Sunday, 15 February 2009

പാദുക പാര

(സംഗതി ഭാവനയില്‍ കാണാന്‍ ഒരു സിനിമാസ്കോപ് രംഗനിര്‍ദ്ദേശം

ഇതിഹാസചിത്രത്തിന്റെ സെറ്റപ്പില്‍ പഴയ അമ്മനടി മീനയുടെ മുഖമുള്ള കൈകേയി അന്തപ്പുരത്തില്‍ ആരെയോ പ്രതീക്ഷിക്കുന്ന ഭാവത്തില്‍ ഉലാത്തുന്നു. മുഖത്താകെ ഉത്സാഹം ആവേശം.

അധികം വൈകാതെ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ മോഹന്‍ലാലിനെ പാട്ടുമത്സരത്തില്‍ കുടുക്കി എന്നു വിചാരിച്ച് സന്തോഷിച്ചുവരുന്ന ജഗദീഷിന്റെ മുഖത്തോടെ പ്രവേശിക്കുന്ന ഭരതന്‍ .

ഭരതന്‍ അമ്മയെ വണങ്ങുന്നു. കൈകേയി മകന്റെ തോളില്‍ പിടിച്ച് സന്തോഷത്തോടെ ചിരിക്കുന്നു)


ബോറ് 15


കൈകേയി : സന്തോഷമായില്ലേ കുട്ടാ.. ഇനി നീയാണ് അയോധ്യയിലെ രാജാവ്

ഭരതന്‍ : ഓ..പതിനാലു വര്‍ഷം എന്നൊക്കെ പറയുന്നത് ദാ..ന്നങ്ങ് പോവും

കൈകേയി: അതേടാ മോനേ.. കാടെന്നു പറഞ്ഞാല്‍ നരീം പുലീം ഒക്കെ ഒള്ള കൊടും കാടല്ലേ.. അവന്‍ തിരികെ വരാനൊന്നും പോണില്ല.

ഭരതന്‍: പിന്നെ അമ്മക്കറിയാമ്പാടില്ലാഞ്ഞിട്ടാ.. ഏട്ടന്‍ നല്ല കിടു അമ്പെയ്ത്തല്യോ.. നരീം പുലീം ഒക്കെ ഊ.. ഉജ്ജ്വലപ്രകടനം നടത്തണ്ടിവരും...

കൈകേയി: നീയൊന്നു ചുമ്മായിരി ചെക്കാ. കാട്ടില്‍ പോയാലേ ചാവാന്‍ നരീം പുലീം ഒന്നും പിടിക്കണ്ടാ.. ഒന്നുമില്ലേലും കാട്ടീക്കൂടെ നടക്കണ്ടായോ. പാമ്പുകടിച്ചോ കൃമിയോ വെരയോ പിടിച്ചോ തട്ടിപ്പൊയ്ക്കോളും.

ഭരതന്‍ : ഉവ്വ ഉവ്വ. ഏട്ടന്‍ രാജഗുരുവിന്റെ വിധിപ്രകാരം നല്ല കിടുക്കന്‍ ചെരുപ്പുണ്ടാക്കിക്കൊണ്ടാ പോയേക്കുന്നേ..

കൈകേയി: അതേയോ... അതെന്തായാലും വേണ്ടായിരുന്നു. ഇനീപ്പം എന്താ ചെയ്യാ..

******************
അങ്ങനെയാണ് പാദുകപൂജ എന്ന ആശയം ഉണ്ടായത്......

Friday, 9 January 2009

ഭൂപടങ്ങൾ പറയാത്തത്





കാറ്റെടുത്തിട്ട് മുള്‍ചെടിയില്‍ കുരുങ്ങിപ്പോയ കരിയില കിടക്കുന്നതുപോലെ കൂട്ടുകാര്‍ ബെപ്പോ എന്നു വിളിക്കുന്ന കാപൊറാലെ ജുസെപ്പെ പെലെഗ്രീനി മലമുകളില്‍ കുറ്റിച്ചെടിയുടെ പിന്നില്‍ പതുങ്ങിക്കിടന്നു. പക്ഷെ അതുകൊണ്ടുമാത്രം കാറ്റില്‍ പെട്ടുപോകുന്ന കരിയിലയുടെ സാധ്യതകളെക്കുറിച്ച് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്.

കയ്യില്‍ തോക്കുമായി താഴെ ഗ്രാമത്തില്‍ നിന്ന് മലകയറിവരുന്ന ഇടവഴിയിലേക്ക് നോക്കിഉന്നം പിടിച്ച് കിടക്കുകയായിരുന്നെങ്കിലും അയാള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. സെപ്പല്ലിനുകള്‍ മുരളിപ്പറക്കുന്ന ആകാശത്തിനുതാഴെ താഴ്ന്ന ചില്ലകള്‍ ഉള്ള ഒരു ആപ്പിള്‍മരത്തിന്റെ ചുവട്ടില്‍ ഒതുക്കിയിട്ട മേശക്കുതാഴെ ചേട്ടനോടൊപ്പം ഒളിച്ചിരിക്കുന്നതായാണ് അയാളപ്പോള്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത്. സെപ്പല്ലിനുകളുടെ മുരള്‍ച്ച താഴ്ന്നുവന്ന് ആപ്പിള്‍മരത്തെ പിടിച്ചുലക്കുകയും വലിയൊരു വെളിച്ചമായി അതുമേശക്കുകീഴിലേക്ക് അലറിത്തെളിയുകയും ചെയ്തു.

