Monday, 17 March 2008

ബോറ്

രേണുകേ ഈ വൃത്തികെട്ട കോട്ടണ്‍ ഗൌണുമിട്ട് നെറം പോയ ഷീറ്റും പൊതച്ച് നീ‍യിങ്ങനെ ഒറങ്ങിക്കെടക്കുമ്പം നിന്റെ മൂക്കും പകുതിതൊറന്ന വായും ചേര്‍ത്ത് ഈ പഴേ തലേണയൊന്നമര്‍ത്തിയാ, വെറും മൂന്നുമിനിട്ട്, അത്രപോലും വേണ്ട രണ്ടുകയ്യുംകൊണ്ട് എന്റെ കയ്യീ മുറുകെപ്പിടിച്ച്, രണ്ടുകണ്ണും തുറിച്ച് എന്നെ മാത്രം നോക്കി, നീ പെടഞ്ഞുപെടഞ്ഞു ചാവും.

നമ്മടെ അംബികേടെ അബോര്‍ഷന്‍ നടത്തിയ മോഹനന്‍ ഒണ്ടല്ലോ അവനും ഞാനും കൂടി ഇന്നലെ അപ്സരേന്ന് വെള്ളമടിച്ചതേയുള്ളൂ. നിന്റെ ആ എടക്കെടക്കുവരുന്ന കൊണപ്പെടാത്ത ഗാസ്ട്രബിളൊണ്ടല്ലോ അത് ഹൃദ്രോഗത്തിന്റെ ആരംഭമാരുന്നെന്നും ഒറക്കത്തിലെങ്ങാണ്ട് കാലന്‍ വന്ന് നിന്നെ കെട്ടിവലിച്ചോണ്ട്പോയെന്നും അവന്‍ സുന്ദരമായിട്ട് ചീട്ടെഴുതിത്തരും.

എനിക്കറിയാം രേണുകേ നിനക്കൊരു വിചാരമൊണ്ട് നിനക്കെന്തെങ്കിലും പറ്റിയാല് പിള്ളേരെ ആരുനോക്കും എന്നൊക്കെ. കാലം പുരോഗമിച്ചു രേണുകേ. മൊലകുടിക്കുന്ന പ്രായം കഴിഞ്ഞാല്‍ അമ്മമാരെക്കോണ്ട് പിള്ളേര്‍ക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല.

പഠിപ്പിക്കാന്‍ ഇപ്പോള്‍ നല്ലത് ബോഡിംഗ് സ്കൂളുകളാ. അവധിക്കെങ്ങാനും വന്നാല്‍ തറവാട്ടീപോയി നില്‍ക്കാം. അമ്മയില്ലാത്ത കുട്ടികളെന്നു പറഞ്ഞ് എല്ലാരും നന്നായിട്ടു നോക്കിക്കോളും.

എനിക്കു ബാങ്കീന്നു കിട്ടുന്നതൊക്കെ മതി അതുങ്ങളെ പഠിപ്പിക്കാന്‍. നിന്റെ ജാഡകളും അധികച്ചെലവും ഇല്ലെങ്കി എനിക്കെന്താ പ്രത്യേകിച്ചു ചെലവ്?

എന്നുവച്ചാ നിന്റെയീ ഒടുക്കത്തെ സര്‍ക്കാരുദ്യോഗമുണ്ടല്ലോ അതുകൊണ്ട് പ്രത്യേകിച്ചു കൊണമൊന്നും ഇല്ല. നിനക്ക് രാവിലെ വീ‍ട്ടില്‍ നിന്നു പോകാനും വൈകിക്കേറിവരാനും ഒരു ഞായം. പെങ്കൊച്ചിനെന്നു പറഞ്ഞു സൊര്‍ണവും മാസത്തിനുമാസം സാരിയും വാങ്ങിച്ചു ഞെളിയാനൊരു വഴി. പിന്നെ ചേട്ടന്റെ ശമ്പളമൊക്കെ കണക്കാ.. ഞാന്‍ ഊറ്റിയും ഉറിഞ്ചിയും ഒണ്ടാക്കുന്നതുകൊണ്ട് ജീവിച്ചുപോന്നു എന്ന് കൂട്ടുകാരികളോടും ബന്ധുക്കളോടും ഒതുക്കത്തീ വീമ്പ് പറയാം.

എനിക്കറിയാം, കിട്ടാവുന്ന പ്രമോഷന്‍ പോലും തട്ടിക്കളഞ്ഞ് ട്രാന്‍സ്ഫര്‍ വേണ്ടാന്നുപറഞ്ഞ് എന്തിനാ നീ സിറ്റി ഓഫീസില്‍ തന്നെ കടിച്ചുതൂങ്ങുന്നേന്ന്. അവിടെ നീ വലിയ മിടുക്കിയാന്നു വിചാരിക്കുന്ന കൊറെയെണ്ണം ഒണ്ട്.

പിന്നെ നിന്റെ പൊറകെ വെള്ളമൊലിപ്പിച്ചു നടക്കുന്ന ആ ക്ലാര്‍ക്കൊണ്ടല്ലോ ആ മരങ്ങോടന്‍ സുകു. അവന്‍ നിനക്ക് ലൈബ്രറീന്നു പുസ്തകം തന്നും മഴയൊള്ളപ്പം കൊട തന്നും വണ്ടിയില്ലാത്തപ്പം ലിഫ്റ്റ് തന്നും സഹായിക്കുന്നതെന്തിനാന്നറിയാമോ? നിനക്ക് മറ്റെന്തെങ്കിലും കൊറവൊണ്ടെങ്കി അതും തീര്‍ക്കാന്‍ അവന്‍ തയ്യാറാന്നറിയിക്കാനാ.

നീ വിചാരിക്കും എനിക്കവനോട് അസൂയയാണെന്ന്. സത്യമായിട്ടും ഇല്ല. നിന്നെയും അവനെയും കൂടി എവിടെയെങ്കിലും വച്ച് ഒന്നു പിടികൂടാന്ന് എന്തുമാത്രം പ്രതീക്ഷിച്ചിട്ടൊണ്ടെന്നറിയാമോ. ഒരു ദെവസം ബാങ്ക് ആവശ്യത്തിന് അടുത്തുവരെ വന്നപ്പം കയറിയതാണെന്ന മട്ടില് നിന്റെ ഓഫീസില്‍ കേറിയതും നിനക്ക് അവധിയുള്ള ഒരു ദെവസം അറിയിക്കാതെ ഹാഫ് ലീവെടുത്ത് തിരികെ വന്നതും ഒക്കെ ചുമ്മാതെ അങ്ങു സംഭവിച്ചതാന്നു വിചാരിച്ചു നീ.

