്ടുകയറുന്ന ഒരു ചെറിയ നിമിഷത്തില്‍ ഇന്നലെ നിങ്ങള്‍ തലയിണ വേണ്ടവണ്ണം അമര്‍ത്തിയില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു.

“ദ ഓള്‍ഡ് റാസ്കല്‍ വിന്‍സ് എഗന്‍” എന്ന വാക്കുകള്‍ നിങ്ങളുടെ അവസാന ശ്വാസത്തോടൊപ്പം ഉള്ളിലേക്കൊടുങ്ങുന്നു.

വാതില്‍ ചാരി പുറത്തേക്ക് പോകുന്ന കാലുകളില്‍ ഇപ്പോള്‍ മരണത്തിന്റെ തളര്‍ച്ചയില്ല. പടികള്‍ ഉത്സാഹത്തോടെയിറങ്ങി അയാള്‍ സോഫയില്‍ ഇരിക്കുന്നു. പുസ്തകം കയ്യിലെടുത്ത് ഒരു താള്‍ മറിച്ച് താല്പര്യത്തോടെ പുഞ്ചിരിക്കുന്നു.

പിന്നിലെ ജനാലയില്‍ നിന്ന് ഒരു കാറ്റ് കടന്നുവന്ന് വാതിലിലെ കര്‍ട്ടനുകള്‍ നൃത്തം ചെയ്തു തുടങ്ങുന്നു.