ബോംബിന്റെ ആഘാതത്തില്‍ ഞെട്ടിമലര്‍ന്നുവീണ് ജുസേപ്പെ പെലഗ്രീനി കിതച്ചു. നരച്ച ശൈത്യകാല ആകാശത്തില്‍ കടുത്തവെളിച്ചത്തിന്റെ ഒരു സുഷിരം പോലെ സൂര്യന്‍. മരണം ആ നേരം വെറും സ്വപ്നമായിരുന്നെന്ന് മനസ്സിലായെങ്കിലും മേശക്കടിയില്‍ തന്നെയാണ് താന്‍ കിടക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. മേശയുടെ കോണില്‍ വെടിച്ചില്ലു കൊണ്ട കരിഞ്ഞ സുഷിരത്തിലൂടെ കുഴല്‍ പോലെ താഴേക്കുവരുന്ന വെളിച്ചത്തിനു ചുറ്റും ചേട്ടനുമായി പങ്കുവച്ച പകലുകള്‍ .

ആല്പൈന്‍ മലനിരകള്‍ മറഞ്ഞ് ആസ്ട്രിയ-ഹംഗറിയുടെ സെപ്പല്ലിനുകള്‍ പ്യാവെതാഴ്വാരയിലേക്ക് മുരണ്ടുവരുന്നതിനു മുന്‍പ് പെലഗ്രീനി കൂട്ടുകുടുംബത്തിന്റെ സായാഹ്നഭക്ഷണ മേശയായിരുന്നു അത്. പാടങ്ങളില്‍ പണിയെടുത്തുവരുന്ന പുരുഷന്മാരും അവരോടൊപ്പം കുട്ടികളും മേശക്കു ചുറ്റുമിരിക്കും. സ്ത്രീകള്‍ നിലവറയില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ മേശക്കരികിലേക്കും ചിരിച്ചും ചിലച്ചും കലഹിച്ചും കുരുവികളെപ്പോലെ പറക്കും. വീഞ്ഞ്. ഫൊര്‍മാജോ. തീയില്‍ ചുട്ടെടുത്ത ചൂടുള്ള അപ്പം. കൊതിപ്പിക്കുന്ന മണമുള്ള സലൂമി.

മുന്നു ദിവസം മുന്‍പു വന്ന അത്യാവശ്യഭക്ഷണ സഞ്ചിയിലെ ഉണങ്ങിക്കട്ടിയായ അപ്പവും രുചി ചത്ത സലാമെയും കനച്ചുതുടങ്ങിയ പെകൊറീനോയും മാത്രമേ തനിക്ക് സമയംവൈകിയ ഒരുച്ചഭക്ഷണത്തിന് ബാക്കിയുള്ളൂ എന്ന് പരിതാപത്തോടെ ഓര്‍ക്കാന്‍ പോലും കഴിയാന്‍ പറ്റാത്ത വിധം ദൂരത്തിലേക്ക് ജുസേപ്പേ പെലഗ്രീനിയെ ഭക്ഷണ മേശയുടെ ഓര്‍മകള്‍ പറത്തിക്കൊണ്ടു പോയി. താഴെ ഗ്രാമത്തില്‍ നിന്ന് ഇളം ചൂടും ഹൃദ്യമായ മണവുമുള്ള അടുക്കളപ്പുക കലര്‍ന്ന കാറ്റ് മലയെ പൊതിഞ്ഞു വരുന്നുണ്ടോ എന്ന് അയാള്‍ മൂക്കുകൊണ്ട് തിരഞ്ഞു.

ഇരുട്ടില്‍ കുഴലുപോലെ വീഴുന്ന വെളിച്ചതിനു ചുറ്റും സഹോദരന്മാര്‍ ഭൂപടം വരച്ചു കളിച്ചു. അപ്പത്തിന്റെയും വീഞ്ഞിന്റെയും മണമകന്ന ഭക്ഷണമേശകള്‍ വെടിമരുന്നിന്റെ മണമുള്ള കാറ്റുകള്‍ക്കു കീഴില്‍ വിരസമായി കിടന്നു.

ഭൂപടങ്ങള്‍ മാറ്റിവരച്ചുള്ള കളിയില്‍ മാഞ്ഞും തിരിഞ്ഞും പോകുന്ന അതിരുകളില്‍ എവിടെയാണ് താനെന്ന് ജുസേപ്പെ പെലഗ്രീനി അദ്ഭുതപ്പെട്ടു.


§ 1942 ലെ ഡയറി

ഒരു സൈനികന്റെ കീശയില്‍ രണ്ടുവര്‍ഷം പഴക്കമുള്ള പൂര്‍ത്തിയകാത്ത ഡയറി ഉണ്ടാവുക അസാധാരാണമാണ്. അത്രയും പഴയ തിരിച്ചറിയല്‍ പത്രം അതിലും അസാധാരണം. എങ്കിലും 1942 ലെ ഒരു കൊച്ചു ഡയറിയില്‍ മടക്കി വച്ചരൂപത്തില്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തിന്റെ ഇതുവരെയും നഷ്ടപ്പെടുത്താനിഷ്ടമില്ലാത്ത തിരിച്ചറിയല്‍ പത്രം അയാളുടെ കീശയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. (യഥാര്‍ത്ഥത്തില്‍ വടക്കന്‍ ഇറ്റലിയിലെ പ്രതിരോധ സേനയുടെ സ്വാധീനകേന്ദ്രങ്ങള്‍ വലിയ കറകള്‍ പോലെ രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂപടം മാത്രമേ അയാലുടെ പക്കല്‍ ആ വര്‍ഷ്ത്തേതായി ഉണ്ടായിരുന്നുള്ളു)
തിരിച്ചറിയല്‍ പത്രത്തിലെ പ്രസക്ത വിവരങ്ങള്‍ ഇങ്ങനെയാണ്:

മുഴുവന്‍ പേര്: ജുസേപ്പേ അര്‍മാന്‍‌ദോ മരിയ പെലെഗ്രീനി.
ജനനം: 1906 ഏപ്രില്‍ 9 വേനേത്തോ പ്രവശ്യയിലെ പ്യാവേയ്ക്കരികുലുള്ള സാന്‍ ദൊണാത്തോ പട്ടണത്തില്‍.
1926 മുതല്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തില്‍ സൊള്‍ദാത്തോ.
1932 മുതല്‍ കാപൊറാലെ.
1935 ല്‍ ഒഗദെന്‍ യുദ്ധത്തിലെ വിശിഷ്ട സേവനത്തിന് മെഡല്‍
1938 ല്‍ (പേര് ചുരണ്ടിക്കളഞ്ഞിരിക്കുന്നു) യാല്‍ കാപൊറാലെ മജോറെ ആയി ഉയര്‍ത്തപ്പെട്ടു



ഒന്നാം മാര്‍ഷല്‍ ബെനീറ്റൊ അമല്‍കാരെ അന്ദ്രേയ മുസ്സൊലീനി എന്ന പേര് ചുരണ്ടിക്കളഞ്ഞിടത്ത് രാജ്യദ്രോഹി എന്ന് ചുമന്ന മഷികൊണ്ട് എഴുതാന്‍ ശ്രമിച്ചിരിക്കുന്ന വൃത്തികെട്ട കയ്യക്ഷരം ജുസേപ്പേ പെലഗ്രീനിയുടേതാണ്. ബാക്കികഥ അയാള്‍ ആ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിച്ചിരുന്ന 1942 ലെ ഡയറിയില്‍ ഉണ്ട്.

ജൂലൈ മാസം അവസാന പേജില്‍ ഇങ്ങനെ കാണാം: കേട്ടത് സത്യമാണ്. ചക്രവര്‍ത്തി മുസോളിനിയെ തടവിലാക്കി. മാര്‍ഷല്‍ ബദോല്യോ പ്രധാനമന്ത്രി ആയി . ചക്രവര്‍ത്തിക്ക് സ്തുതി. പട്ടാളം മൊത്തമായി പിരിച്ചുവിട്ടാലും നാസികള്‍ക്ക് അടിമപ്പണി ചെയ്യേണ്ടല്ലോ.

അതുകഴിഞ്ഞ് കുറേതാളുകളില്‍ അലക്കാന്‍ കൊടുത്ത തുണിയുടെയും വീട്ടിലേക്കയച്ച പണത്തിന്റെയും കണക്കും മാര്‍ഗരീത്തയ്ക്ക് താനല്ലാതെ രണ്ടാമത് മറ്റൊരു ജാരന്‍ കൂടി ഉണ്ടെന്നും അത് അവളുടെ ഭര്‍ത്താവിന്റെ അനിയന്‍ ആവാമെന്നും ഒക്കെയുള്ള അപ്രസക്ത വിവരങ്ങളാണുള്ളത്.

എന്നാല്‍ സെപ്റ്റംബര്‍ മാസം പതിനാറാമത്തെ താളില്‍ പേജ് കീറിപ്പോകാന്‍ തക്ക ബലത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. റോമ്പികൊള്യോണികളായ നാസികളെ പിശാച് പിടിക്കട്ടെ. ഫീല്ലി ദി പുത്താന ! അവന്മാര്‍ ആ മുടിഞ്ഞവനെ ജയിലില്‍ നിന്ന് രക്ഷിച്ചു. ഇവിടുത്തെ എന്റെ ജോലി പത്താം ഫ്ലൊത്തീല്യയിലെ തന്തക്ക് പിറക്കാത്തവന്മാരുടെ മേല്‍ നോട്ടത്തിലായതുകൊണ്ട് ഇട്ടിട്ടുപോകാനും വയ്യ.

സെപ്റ്റംബര്‍ മാസം അവസാനത്തെ താളില്‍ വീണ്ടും.: നാസികളെ ദൈവം ശിക്ഷിക്കും. നരകത്തിലിട്ട് കത്തിക്കും! അവന്മാര്‍ മുസോളിനിയെ തടവില്‍ നിന്ന് രക്ഷിച്ച് അവരുടെ അടിമയാക്കി. ഇറ്റാലിയന്‍ റിപബ്ലിക് പോലും. വാഫ്ഫങ്കൂളോ! നാസികള്‍ക്ക് ഇറ്റലിയെ ഭരിക്കാനുള്ള പാവ മാത്രമാണയാള്‍ . അയാളെ സേവിക്കാനല്ല എന്നെ അമ്മ എന്നെ പട്ടാളത്തില്‍ വിട്ടത്.

ഇതെഴുതികഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ ദിവസം മുസോളിനിയുടെ വടക്കന്‍ പാവറിപബ്ലിക്കില്‍ അപ്പോഴും വിശ്വസ്തരായി നിന്ന പത്താം ഫ്ലൊത്തീല്യ സൈന്യവിഭാഗം ലിഗൂറിയ ഡിവിഷനിലെ കാപൊറാലെ മജോറേ പെലെഗ്രീനി ജുസേപ്പെയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഇക്കാര്യം നമുക്ക് മനസ്സിലാകുന്നത് അതേ ഡയറിയില്‍ തന്നെ മടക്കിവച്ചിരിക്കുന്ന ഒരു കത്തില്‍ നിന്നാണ്. 1944 ല്‍ വെനീസിനടുത്ത ഒരു ഗ്രാമത്തിലെ വികാരിയായിരുന്ന ഡോണ്‍ അര്‍മാന്ദോ ജുസേപ്പേ പെലഗ്രീനിക്ക് എഴുതിയ കത്തില്‍ നിന്നാണ്. പത്താം ഫ്ലൊത്തീല്യയുടെ ചാരക്കണ്ണുകളെ അതിജീവിച്ച് അധികനാള്‍ അവിടെയും ഇവിടെയും കറങ്ങിനടക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് കത്തോലിക്കാ യുവജനസംഘടന രൂപം കൊടുക്കുന്ന പ്രതിരോധസൈന്യത്തില്‍ ചേര്‍ന്ന് നാസികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും എതിരെ പൊരുതണം എന്നും ആ കത്തില്‍ ഉണ്ട്.

കത്ത് ഇങ്ങനെ തുടരുന്നു: ബെല്ലൂനോയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ പ്രതിരോധസേന രൂപപ്പെടുത്തുന്നതിന് ചുമതല കത്തീഡ്രല്‍ വികാരി മോണ്‍. എമിലിയോ പലതാനിക്കാണ്. അദ്ദേഹത്തിന് ഞാന്‍ നിന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. പ്രിയ ജുസേപ്പെ എന്നെ ഓര്‍ത്താണ് നിന്റെ അമ്മ നിന്റെ പേരില്‍ അര്‍മാന്‍ഡോ എന്ന് ചേര്‍ത്തതെന്ന് നിനക്കറിയാമല്ലോ. നിന്നെ മാമോദീസാ മുക്കിയതും ഞാനാണ്. നിന്റെ അമ്മയുടെ ഓര്‍മയെ പ്രതി ഞാന്‍ അപേക്ഷിക്കുന്നു. നീ പ്രതിരോധ സേനയില്‍ ചേരണം. കത്തോലിക്കാ ഗ്രൂപ്പ് വളരെ ദുര്‍ബലമാണ്. കമ്യൂണിസ്റ്റ് ഗാരിബാള്‍ഡി ബ്രിഗേഡാണ് അവിടെ ശക്തം. മിലിറ്ററിയിലെ നിന്റെ പരിചയം വച്ച് നീ ചേര്‍ന്നാല്‍ കോര്‍പറല്‍ റാങ്കിലെങ്കിലും നിനക്ക് അവിടെ പ്രവര്‍ത്തിക്കാനാവും... കമ്യൂണിസ്റ്റുകളുടെ നേതാവ് ലൂയിജി ലോംഗോ മോണ്‍. എമിലിയോയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഗാരിബാള്‍ഡി ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന്....

§ 3 കാലം ബാധകമല്ലാത്ത ചില സംഗതികള്‍

ചില പ്രതിസന്ധികള്‍ക്ക് കാലം ഏതായാലും മാറ്റം ഒന്നും ഉണ്ടാവില്ല. ഫാസിസ്റ്റ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട് അമ്മയുടെ പൂര്‍വകാല കാമുകനായിരുന്ന പാതിരിയുടെ കത്തുമായി കത്തോലിക്കാ വിഭാഗത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന് കമ്യൂണിസ്റ്റുകളുമായി സഖ്യം ചെയ്ത് നാത്സിപട്ടാളത്തോട് യുദ്ധം ചെയ്യുന്ന ഒരു സൈനികന്റെ മനസ്സ് അത്തരം ഒരു പ്രതിസന്ധിയിലാണെത്തുന്നത്. തന്റെ സഹസൈനികരായ പട്ടാളക്കാര്‍ യൂഗോസ്ലാവിയന്‍ കമ്യൂണിസ്റ്റ് നേതാവായ റ്റിറ്റോക്കുവേണ്ടിയാണ് ഇപ്പോള്‍ പൊരുതുന്നതെന്നോ കത്തോലിക്കാ സൈന്യത്തില്‍ നിന്ന് വരുന്നവരെ പോപ്പിന്റെ ചാരന്മാരായിട്ട് കരുതണം എന്ന പാര്‍ട്ടി നിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നതോ കമ്യൂണിസ്റ്റ് സൈന്യം റ്റിറ്റോയോട് ചേരാന്‍ കാരണം ഇറ്റലിയുടെ തെക്കുഭാഗം അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന സഖ്യകക്ഷികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ് എന്ന വസ്തുതയാണെന്നോ അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞിട്ടും കാര്യവുമില്ല.

ഒരേ യുദ്ധത്തില്‍ ഒരേ പക്ഷത്തു നില്‍ക്കുക എന്നാല്‍ ഒരു വലിയകാര്യമല്ല എന്നു മാത്രം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി. തോക്കെടുക്കുന്നവന്റെ ജോലി ഇപ്പോള്‍ നിറയൊഴിക്കുന്നത് ആര്‍ക്കുപകരിക്കും എന്ന് ആശങ്കപ്പെടുകയല്ല ശത്രുവിനെ വക വരുത്തുക എന്നതു മാത്രമായിരിക്കണം.