നിനക്ക് ബുദ്ധിയേയില്ല രേണുകേ. അല്ലെങ്കി ചെലപ്പം രാത്രീല് ബോറടി മാറ്റാന്‍ ഞാനെന്തെങ്കിലും പറയുകേം ചെയ്യുകേം ചെയ്യുന്നതൊക്കെ വച്ച് എനിക്കിപ്പോഴും നിന്നോട് പ്രേമമാന്ന് നീ കണക്കുകൂട്ടുകേലാരുന്നല്ലോ.

ഞാനിങ്ങനൊക്കെ വിചാരിക്കുന്നത് നീയിങ്ങനെ വീട്ടിലുള്ളതുകൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നമൊണ്ടായതുകൊണ്ടൊന്നും അല്ല രേണുകേ. വൈകുന്നേരം അപ്സരേലൊന്നു കൂടാനോ ഉച്ചക്ക് ബാങ്കീന്നു മുങ്ങി ആ അന്നാമാഡത്തിന്റെ കിളുന്നുപെണ്‍പിള്ളേരുടെ കൂടെ രണ്ടുമണിക്കൂര്‍ കളയാനോ നീ ഇവിടൊള്ളത് എനിക്കൊരു പ്രശ്നമേയല്ല.

നീയൊണ്ടേലും ഇല്ലേലും എന്റെ ജീവിതം ഒരുവഴിക്കൊക്കെ അങ്ങുപോവും. നിന്നോടെനിക്ക് ദേഷ്യോമില്ല. ഒള്ളതുപറഞ്ഞാല് എന്നെ ഒന്നു അരിശപ്പെടുത്താന്‍ പോലും പറ്റാത്ത മണുക്കൂസായിപ്പോയല്ലോ നീയെന്നോര്‍ക്കുമ്പഴാ എനിക്കരിശം.

നിനക്കെന്നോട് വെറുതെ വഴക്കടിച്ചൂടേ? രാവിലെ പിള്ളേരുണര്‍ന്ന് വഴക്കുതൊടങ്ങുമ്പം രണ്ടിനും നല്ല തല്ലുകൊടുത്ത് കരയിച്ച് സ്കൂളില്‍ വിട്ടൂടെ? ഓഫീസില്‍ ഒഴിവുകിട്ടുന്ന നേരം ആ സുകുവിന്റെ അടുത്തു ചുറ്റിപറ്റിനിന്നൂടെ? വെള്ളമടിച്ച് ബോധം കെട്ടു വരുമ്പോഴെങ്കിലും നിനക്കിട്ടു രണ്ടുതല്ലാന്‍ ഒരു കാരണം ഒണ്ടാക്കിക്കൂടേ?

ഇതിനൊന്നും വയ്യെങ്കി രേണുകേ, പാറ്റയെ കൊല്ലാന്‍ നല്ല വീര്യം കൂടിയ മരുന്ന് ഞാനല്ലേ വാങ്ങിക്കൊണ്ടുവന്നതും പിള്ളേരൊന്നും തൊടാതെ അതു സൂക്ഷിച്ചുവയ്ക്കണം എന്നു പറഞ്ഞതും? രാവിലെ ഈ വീട്ടീ ചായ മൊതല് വൈകുന്നേരത്തെ കഞ്ഞി വെരെ എല്ലാം ഒണ്ടാക്കുന്നത് നീതന്നല്ലേ? അതിലെനിക്കും പിള്ളേര്‍ക്കുമൊള്ള പങ്കെടുത്തു മാറ്റി അതീ മരുന്നൊഴിച്ചു നിനക്ക് കഴിച്ചൂടേ?

വെറുതെയെന്തിന് എന്റെ കൈ മെനക്കെടുത്തണം. ഹോ ഒറക്കം വരുന്നു.

Saturday, 23 February 2008

ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി

ഒരു നഗരത്തില്‍ ദീപു എന്നൊരു കുട്ടി ഉണ്ടായിരുന്നു. നാലു വശത്തു നിന്നും വണ്ടികള്‍ തിരക്കിട്ടോടുന്ന ഒരു കവലയുടെ മൂലക്കുള്ള ഉയര്‍ന്ന കെട്ടിടത്തിലായിരുന്നു ദീപു താമസിച്ചിരുന്നത്.

ദീപുവിന് അവന്റെ അച്ഛനെ വലിയ ഇഷ്ടമായിരുന്നു. അവനെ സ്കൂളില്‍ കൊണ്ടു വിടുന്നതും സ്കൂളില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതും അവന്റെ അച്ഛനായിരുന്നു.

അവധി ദിവസങ്ങളില്‍ അച്ഛന്‍ ജോലി കഴിഞ്ഞു വരുന്നത് കാത്ത് ദീപു മൂന്നാം നിലയിലെ ഇടുങ്ങിയ ബാല്‍ക്കണിയില്‍ നില്‍ക്കും. എന്നിട്ട് താഴെ കവലയില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച് അവന്റെ അമ്മയോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.

ഒരു ദിവസം, എന്നുവച്ചാല്‍ ദീപുവിനു സ്കൂളില്‍ അവധിയായിരുന്ന ദിവസം, ദീപു അങ്ങനെ അച്ഛനെക്കാത്തു നില്‍ക്കുകയായിരുന്നു. അമ്മേ ദാ ഫയര്‍ഡാന്‍സ് കളിക്കുന്ന അങ്കിള്‍ എന്ന് ദീപു ബാല്‍ക്കണിയില്‍ നിന്ന് വിളിച്ചു പറഞ്ഞു.

ചില അമ്മമാര്‍ ചില നേരത്ത് ചിലതൊന്നും കേള്‍ക്കുകയില്ല. ചെക്കനെ സ്കൂളില്‍ വിടണ്ടാത്ത ദിവസം വണ്ടിയെടുക്കാന്‍ മടിച്ച് കൂട്ടുകാരന്റെ ബൈക്കിനുപുറകില്‍ യാത്രചെയ്യുന്നതകൊണ്ടല്ലേ രാജേഷ് വരാന്‍ വൈകുന്നത് എന്ന് പരിഭവിച്ചോ ഇതിലൊക്കെ എന്തിരിക്കുന്നു കൂട്ടുകാരുടെ കൂടെ കറങ്ങി സമയം കളയുന്ന ഒരു വായിനോക്കിയല്ലല്ലോ എന്റെ ഭര്‍ത്താവ് എന്നോര്‍ത്ത് സ്വയം ഒന്നും പുഞ്ചിരിച്ചോ അവര്‍ എണ്ണപുരണ്ട പാത്രത്തിലെ പതയുന്ന സോപ്പില്‍ കയ്യിട്ട് അമര്‍ത്തി തിരുമ്മിക്കൊണ്ടിരിക്കും.

ഇന്നു വൈകിട്ട് ഫയര്‍ ഡാന്‍സ് ഉണ്ടല്ലോ എന്നുപറഞ്ഞ് ദീപു കയ്യടിച്ച് തുള്ളിച്ചാടാന്‍ തുടങ്ങി. കവലയില്‍ ഫയര്‍ഡാന്‍സ് ഉള്ള ദിവസം ദീപുവിന്റെ അച്ഛന്‍ ദീപുവിനെ ഫയര്‍ഡാന്‍സ് കാണാന്‍ കൊണ്ടുപോകുമായിരുന്നു. ദീപുവിന് ഫയര്‍ ഡാന്‍സ് കാണാന്‍ ഇഷ്ടമായിരുന്നു.