ജുസേപ്പേ പെലഗ്രീനി തൊപ്പി നേരേ വച്ച് തോക്ക് താഴ്വാരത്തിലേക്ക് വെറുതെ ഉന്നം വച്ചു. ആ നേരം ഒരുകാറ്റ് അയാള്‍ ഒളിച്ചിരിക്കുന്ന കുറ്റിച്ചെടിയെ പിടിച്ചുലക്കുകയും മലക്കു താഴെ താഴ്വാരത്തിലേക്ക് ഉഴുകിപ്പോകുന്ന പ്യാവേ നദിയുടെ ഒരു തുമ്പ് അയാള്‍ക്ക് വെളിപ്പെടുകയും ചെയ്തു.

നദികള്‍ക്കും മാറ്റം ഉണ്ടാകാറില്ല. അവ ഒഴുകിക്കൊണ്ടേ ഇരിക്കും. എങ്കിലും ഒരിക്കല്‍ ഒരു നദി വഴിമാറിയാല്‍ ചില വിഴുപ്പുകള്‍ , ചില വഴക്കുകള്‍ , ചില വഴക്കങ്ങളൊക്കെ അവ കവര്‍ന്നെടുത്തെന്നുവരാം

താഴ്വാരത്തിലാണ്.. കടലിനോടടുത്ത്. സമതലത്തില്‍ . സാന്‍ ദൊണാത്തോ നഗരത്തില്‍ . പ്യാവേയുടെ കരയില്‍ . അരികില്‍ പത്തുവയസ്സുകാരന്‍ ചേട്ടന്‍ പട്ടം പറത്തുകയാണ്. നദിക്കു മീതേ കടലില്‍ നിന്ന് ഒഴുകിവന്നുകൊണ്ടിരുന്ന ഒരു കാറ്റ് പട്ടത്തെ തട്ടി തത്തി അക്കരക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. അക്കരെയുള്ള സാന്‍ ദൊണാത്തോ പള്ളിയുടെ മകുടത്തോളം പട്ടം പൊങ്ങി.

കൊച്ചു ജുസേപ്പേ മമ്മയോട് ചോദിച്ചു. മമ്മാ നമ്മള്‍ നില്‍ക്കുന്നിടമല്ലേ സാന്‍ ദൊണാത്തോ. പിന്നെ സാന്‍ ദൊണാത്തോയുടെ പള്ളി അക്കരയിലായി.

നദിക്കരികിലെ സിമന്റുബെഞ്ചിലിരുന്ന് മമ്മ ഉത്സാഹത്തോടെ കഥ പറഞ്ഞു. പണ്ടു പണ്ട് സാന്‍ ദൊണാത്തോ പട്ടണവും നദിക്കക്കരെയുള്ള മുസീലേ പട്ടണവും കടുത്ത ശത്രുതയിലായിരുന്നു. അക്കരെയും ഇക്കരെയുമായി സൈന്യമൊരുക്കി യുദ്ധത്തിനുകാക്കുന്ന ഒരു കാലത്ത് ഒരു രാത്രി പ്യാവെ നദി വഴിമാറി ഒഴുകി. ഇക്കരെ സാന്‍ ദൊണാത്തോയിലിരുന്ന പള്ളി മാത്രം അക്കരെ ആയി. സ്വന്തം പള്ളി നഷ്ടപ്പെട്ട നഗരം പരിഭ്രാന്തിയിലായി. അക്കരെ മുസീലേ നഗരത്തില്‍ ഉള്ളവരാകട്ടെ തങ്ങളുടെ ശത്രുക്കളുടെ കാവല്‍ക്കാരനായ വിശുദ്ധദൊണാത്തൂസ് നദികടന്നു വന്നത് ദൈവത്തില്‍ നിന്നുള്ള അടയാളമായി കരുതി. ഇരു കൂട്ടരും സന്ധി ചെയ്തു. രണ്ടു കരക്കാരും ചേര്‍ന്ന് വിശുദ്ധന്റെ തിരുന്നാള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ തനിക്കുപിന്നിലൂടെ ഒഴുകുന്ന നദി മലചുറ്റി ഗ്രാമത്തെയും ചുറ്റി ഒഴുകിയാല്‍ ജര്‍ന്മന്‍ സൈനികത്താവളം നദിക്കക്കരെ ആയാല്‍ മലയിറങ്ങി ഗ്രാമത്തില്‍ ചെന്ന്‍ സ്നേഹോത്സവം നടത്തുന്നതിനെക്കുറിച്ച് ഒരു മാത്ര നേരമേ ജുസേപ്പേ പെലഗ്രീനി ചിന്തിച്ചുള്ളൂ. ആ നദിക്കരയില്‍ അക്കരക്ക് ഒരു പട്ടം പറത്തി വിടുന്നതിനെക്കുറിച്ചാണ് അയാള്‍ തുടര്‍ന്ന് ചിന്തിച്ചത്.

അതിരുകള്‍ക്കുമീതെ സൌമ്യമായി തത്തിപ്പോകാനുള്ള പട്ടത്തിന്റെ കഴിവിനെക്കുറിച്ച് എന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു അത്ഭുതം ഉണ്ടായിരുന്നു കൊച്ചു ജുസേപ്പേക്ക്. സ്വപ്നങ്ങളില്‍ പ്യാവേയുടെ പച്ചയായ തീരത്തിലൂടെ മമ്മയും അവനും കാറ്റില്‍ കൈകള്‍ വിരിച്ച് ഓടി. പിന്നെ പറക്കുന്ന വസ്ത്രങ്ങള്‍ വിടര്‍ത്തിപ്പിടിച്ച് മമ്മ വലിയൊരു പട്ടമായി ഉയര്‍ന്നു. മമ്മയുടെ കൈപിടിച്ച് ഒരു കുഞ്ഞുപട്ടമായി മലകള്‍ക്കും താഴ്വരകള്‍ക്കും മീതെ അവന്‍ പറന്നു.

പ്യാവേ താഴ്വരയുടെ ശാന്തമായ ആകാശത്തിലേക്ക് പട്ടങ്ങളുടെ സൌമനസ്യമില്ലാത്ത സെപ്പല്ലിനുകള്‍ മുരണ്ടുവന്നതോടെ അമ്മ പണികഴിഞ്ഞുവരുവോളം പകലുകള്‍ ചുറ്റും തുണികൊണ്ടുമറച്ച മേശക്കടിയിലായി. ഒരിക്കല്‍ മേശക്കടിയില്‍ നിന്ന് രക്ഷപെട്ടുപോയ ചേട്ടന്‍ പിന്നെ തിരികെവന്നില്ല. റെയ്ഡുകളെ പേടിച്ച് മേശക്കടില്‍ തനിയെ കിടക്കുമ്പോള്‍ കരിഞ്ഞ തുളയില്‍ നിന്നുള്ള വെളിച്ചം പ്രകാശത്തിന്റെ ഒരു തോക്കിന്‍ കുഴല്‍ പോലെ അവനെ ഭയപ്പെടുത്തി. കൊച്ചു ജുസേപ്പേ പറക്കലിനെ വെറുത്തുതുടങ്ങിയത് അക്കാലത്താണ്.

മലകള്‍ക്കും നദികള്‍ക്കും അതിരുകള്‍ക്കും പട്ടം പോലെ പറക്കുന്നതിനെക്കുറിച്ച് വേറുതെ ആലോചിച്ച് തോക്കുകൊണ്ട് താഴ്വാരത്തിലെ നിഴലുകളുടെയും മരങ്ങളുടെയും നേരെ മാറിമാറി ഉന്നം പിടിച്ച് ജുസേപ്പേ പെലഗ്രീനി അങ്ങനെ കിടക്കുമ്പോഴാണ് താഴെ ഗ്രാമത്തില്‍ നിന്ന് മലയിലേക്ക് തെളിഞ്ഞും മറഞ്ഞും വരുന്ന നടപ്പാതയിലൂടെ കാറ്റുപിടിച്ച പട്ടം പോലെ ഒരു രൂപം തോക്കിന്‍ മുനയിലേക്ക് തത്തി തത്തി കയറി വന്നത്.


§ 4. ചിറകും മുരള്‍ചയും

ഗ്രാമത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ മാത്രമുള്ള ജര്‍മന്‍ സൈനിക താവളത്തില്‍ നിന്ന് സൈനികരുടെയും അവരുടെ പാവകളായി മലകയറിവന്ന് പ്രതിരോധസേനക്ക് മുന്‍തൂക്കമുള്ള നഗരങ്ങളിലേക്കോ വെനേത്തോയിലേക്കോ കടന്ന് ചാരവൃത്തി ചെയ്യാനിടയുള്ള ഗ്രാമീണരുടെയും നീക്കം നിരീക്ഷിക്കാനാണ് ജുസേപ്പേ പെലഗ്രീനിയും കൂട്ടരും പതിനാലു ദിവസം മുന്‍പ് മലകയറി വന്നത്. രണ്ടുപേര്‍വച്ച് തിരിഞ്ഞ് മലയുടെ പലഭാഗത്തായി പകലും രാവുമില്ലാത്ത കാവല്‍.

ഒന്നും സംഭവിച്ചില്ല. തങ്ങളുടേതല്ലാത്ത യുദ്ധത്തിനിടയില്‍ പെട്ടുപോയതിന്റെ വിഷമതകളോടെ ഗ്രാമം ഉണരുകയും ഉറങ്ങുകയും ചെയ്തു. പാന്‍സര്‍ട്രൂപ്പുകാര്‍ രാവിലെയും വൈകിട്ടും മിലിറ്ററി ബൈക്കുകളില്‍ സംഘമായി സഞ്ചരിച്ച് ജനത്തെ ഭയപ്പെടുത്തുന്നതൊഴിച്ചാല്‍ നാത്സിപ്പടയുടെ കാര്യമായ സാന്നിദ്ധ്യവും കാണാനുണ്ടായിരുന്നില്ല.