ഫയര്‍ ഡാന്‍സിനെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കുന്ന കുട്ടികള്‍ പരിസരങ്ങള്‍ നന്നായി നിരീക്ഷിക്കാറില്ല. അതുകൊണ്ട് വീടിനു തൊട്ടപ്പുറം കവലയില്‍ അതു വരെയും ബസ് കാത്തു നില്‍ക്കുകയായിരുന്ന ചുരിദാറിന്റെ ഷോള്‍ തലവഴിമൂടിയ ചെറുപ്പക്കാരി പെട്ടെന്ന് സെല്‍ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തുവയ്ക്കുകയും ബസ് കാത്തു നില്‍ക്കുന്ന മറ്റുള്ളവരുടെ ഇടയില്‍ നിന്ന്‍ നാലുവശത്തുനിന്നുമുള്ള വണ്ടികള്‍ പാഞ്ഞുവരുന്ന റോഡുകള്‍ ചേരുന്ന ഇടത്തേക്ക് അതിവേഗത്തില്‍ നടക്കുകയും ചെയ്യുന്നത് ദീപു കണ്ടതേയില്ല.

അഥവാ ദീപു അവളെ കണ്ടെന്നിരിക്കട്ടെ. എങ്കിലും സെല്‍‌ഫോണിലൂടെ അവള്‍ എന്താണ് കേള്‍‍ക്കുന്നതെന്ന് ദീപുവിന് കേള്‍ക്കാന്‍ ആകുമായിരുന്നില്ല.

തല ഷോള്‍കൊണ്ടുമൂടിയ പെണ്‍കുട്ടി അപ്പോള്‍ അകലെ ഒരു വീട്ടില്‍ ഇരുണ്ട ഒരു മുറിയില്‍ ഇരിക്കുന്ന കറുത്തമുഖത്ത് കാക്കപ്പുള്ളിയുള്ള ഒരു ചെറുപ്പക്കാരനോട് സംസാരിക്കുകയായിരുന്നു. സിനിമകളില്‍ പ്രതിമകള്‍ ജീവന്‍ വച്ചു സംസാരിക്കുന്നതുപോലെയുള്ള മരവിച്ച ശബ്ദത്തില്‍ ആ ചെറുപ്പക്കാരന്‍ ഫോണില്‍ ഇങ്ങനെ പറഞ്ഞു. ' ഞാനാണ്.. നീ എത്തിയില്ലേ.'

ഒരു നിമിഷം കഴിഞ്ഞ് അയാള്‍ ഇങ്ങനെ തുടര്‍ന്നു. 'ഉം അവിടെ തന്നെ നില്‍ക്കൂ. അവര്‍ തിരിച്ചു ഇപ്പോള്‍. രക്ഷപെടാന്‍ പോവുകയാണെന്നാണ് അവരുടെ പ്രതീക്ഷ. കറുത്ത ജാക്കറ്റ് ഇട്ട് ഹെല്‍മറ്റും വച്ച് ഒരു ബൈക്ക് നോക്കിക്കോളൂ. അതേ വേഷത്തില്‍ ഞങ്ങള്‍ തൊട്ടുപിന്നാലെയുണ്ടാവും. നിന്നോട് അവന്‍ ചെയ്ത ദ്രോഹത്തിന് നിന്റെ കണ്‍മുന്നില്‍ വച്ചുതന്നെ അവനു ശിക്ഷകൊടുക്കും ഞങ്ങള്‍. കാത്തു നില്‍ക്കൂ.'

തലമൂടിയ പെണ്‍കുട്ടി ഫോണ്‍ മടക്കി സ്വപ്നത്തിലെന്ന പോലെ തിരക്കുള്ള വഴിയിലേക്ക് സിഗ്നല്‍ തെറ്റിച്ച് വഴിമുറിച്ചുകടക്കുന്ന പലരും ചെയ്യുന്നപോലെ തിടുക്കത്തില്‍ ഒരു കാലെടുത്തുവയ്ക്കുകയും പെട്ടെന്ന് കാലു പിന്‍ വലിച്ച് അവിടെത്തന്നെ പ്രതിമപോലെ നില്‍ക്കുകയും ചെയ്തു. അവള്‍ അങ്ങനെ ചെയ്യുന്ന നിമിഷത്തിലാണ് ദീപു അവളെ കണ്ടത്.

അമ്മേ ദാ ഒരു ചേച്ചി സിഗ്നല്‍ തെറ്റിച്ച് റോഡ് മുറിച്ചുകടക്കാന്‍ നോക്കുന്നു എന്ന വാചകം പകുതിയായപ്പോഴേക്കും പെണ്‍കുട്ടി പ്രതിമപോലെ നില്‍ക്കുകയും ദീപു പറയാന്‍ വന്നത് നിറുത്ത് എങ്ങനെ തുടരണം എന്നോര്‍ത്ത് തുറന്ന വായോടെ ചുറ്റും നോക്കുകയും ചെയ്തു.

ഫയര്‍ ഡാന്‍സ് കളിക്കുന്ന അങ്കിള്‍ അന്നേരം തോളിലുണ്ടായിരുന്ന വലിയ സഞ്ചി ഇറക്കി വച്ച് കവലയിലെ ബേക്കറിയുടെ ഇടതുവശത്തെ ഒഴിഞ്ഞ സ്ഥലം വട്ടത്തില്‍ തെളിച്ചെടുക്കുകയായിരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഇരുട്ടാകുമ്പോള്‍ അയാള്‍ അതിനു നടുവില്‍ വലിയ ആഴികൂട്ടുകയും ഇരുകയ്യിലും പന്തം തെളിയിച്ച് 'ഹോ.......യ് ' എന്നു നീട്ടി വിളിച്ചുകൊണ്ട് പന്തങ്ങള്‍ ചുഴറ്റി വട്ടത്തില്‍ ഓടുകയും ചെയ്യും.