ഉച്ചക്കുമുന്‍പ് ഭക്ഷണം എടുക്കാനായി മലയിറങ്ങിപ്പോയതാണ് ജുസേപ്പേ പെലഗ്രീനിയുടെ കൂട്ടുകാരന്‍. അയാള്‍ തിരികെ വരാന്‍ വൈകിയപ്പോഴേ താഴെ ക്യാമ്പില്‍ കാര്യങ്ങള്‍ ശരിയല്ല എന്ന് അയാള്‍ ഊഹിച്ചുതുടങ്ങിയിരുന്നു. എങ്കിലും നഗരത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അയച്ച കൊമ്മിസാറിയോ ക്യാമ്പില്‍ എത്തിയെന്നും തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ടി സൈനികര്‍ താഴേക്ക് വിളിക്കപ്പെട്ടു എന്നും അങ്ങനെ വിളിക്കപ്പെടാതെ മലയിറങ്ങിയവര്‍ താല്‍ക്കാലിക അറസ്റ്റിലാണെന്നും അയാള്‍ മനസ്സിലാക്കിയിരുന്നില്ല.

അഥവാ അക്കാര്യം ഊഹിച്ചിരുന്നെങ്കില്‍ പോലും അയാള്‍ക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നുമില്ല.

അകലെക്കൂടി മൂന്നു വിമാനങ്ങള്‍ ജര്‍മന്‍ പ്രവശ്യകളുടെ അതിരുവഴിയെന്നോണം പാഞ്ഞുപോയി. ജര്‍മന്‍ യുദ്ധവിമാനങ്ങളാണോ മുസോളിനിയുടെ ലിഗൂറിയന്‍ ആര്‍മിയുടേതാണോ അതോ മാര്‍ഷല്‍ റ്റീറ്റോയെ സഹായിക്കുന്ന സഖ്യകക്ഷികളുടേതാണോ എന്നറിയില്ല. ബോംബിംഗിനുള്ള നീക്കം അല്ല എന്നു മാത്രം അയാള്‍ക്ക് ഉറപ്പ് തോന്നി.

മലകയറി വന്നയാള്‍ അടുത്തെത്തിയിരിക്കുന്നു. എന്തു ചെയ്യണം എന്ന് അയാള്‍ക്ക് സംശയമായി. ആലോചിക്കാന്‍ ആരുമില്ല. അടുത്ത പോസ്റ്റുവരെ പോകുന്നത് അപകടമാവും. അടുത്തപോസ്റ്റില്‍ തന്നെ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കുറപ്പില്ല എന്ന് അയാള്‍ ഞെട്ടലോടെ ഓര്‍ത്തു.

മലമുകളില്‍ അയാള്‍ ഒരുപക്ഷെ ഒറ്റക്കായിരിക്കാം: പ്രതിരോധസേന തന്ത്രമോ താവളമോ മാറ്റിയിരിക്കാം. നാസികള്‍ മറ്റൊരു ഗ്രാമം വഴി മറുവശത്തെത്തിയിരിക്കാം. ഒരു പക്ഷേ താഴെ പൊരിഞ്ഞ സൈനിക നീക്കം നടക്കുന്നുണ്ടാവാം. അപകട സന്ദേശം കൈമാറാനുള്ള സംവിധാനം പോലും തനിക്കിപ്പോള്‍ ഉപയോഗിക്കാവുന്നതിനെക്കാള്‍ ദൂരത്തായിരിക്കുന്നു. കൂടെ ഒരാളെങ്കിലും ഇല്ലാതെയാകുമ്പോള്‍ ലോകം പതിന്മടങ്ങ് അകലെയാകുന്നു.

വഴിക്കിരുവശങ്ങളിലുള്ള തോട്ടങ്ങളിലേക്ക് കയറിയും മരങ്ങള്‍ക്കിടെ മറഞ്ഞും ഉലഞ്ഞും നിന്നും പതുങ്ങി വരുന്നതോ അതോ ക്ഷീണിച്ചുവരുന്നതോ എന്ന് മനസ്സിലാകാത്ത വിധമാണ് കയറിവരുന്ന ആളിന്റെ നീക്കം. അയാള്‍ക്കുപിന്നില്‍ ഒരുവെടിയുതിര്‍ക്കാവുന്ന ദൂരത്തില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയിട്ട് കാപൊറാലെ ജുസേപ്പെ പെലഗ്രീനി എഴുന്നേറ്റു. തലയിലെ തൊപ്പി ഒരിക്കല്‍ കൂടി നേരേയാക്കി തോക്ക് ചൂണ്ടിപ്പിടിച്ച് തഴക്കം വന്ന സൈനികന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ അലറി.

ആള്‍ട്ട്! കൊണ്‍ന്ത്രോളി!! ഫെര്‍മത്തി ഒ സ്പാരോ. നില്‍ക്കുക! ചെക്കിംഗ്. നില്‍ക്കുക അല്ലെങ്കില്‍ വെടിവയ്ക്കും. വെടിവയ്ക്കും എന്ന് ശീലം കൊണ്ട് പറഞ്ഞുപോയി എങ്കിലും എതിരെ വരുന്ന ആള്‍ ഭയം കൊണ്ട് ഇപ്പോള്‍ നിശ്ചലനാകും എന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു

മലയുടെ നിശ്ശബ്ദതയില്‍ തന്റെ ശബ്ദം ഒരു സെപ്പല്ലിനിന്റെ ഇരമ്പല്‍ പോലെ പ്രതിധ്വനിച്ച് തിരിച്ചു വരുന്നത് അയാളെ അലോസരപ്പെടുത്തി.