അതോര്‍ക്കുമ്പോള്‍ ദീപുവിനും അങ്ങനെ ചെയ്യണം എന്ന് തോന്നും. യഥാര്‍ത്ഥത്തില്‍ ഫയര്‍ഡാന്‍സിന്റെ തുടക്കത്തിലെ ആ ഭാഗം മാത്രമാണ് അവന്‍ ചിരിയോടെ കണ്ടുനില്‍ക്കാറുള്ളത്. പഴയകോളാമ്പിമൈക്കില്‍ സംഗീതം വച്ച് പോകുംതോറും മുറുകിവരുന്ന താളത്തില്‍ പന്തങ്ങള്‍ ചുഴറ്റി അങ്കിള്‍ നൃത്തം തുടരുമ്പോള്‍ ദീപു ഒട്ടൊരുഭയത്തോടെ അച്ഛന്റെ കാലുകളോ‍ട് ചേര്‍ന്നൊതുങ്ങി വിരലുകളില്‍ മുറുകെപ്പിടിച്ചുനില്‍ക്കും. ഒടുവില്‍ ദേഹം മുഴുവന്‍ പൊതിഞ്ഞുവരുന്നതീയിലേക്ക് അയാള്‍ മറഞ്ഞുപോകുമ്പോള്‍ അരുതാത്തതെന്തോ കാണാന്‍ മടിച്ച് അവന്‍ അച്ചന്റെ വയറ്റിലേക്ക് മുഖമണച്ചു നില്‍ക്കും. ചുറ്റും കയ്യടി കേള്‍ക്കുമ്പോള്‍ തീയെല്ലാം അണഞ്ഞ് മുഖത്തെ ചിരിയുടെ തെളിച്ചവുമായി എല്ലാവരെയും കുമ്പിടുന്ന അങ്കിളിനെ നോക്കി അവനും വിടര്‍ന്ന ചിരിയോടെ കയ്യടിക്കും.

ദീപു വൈകുന്നേരത്ത് നടക്കാനുള്ള ഫയര്‍ ഡാന്‍സിനെക്കുറിച്ച് പലതും ഓര്‍ത്തുനില്‍ക്കുമ്പോഴാണ് ട്രാഫിക് ലൈറ്റുകള്‍ ചുമക്കുകയും വീടിനു മുന്നിലൂടെയുള്ള വഴി നിശ്ചലമാവുകയും വശത്തു കൂടെയുള്ള വഴി ഒഴുകിത്തുടങ്ങുകയും ചെയ്തത്. ഒരു ബൈക്കില്‍ കറുത്തജാക്കറ്റിട്ട ഹെല്‍മെറ്റ് വച്ച രണ്ടുപേരെ ദീപു കണ്ടു. അമ്മേ അച്ഛനും ശശിയങ്കിളും വരുന്നു എന്ന് പറയാന്‍ ദീ‍പു വായ് തുറക്കുമ്പൊഴേക്കും അതേപോലെ മറ്റൊരു ബൈക്ക് ആ ബൈക്കിന്റെ തൊട്ടു പിന്നില്‍ വന്നു നിന്നു. ഏതു വണ്ടിയിലാണ് അച്ഛനും ശശിയങ്കിളും എന്നറിയാതെ ദീപു ഒരു നിമിഷം കുഴങ്ങിയപ്പോഴേക്കും എതിരെ ലൈറ്റുകള്‍ നിറം മാറുകയും വീടിന്റെ വശത്തുകൂടെയുള്ള വഴി ഉറഞ്ഞുപോവുകയും ചെയ്തു.

ഒരു കവലയില്‍ ട്രാഫിക് സിഗ്നല്‍ മാറുകയും മുന്‍‌നിരയിലുള്ള ഒരു ബൈക്ക് അനങ്ങിത്തുടങ്ങുമ്പോഴേക്കും തൊട്ടുപിന്നിലെ ബൈക്ക് മുന്നോട്ടു കുതിക്കുകയും രണ്ടാമത്തെ ബൈക്കിലെ പിന്നിലിരിക്കുന്ന യാത്രക്കാരന്‍ കൈ നീട്ടി ആദ്യത്തെ ബൈക്കില്‍ പിന്നിലിരിക്കുന്ന യാത്രക്കാരന്റെ തോളെല്ലിന് താഴെ അതിവിദഗ്ദമായി കത്തികുത്തിയിറക്കുകയും കുത്തിന്റെ ശക്തിയില്‍ ഉലഞ്ഞുപോകുന്ന രണ്ടാമത്തെ ബൈക്ക് ബാലന്‍സ് ശരിയാക്കി മുന്നിലെ ഒഴിഞ്ഞ വഴിയിലൂടെപാഞ്ഞുപോവുകയും ചെയ്താല്‍ കവലയുടെ മൂലയുടെ മൂന്നാം നിലയില്‍ നില്‍ക്കുന്ന നാ‍ലരവയസ്സുകാരന് എന്താണുണ്ടായതെന്ന് ആദ്യകാഴ്ചയില്‍ ശരിക്ക് മനസ്സിലാവണമെന്നില്ല്ല.

അതുകൊണ്ടാണ് ആദ്യത്തെ ബൈക്കിലെ പിന്നിലിരുന്നവന്‍ അലര്‍ച്ചയുടെ ആദ്യപടിയില്‍ ഉറഞ്ഞുപോയ മുഖവുമായി മുന്നിലിരുന്നവനെ വട്ടംചുറ്റിപ്പിടിക്കുകയും മുന്നിലിരുന്നയാള്‍ വെട്ടിത്തിരിയുകയും ബാലന്‍സ് തെറ്റി വണ്ടിയോടൊപ്പം വീഴുകയും പിന്നെ ചാടിയെഴുന്നേറ്റ് മുതുകില്‍ തറഞ്ഞ കത്തിയുമായി വശത്തേക്ക് കമഴ്ന്ന് വീണുകിടന്ന കൂട്ടുകാരനു ചുറ്റും ഒരു കൈ ആകാശത്തേക്കും മറുകൈ ഒഴുകിപ്പരക്കുന്ന ചോരക്കുനേരെയും നീട്ടി 'ഹാ...' എന്ന ഒരു അലര്‍ച്ചയോടെ വട്ടത്തില്‍ ഓടുകയും ചെയ്തപ്പോള്‍ ദീപുവിന് ഒരു നിമിഷത്തേക്ക് ഫയര്‍ഡാന്‍സിന്റെ തുടക്കം ഓര്‍മവന്നത്.

പിന്നെ അവന്‍ തുറന്ന വായും മിഴിച്ചകണ്ണുമായി ഒരു നിമിഷം ഉറഞ്ഞുനില്‍ക്കുകയും ബാല്‍ക്കണിയുടെ തുറന്നുകിടന്ന വാതിലിലൂടെ 'ഹാ..' എന്നലറിക്കൊണ്ട് ഫ്ലാറ്റിന്റെ മുന്‍‌വാതിലിലേക്ക് ഓടുകയും ചെയ്തു. അങ്ങനെ അതിവേഗത്തില്‍ ഓടുന്ന കുട്ടികള്‍ അടഞ്ഞ വാതില്‍ തുറക്കാതെ ഓടിക്കടക്കാന്‍ ശ്രമിക്കാറുണ്ട്.

അടുക്കളയില്‍ വശത്തു തുറന്നുകിടക്കുന്ന റ്റാപ്പിനുകീഴില്‍ അഴുക്കുപാത്രങ്ങള്‍ ഇട്ടിട്ട് സോപ്പുവെള്ളമിറ്റുന്ന കൈകളോടെ ചായതിളക്കുന്ന അടുപ്പിനുമുന്നില്‍ കുനിഞ്ഞുനില്‍ക്കുന്ന അമ്മക്ക് കവലയിലെ വാഹനങ്ങള്‍ ഹോണുകള്‍ മുഴക്കുന്നതോ ജനക്കൂട്ടം അലമുറയിടുന്നതോ തലകുനിച്ച് നടന്നുപോകുന്ന ഒരു പെണ്‍കുട്ടി കാറിത്തുപ്പുന്നതോ കേള്‍ക്കാനാവില്ല. എന്നാലും ബാല്‍ക്കണിയില്‍ നില്‍ക്കുന്ന കുട്ടി അലറിവിളിച്ചുകൊണ്ടോടിയാല്‍ തിളക്കുന്ന പാലും തുറന്ന റ്റാപ്പും ഒക്കെ അവര്‍ മറന്നുപോകുന്നു. അതുകൊണ്ട് അടഞ്ഞമുന്‍വാതിലിലൂടെ പറന്നു പോകാന്‍ ശ്രമിച്ച ദീപു പിന്നിലേക്ക് മലച്ചുവീണത് എന്തിനെന്നറിയാതെ പിന്നാലെ പാഞ്ഞുചെന്ന ശൈലജയുടെ കൈകളിലേക്കാണ്.

മുന്മുറിയിലെ സെറ്റിയില്‍ മുഖത്തുചിതറിവീണ വെള്ളത്തുള്ളികള്‍ക്കിടയിലൂടെ ദീപു കണ്ണുതുറക്കുമ്പോള്‍ ശൈലജ ആധിയോടെ രാജേഷിനു ഫോണ്‍ ചെയ്യുകയായിരുന്നു. തളര്‍ന്ന കൈ നീട്ടി അമ്മയുടെ വിരലില്‍ പിടിച്ച് ദീപു പറഞ്ഞു 'അച്ഛനെ അവര്‍ കൊന്നു... കുത്തിക്കൊന്നു...'.

കയ്യില്‍ ഹെല്‍മറ്റ് ഊരിപ്പിടിച്ച് മൂന്നാം നിലയിലേക്കുള്ള പടികയറുമ്പോഴാണ് രാജേഷിന്റെ പോക്കറ്റിലെ സെല്‍ഫോണ്‍ അടിച്ചത്. ഇങ്ങനെയും ആധിപിടിക്കുന്ന ഒരു പെണ്ണ് എന്ന് പരിഭവിച്ച് ഫോണ്‍ ഓണ്‍ചെയ്യാന്‍ ശ്രമിക്കാതെ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് രാജേഷ് അകത്തേക്കു കയറി. പ്രേതത്തേക്കണ്ടതുപോലെ ദീപു ഒന്നു നിലവിളിച്ചു. പിന്നെ മുന്‍പത്തെപ്പോലെ ഓടിപ്പാഞ്ഞ് രാജേഷിന്റെ ദേഹത്തേക്ക് പൊത്തിപ്പിടിച്ചു വീണു.

കാര്യമെന്തെന്നറിയാതെ മുട്ടുകുത്തിയിരുന്ന രാജേഷിനെ അവന്‍ മുഷ്ടിചുരുട്ടി നെഞ്ചത്തും മുഖത്തും ഇടിച്ചു. അച്ഛന്‍ ആ അങ്കിളിനെ കൊന്നു എന്ന് അവന്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു.

അന്നു മുതലാണ് ദീപുവിന് ഫയര്‍ഡാന്‍സ് കാണാന്‍ ഇഷ്ടമില്ലാതായത്.



***********************
അടി(തട)ക്കുറിപ്പ്: വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ന കഥ വായിച്ചപ്പോള്‍ ആ ത്രെഡിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ പൊളിച്ചെഴുതിനോക്കണംഎന്ന് തോന്നി. ആ കഥയുടെ സ്ത്രീപക്ഷസാധ്യത ശരിയല്ലാത്തതുകൊണ്ടല്ല; ഒരു ചോരപ്പാടുകൊണ്ട് ഉള്ളില്‍ അശരണത്തം പടരാന്‍ ഇരയുടെ രാഷ്ട്രീയമായ സ്ഥാനമോ വ്യക്തിത്വമോ പ്രശ്നമല്ല എന്നുമാത്രം പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ വികൃതി ഉണ്ടായത്. വടവോസ്കിയുടെ കഥയുടെ ഇത്തിരി നീണ്ടുപോയ ഒരു അടിക്കുറിപ്പായി കൂട്ടിയാല്‍ മതി :)

കാഴ്ചക്കാരന്റെ /കാരിയുടെ രാഷ്ട്രീയം സിജിയും വിഷയമാക്കിയിരുന്നു പിന്നീട് ഇവിടെ.

നിലപാടുകള്‍ക്ക് മുന്‍പുള്ള കാഴ്ച്ചയുടെ വിഭ്രമത്തിലേക്ക് പോകാന്‍ മാത്രം ഒരു ശ്രമം.

Friday, 4 January 2008

അദ് തന്നെ !!

വേലുക്കുട്ടിക്കണിയാരുടെ മൂത്തമകന്‍ രവീന്ദ്രന്‍ പതിവുപോലെ ചൂണ്ടക്കലെ ഷാജിയുടെ മാടത്തില്‍ നിന്ന് ബാറ്ററിയിട്ട് വാറ്റിയതും കുടിച്ച്,

കവലയില്‍ വന്ന് അമ്മായിയുടെ മകള്‍ സരോജയെ വരത്തനെക്കെട്ടി എന്ന കുറ്റത്തിനു ചെകിട്ടത്തുതല്ലി, വേച്ചുവീഴാന്‍ പോയതക്കത്തിനു നാട്ടുകാര്‍ കാണെ അവളുടെ സ്വകാര്യസ്വത്തുക്കളുടെ മുഴുപ്പും തൂക്കവും അളന്ന്,

തടസ്സം പിടിക്കാന്‍ എവിടെനിന്നോ ഓടിവന്ന വേലുക്കുട്ടിക്കണിയാരുടെ അടിനാഭിക്ക് തൊഴിച്ച്,

നാട്ടുകാര്‍ തല്ലും എന്നായപ്പോള്‍ പിന്‍‌വലിഞ്ഞ് കവലയുടെ മൂലക്ക് വന്ന് എല്ലാരെയും തുണിപൊക്കിക്കാട്ടി ചീത്തവിളിച്ച്,

കനാലിന്റെ കലുങ്കിറങ്ങി മൂലക്ക് നത്തുമാത്തപ്പന്റെ കയ്യില്‍ നിന്ന് കഞ്ചാവും വാ‍ങ്ങി,

ആറാമത്തെ പറ്റുപടിക്കാരി വത്സലയുടെ വീട്ടില്‍ കയറി വത്സലപിഴച്ചുപെറ്റ നാലുവയസ്സുകാരന്‍ സ്വന്തപുത്രനെ മുളംചില്ലികൊണ്ടു തല്ലി തുടപൊട്ടിച്ച്, വത്സലയുടെ കഞ്ഞിയും കലവും പൊട്ടിച്ച് നാടുമുഴക്കെ പൊലയാ‍ട്ടുവിളിച്ചു പടിയിറങ്ങി,

വയല്‍ മുറിച്ച് കാവില്‍ വന്നു ആല്‍ത്തറയില്‍ കിടക്കുമ്പോള്‍ വീട്ടില്‍ പട്ടിണികിടക്കുന്ന മാതാപിതാക്കളെയും ഭാര്യയെയും ജന്മനാ ദീനക്കാ‍രിയായ രണ്ടുവയസ്സുകാരി മകളെയും ഓര്‍മവരികയും, രാവുമുഴുവന്‍ കരയുകയും, കുടിനിറുത്തി ജോലി ചെയ്തു കുടുംബം നോക്കാന്‍ തീരുമാനിച്ചു മടിക്കുത്തിലെ കഞ്ചാവ് എറിഞ്ഞുകളഞ്ഞ്,

നേരം പുലരാന്‍ നേരം വീട്ടിലേക്ക് തിരിക്കുമ്പോല്‍ വഴിയില്‍ വച്ച് മൂര്‍ഖന്‍പാമ്പ് കടിച്ച്, മരിക്കും മുമ്പ് വീട്ടിലെത്തി മകളെയെങ്കിലും കാണാനുള്ള തിടുക്കത്തില്‍ ഓടി കാലുതിരിഞ്ഞ് കനാലില്‍ വീണ് .....

വൈകുന്നേരം ആല്‍ത്തറയില്‍ വിളക്കു വയ്ക്കും മുന്‍പ് ചോരപോലെ ചെമപ്പു തുപ്പി കല്ല്യാണിയമ്മ പറഞ്ഞു: ഗുരുത്വദോഷി... അവനങ്ങനെതന്നെ വരണം! മൊകളിലൊരാളിരിപ്പില്ല്യോ...

Monday, 31 December 2007

ഇര

ഇടുങ്ങിയ സ്റ്റെയര്‍ കെയ്സിലൂടെ ധട പട ...ധട പട എന്ന് മുഴങ്ങുകയാണ് ഓരോ കാല്‍‌വെയ്പ്പും. ധൃതിയില്‍ മുകളിലേക്ക് കയറുമ്പോള്‍ താഴെ നിന്ന് നഗരം മുഴുവന്‍ പിന്നാലെ കയറിവരുന്നതുപോലെ തോന്നും.

ഈ ദൂരം എന്നും ഓടിത്തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. മൂന്നാം നിലയിലെ മൂലക്കുള്ള മുറിയില്‍ കയറി കതകടയ്ക്കുന്നതുവരെയും പിന്നാലെ കുതിച്ചുവരുന്നവര്‍ക്ക് പിടികൊടുക്കരുത്.

നാല് മൂന്ന് രണ്ട് ഒന്ന്..... ഒന്നു വേഗം എന്റെ താക്കോലേ താഴേ... ഇണയാനും തിരിയാനും ഇത്രയും അമാന്തമരുത്.

ഹോ ..മുറിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ കാത്തിരിക്കുകയായിരുന്നോ ടെലഫോണ്‍. കോളര്‍ ഐഡി വച്ചത് നന്നായി. മുഖമറിയാത്ത ആരോ പതിയിരിക്കുന്ന നിശബ്ദത ആദ്യവാക്കിനു മുന്‍പുള്ള ഒരു യുഗം അവസാനിക്കും വരെ ചെവിയോരത്തിഴഞ്ഞ് ഭയപ്പെടുത്തുകയില്ല..

വീട്ടില്‍ നിന്നാണ്. അവളായിരിക്കും. പുന്നാരം പറയാനാണ്. നല്ല നേരം. പുന്നാരം ക്ഷമിക്കാം. രണ്ടുവാക്ക് പറയുന്നതിനു മുന്നേ അടുത്തെവിടെയെങ്കിലും മധുവിന്റെ ശബ്ദം കേള്‍ക്കാം. ഏടത്തീ ഏട്ടനോട് അക്കാര്യം പറ... ഇക്കാര്യം പറ.. അല്ലെങ്കില്‍ മോള് ഒച്ചയെടുക്കുന്നുണ്ടാവും.. അമ്മേ ഈ ചെറിയച്ഛന്‍‌.....

അവിടെയിരുന്നടിക്കട്ടെ. റ്റി വിയില്‍ ന്യൂസ് ടൈം ആണ്. ഇന്നെന്തൊക്കെ ദുരന്തങ്ങള്‍ ഉണ്ടായെന്ന് വെറുതെ കേട്ടിരിക്കാം....

യാ.. ബീയിംഗ് ഹിയര്‍ അറ്റ് ദിസ് മൊമെന്റ് ഈസ് ഡൌണ്‍ റൈറ്റ് ഹൊറിബീള്‍ , ജീന്‍.... വീ ആര്‍ അഫ്രൈഡ് ഇഫ് ദെയര്‍ ഈസ് എനി അദര്‍ പേഴ്സണ്‍ ഡെഡ് ഓര്‍ ഇന്‍‌ജ്വേഡ് ലൈയിംഗ് അണ്‍‌നോട്ടീസ്ഡ് അമിഡ്സ്റ്റ് ദ കണ്‍ഫ്യൂഷന്‍.. മീന്‍ വൈല്‍ ദ സര്‍വൈവിംഗ് ചില്‍ഡ്രെന്‍....

താഴെ ചുമന്ന ബാനറില്‍ തുള്ളിപ്പോകുന്ന അക്ഷരങ്ങള്‍ . അണ്‍ ഐഡന്റിഫൈഡ് ഗണ്മാന്‍ ഫയേഴ്സ് അറ്റ് സ്കൂള്‍ ചില്‍ഡ്രെന്‍. അറ്റ് ലീസ്റ്റ് ഫൈവ് കന്‍ഫേംഡ്.....

ഓഫ് . ഓഫ്. ഓ.........ഫ്. മടുത്തു. എന്നും ദുരന്തങ്ങള്‍ മാത്രമേയുള്ളൂ. ആര് ആരെ കൊന്നു എന്നതിന്റെ കണക്കുകള്‍ മാത്രം ആണ് വാര്‍ത്തകള്‍‌.

ബീപ്..ബീപ്... ഫ്രിഡ്ജ് തുറന്നുകിടക്കുകയാണല്ലോ... പുറത്തു പോയിരുന്ന നേരത്ത് ആരെങ്കിലും അകത്തു കയറിയോ ആവോ. ഇതാദ്യമല്ല. ഇനി ഭക്ഷണം വേറേ ഉണ്ടാക്കണം. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഫ്രിഡ്ജ് തുറക്കുന്നവരെ വിശ്വസിച്ച് അവര്‍ ബാക്കി വച്ചുപോയതൊന്നും കഴിക്കാന്‍ പറ്റില്ലല്ലോ.

പിഞ്ചുകുഞ്ഞുങ്ങളെ പോലും വെടിവച്ചുകൊല്ലുന്ന ദുഷ്ടന്മാരാണ് എല്ലായിടത്തും.

ഈ നശിച്ച നഗരത്തില്‍ നിന്ന് താമസം മാറണം. ഒരു സമാധാനവും ഇല്ല. ഇന്നു തന്നെ ഭാഗ്യത്തിനാണ് ജീവന്‍ രക്ഷപെട്ടു കിട്ടിയത്.

രാമകൃഷണനെ വിളിക്കണം. അവന്റെ അടുത്ത് ഒരു ജോലി ശരിയാക്കി തരാന്‍ പറയണം.

അവന്റെ പരിചയത്തില്‍ തന്നെയാണ് ആദ്യത്തെ ജോലി തരപ്പെട്ടത്. നാലുവര്‍ഷം. പലിശയും പലിശയ്ക്കു പലിശയുമായി കുന്നുകൂടിയ കടമെല്ലാം തീര്‍ന്നു.

വീട്ടില്‍ നിന്ന് വന്ന ഫോണുകളില്‍ ആധിയും ആവലാതിയും കുറഞ്ഞ് വന്നതാണ്. ഇടക്ക് ഒന്ന് നാട്ടില്‍ പോയി വന്നതാണ്. മടക്കയാത്രയുടെ ഓര്‍മയാണ് മോള്‍. അവളെ ഒന്നു കണ്ടിട്ടുകൂടി ഇല്ല.

എന്തുചെയ്യാനാണ്. കുഞ്ഞുണ്ടായ വര്‍ഷം തന്നെ കമ്പനി പൊളിഞ്ഞു. ഒപ്പമുണ്ടായിരുന്ന അരവിന്ദന്റെ കാരുണ്യത്തില്‍ കിട്ടിയ ഈ ജോലിക്കാകട്ടെ ശമ്പളം വല്ലപ്പോഴും കിട്ടും. കരാറിന്റെ ആറിലൊന്ന്.

‘സാരമില്ലേട്ടാ..കിട്ടിയ ജോലി കളയണ്ട. അവര്‍ ശമ്പളം തരുമായിരിക്കും .’ അവള്‍.

കാത്തു. ആറുമാസം.

‘സാരമില്ല മോനേ.. മധുവിനു ജോലിയൊണ്ടല്ലോ. അവന്‍ നോക്കുന്നൊണ്ട് എല്ലാം നല്ലതുപോലെ...’, അമ്മ.

ഭാഗ്യം. അവരുടെ കാര്യം അവന്‍ നോക്കിക്കൊള്ളുമല്ലോ... മധു ഉണ്ടല്ലോ... അവനു ജോലിയുണ്ടല്ലോ....

അരവിന്ദന്‍ ചതിയനാണെന്ന് പറഞ്ഞുതന്നത് സൈനുദ്ദീന്‍ . സ്പോണ്‍സറെ നഷ്ടപ്പെട്ടവരെ കരാറിനു പിടിച്ചുകൊടുത്താല്‍ അവനു കമ്മീഷന്‍ കിട്ടുമത്രേ. ‘എത്ര ശതമാനമാടാ പട്ടീ നിനക്ക്..’ അവന്റെ കഴുത്തിനുപിടിച്ചു. ഉത്തരം പറയാതെ അവന്‍ മിഴിച്ചു നോക്കി.

പിറ്റേന്ന് വീട്ടില്‍ നിന്ന് അവളുടെ ഫോണ്‍ . ‘ഏട്ടനെന്തിനാ വെറുതെ ആള്‍ക്കാരോട് വഴക്കിനു പോണേ...’ നീയെങ്ങനെ അറിഞ്ഞൂന്ന് ചോദിച്ചില്ല.

കഴിഞ്ഞതവണ നാട്ടില്‍ പോയിട്ടു വന്നപ്പോള്‍ അരവിന്ദന്‍പറഞ്ഞിരുന്നു അവള്‍ വച്ച മീന്‍ കറിയുടെ രുചി. തെണ്ടി.

അവളുടെ കാര്യങ്ങള്‍ നോക്കാന്‍ മധുവുണ്ടല്ലോ...

ജോലി പോകും എന്ന് വിചാരിച്ചു. പോയില്ല. അവനു പരാതിയില്ലാത്രേ. മാസം തോറും കമ്മീഷന്‍ കിട്ടുന്നതല്ലേ.

അവന്‍ പ്രതികാരം ചെയ്യാതിരുന്നില്ല. കമ്പനിയില്‍ സ്വസ്ഥത ഇല്ലാതായി. തിരിയുന്നിടത്തെല്ലാം അവന്റെ കൂട്ടുകാര്‍‌. പിന്നില്‍ നിന്ന് പരിഹാസം. കുശുകുശുപ്പ്. ചെയ്യുന്നതില്‍ എല്ലാം എന്തെങ്കിലും കുഴപ്പം. എന്നും അധികാരികളുടെ ഭീഷണി. മറ്റു മാര്‍ഗമൊന്നും ഇല്ലാത്തതുകൊണ്ട് പിടിച്ചു നിന്നു.

രാമകൃഷ്ണനെ വിളിക്കണം. ഇന്നു തന്നെ ഇവിടുന്നു പോകണം. ഫോണിന്റെ മെമറിയില്‍ അവന്റെ നമ്പര്‍ ... ഹൊ അതെവിടെ...? ദാ ആര്‍ കെ. അതു തന്നെ. ആര്‍കെ. ആര്‍ക്കെയാര്‍ക്കെ.... കിണുകിണുകിണുകിണിനോം.... കിണിനോം നീണ്ടുപോവുകയാണല്ലോ.... വിളിക്കുന്ന നമ്പര്‍ നിലവിലില. ഇല്ല. അങ്ങനെ വരാന്‍ പറ്റില്ല. ഒന്നുകൂടെ.. ..വീണ്ടും ഒന്നു കൂടെ.... ഇല്ല. നിലവിലില്ല. ...ടാ രാമകൃഷ്ണാ നീയും ചതിച്ചോ?

അരവിന്ദന്‍ തന്നെയാണ് ഇതിന്റെയും പിന്നില്‍. അവന്റെ ആള്‍ക്കാരാണ് ഇവിടെ മുഴുവന്‍. ചായകുടിക്കാന്‍ ഒന്നു പുറത്തിറങ്ങിയാല്‍ പമ്മിപ്പതുമ്മി ആരെങ്കിലും വരും പിന്നാലെ. വീടുപൂട്ടി പുറത്തുപോയാല്‍ കയറി തുറന്നു നോക്കും.

ശല്യം സഹിക്കാതെ പോലീസ്‌സ്റ്റേഷനില്‍ ചെന്നു. കാര്യം പറഞ്ഞപ്പോള്‍ പൊലീസുകാരനു കളിയും ചിരിയും. അരവിന്ദന്‍ കമ്മീഷനില്‍ പങ്ക് കൊടുക്കുന്നുണ്ടാവും.

കഞ്ചാവു കടത്തിവില്‍ക്കുന്നവനാണെങ്കിലും ആ ഹനി നല്ലവനാണ്. പാക്കിസ്ഥാനിയാണെങ്കിലും ജീവിക്കാനറിയാം. നമ്പരുതെന്ന് മാത്രം. അല്ലെങ്കില്‍ തന്നെ കള്ളനെ ആരു നമ്പുന്നു!

ചരടു ജപിച്ചു തരുന്ന കിളവന്റെ കാര്യം ഹനി ആണ് പറഞ്ഞത്. പോയി. ശത്രുക്കളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷ കിട്ടുമത്രേ. അവിടെ വരെ ചെല്ലേണ്ടി വന്നില്ല. വീടു ചോദിച്ചു വഴിയില്‍ നില്‍ക്കുമ്പോള്‍ വരുന്നു അരവിന്ദനും അവന്റെ ശിങ്കിടി സര്‍ദാര്‍ജിയും. സര്‍ദാര്‍ജിക്ക് കിളവന്റെ വീട് പറഞ്ഞുകൊടുത്തതും ഹനി.

കിഴവനെ കാണാതെ മടങ്ങി. തിരികെ വന്നപ്പോള്‍ വീട് തുറന്നു കിടക്കുന്നു. വെറുതെ അകത്ത് കയറി ഇരുന്നു. എതിര്‍ വശത്തെ ആഫ്രിക്കക്കാരന്‍ തുറിച്ചു നോക്കുന്നു വല്ലാതെ. അത്താഴത്തിനു പുറത്ത് പോയി വന്നപ്പോള്‍ അവന്‍ സ്റ്റെയര്‍ കെയ്സിനു കീഴില്‍ പതുങ്ങി നില്‍ക്കുന്നു. കണ്ണുകളില്‍ പൂച്ചയുടെ കണ്ണു പോലെ തിളക്കം.

അന്നുറങ്ങിയില്ല. കണ്ണടച്ചാല്‍ വീടിന്റെ ജനലിനരികില്‍ ഒരു കറുത്തപൂച്ച പതുങ്ങി വരുന്നതറിയാം.

കിഴവന്റെ ആഭിചാരമാണ്.

വീണ്ടും ഹനി. വാടക കുടിശ്ശിക കൊടുക്കാന്‍ വച്ചിരുന്ന പണം അവനു കൊടുക്കേണ്ടി വന്നു. എങ്കിലും അവന്‍ കാര്യം ശരിയാക്കിത്തന്നു. നാലുമാസത്തെ ശമ്പളത്തിന്റെ വിലയുള്ള സുരക്ഷയില്‍ രണ്ടുദിവസം മുറിക്കുള്ളില്‍ സ്വസ്ഥമായി കഴിഞ്ഞു.

എന്നാല്‍ ഇനി ഒന്നു പുറത്തിറങ്ങാം എന്ന് വിചാരിച്ചതാണ്. നൂറുമീറ്റര്‍ നടന്നില്ല പിന്നില്‍ പോലീസ് വണ്ടിയുടെ സൈറണ്‍. അരവിന്ദന്‍ എല്ലാം ശട്ടം കെട്ടിക്കാണണം.

എന്തുസംഭവിച്ചാലും പോലീസ് കേസുണ്ടായാല്‍ ഉത്തരവാദിത്വം തനിയേ ഏല്‍ക്കണം എന്നായിരുന്നു ഹനിയുമായുള്ള കരാര്‍.

ഓടി. വണ്ടി പിന്നില്‍ വന്നു. വളഞ്ഞു തിരിഞ്ഞ് മറ്റൊരു വഴിയില്‍ ഇറങ്ങി. രക്ഷ്പെട്ടെന്ന് വിചാരിക്കുമ്പോഴാണ് ഒരു മഞ്ഞ വണ്ടി നേരേ മുന്നില്‍.

വാര്‍ത്ത എന്തായോ? ശ്ചപ്പ്.

എ മാസ്സീവ് മാന്‍‌ഹണ്ട് ഈസ് ഓണ്‍ ഫൊര്‍ ദ അസ്സാസ്സിന്‍ ഹു ഫയേഡ് അറ്റ് ദ സ്കൂള്‍ ചില്‍ഡ്രന്‍ ദിസ് മോണിംഗ്. പൊലീസ് സോഴ്സസ് റിവീല്‍ ദാറ്റ് ദേ ഹാഡ് റിലയബിള്‍ ഇന്‍ഫൊര്‍മേഷന്‍ റിഗാഡിംഗ് ദ ഐഡന്റിറ്റി ഓഫ് ദ കില്ലര്‍...

ഹോ! ഈ ഹെലിക്കോപ്റ്ററുകള്‍ എല്ലാം എവിടെയാണിരമ്പുന്നത്? താഴെ വഴിയില്‍ നിന്ന് മുകളിലേക്ക് തടിയുടെ സ്റ്റെയര്‍ കെയ്സിലൂടെ നഗരം ഇരച്ചുകയറി വരുന്നതെന്താണ്?

നാശം പിടിക്കാന്‍. ഹനി തന്ന തോക്കില്‍ ഉണ്ട തീര്‍ന്നുകാണണം. അതുകയ്യിലുണ്ടായിരുന്നതു കൊണ്ടല്ലേ രക്ഷപെടാന്‍ പറ്റിയത്...

മഞ്ഞ വണ്ടിയില്‍ വന്നതാരെന്ന് പറഞ്ഞാല്‍ അവളും അമ്മയും പോലും വിശ്വസിക്കില്ല. വണ്ടി നിറുത്തിയതും ചാടിയിറങ്ങുകയല്ലായിരുന്നോ വെള്ളയുടുപ്പിട്ട കറുത്ത പൂച്ചകള്‍.

കിഴവന്റെ ആഭിചാരം ഭയങ്കരം തന്നെ. തിളങ്ങുന്ന കണ്ണുള്ള കറുത്തപൂച്ചത്തലകള്‍ കണ്ണില്‍ പെടാതെപോയാല്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങിവന്ന കുട്ടികളാണെന്നേ ആരും പറയൂ.

വാതിലിനു പുറത്ത് പടികയറി വന്ന നഗരമിരമ്പുന്നു. ജനാലയോട് ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ അലറുന്നു.

തിരയെവിടെ? വിരലുകളേ ഇപ്പോള്‍ ഇങ്ങനെ വിറയ്ക്കരുത്.... എന്റെ കൈകളെ അനാഥരാക്കരുത്....