മലയോരങ്ങളിലെ ജനങ്ങള്‍ തലമൂടിയിടാറുള്ള കൂടാരത്തൊപ്പി മെല്ലെ ഒതുക്കി രണ്ടുകണ്ണുകള്‍ അയാളുടെ നേരേ പ്രകാശിച്ചു. യൌവനത്തിലേക്ക് കടക്കുന്ന ഒരു യുവാവാണതെന്ന് ജുസേപ്പേ പെലഗ്രീനിക്ക് തോന്നി. കേട്ടതെന്തെന്ന് മനസ്സിലാകാത്തതുപോലെ വന്നയാള്‍ മുന്നോട്ടുതന്നെ നടന്നു. അയാള്‍ക്ക് ഇറ്റാലിയന്‍ മനസ്സിലായില്ല എന്ന് തോന്നി.

ആള്‍ട്ട് ! ഓദര്‍ ഇഹ് ഷീസ്സെ -- നാത്സികളുടെ വെറുക്കപ്പെട്ട ഭാഷ ജുസേപ്പെ പെലഗ്രീനി കയ്പോടെ തുപ്പി. വന്നയാള്‍ വീണ്ടും രണ്ടുചുവട് കയറി അയാളെ നോക്കി. പിന്നെ ചിരിച്ചു.

ആള്‍ട്ട് ! ഴ് തീര്‍ ... ഇനിയെന്തെന്ന വൈക്ലബ്യത്തോടെ ജുസേപ്പെ പെലഗ്രീനി വീണ്ടും ഭാഷ മാറ്റി. മറ്റെയാള്‍ വായുവില്‍ ഒരു ചുവട് വച്ച് ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പിന്നിലേക്ക് ചാഞ്ഞ് പിന്നിലെ സഞ്ചിയിലേക്ക് കൈയ്യിട്ട്...

കണ്‍മുന്നില്‍ നിന്ന് ആയുധമെടുക്കുന്നവനെ എന്തു ചെയ്യണം എന്ന് 18 വര്‍ഷത്തെ പരിചയമുള്ള സൈനികനെ ആരും പഠിപ്പിക്കേണ്ടതില്ല. നൃത്തത്തിനിടയില്‍ വായുവിലുറഞ്ഞെന്നു തോന്നിയ മെല്ലിച്ച രൂപത്തിന്റെ ഇടതു തോളിനു താഴെ വാരിയെല്ലുകളുടെ കൂടിന്റെ ഉയര്‍ച്ചയില്‍ ചുവപ്പിന്റെ ഉറവ പൊട്ടി. വെടിയൊച്ചയില്‍ അമര്‍ത്തിയ ഒരു ഞരക്കം മാഞ്ഞുപോയി. പിന്നിലേക്ക് നീട്ടിയകയ്യില്‍ നിന്നും വഴിയിലേതോ കാട്ടത്തിയില്‍ നിന്ന് പറിച്ചെടുത്ത പഴങ്ങള്‍ താഴെ വീണു.

അധികം ഉയരാതെ വായുവില്‍ തത്തിനില്‍ക്കുന്ന പട്ടത്തിന്റെ നടുവില്‍ കത്തികൊണ്ട് ഒരു കീറു കീറിയാല്‍ മെല്ലെയൊന്നുലഞ്ഞ് ആടി താഴേക്ക് വീഴും.


§ 5. ടാര്‍ഗറ്റ്

യുദ്ധമുന്നണിയില്‍ സംശയമുള്ള ഒരുത്തനെ കൊല്ലുന്നത് പുതിയകാര്യമൊന്നുമല്ല. പറഞ്ഞാല്‍ കേള്‍ക്കാത്ത നായിന്റെമക്കളെ ചിലപ്പോള്‍ വെടിവച്ചുതള്ളേണ്ടി വരും . കണക്ക് പരീക്ഷക്കു കയറുന്ന പത്തുവയസ്സുകാരന്‍ ഗുണനപ്പട്ടിക ആവര്‍ത്തിക്കുന്നതുപോലെ തന്നോടുതന്നെ ആധിയില്‍ പറഞ്ഞുകൊണ്ട് അയാള്‍ ആ ദേഹം മുഴുവന്‍ പരതി.

ഒരു കൈ ബോംബ്. ഒരു കുഞ്ഞു തോക്കെങ്കിലും.... നായിന്റെ മോനേ മലകയറുമ്പോള്‍ കാട്ടുപന്നി നിന്റെ പണ്ടമെടുക്കാതിരിക്കാന്‍ ഒരു പടക്കമെങ്കിലും വച്ചേക്കാമായിരുന്നില്ലേ... അയാള്‍ കരഞ്ഞു. ഗൊര്‍ഗന്‍സോള മുറിക്കാനുള്ള ഒരു കുഞ്ഞു കത്തിയല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.

പതിനാലു വയസേ കാണൂ. കെടുതികള്‍ വായിച്ചെടുക്കാവുന്ന വിളറിയ മുഖം. അരികിലെ സഞ്ചിയില്‍ മലകയറുമ്പോള്‍ പറിച്ചെടുത്ത പഴങ്ങള്‍ .

കൈനിറയെ കാട്ടു ബെറികള്‍ വാരിയെടുത്ത് അവന്റെ മുഖത്തിനുനേരേ പിടിച്ച് അയാള്‍ സര്‍വബലവുമെടുത്ത് മുഷ്ടിചുരുട്ടി പിഴിഞ്ഞു. ചോരനിറമുള്ള പഴച്ചാര്‍ കണ്‍‌തടങ്ങളും ചുണ്ടുകളും നനച്ചിട്ടും നേരിയ ശ്വാസമല്ലാതെ ഒരനക്കവും കണ്ടില്ല. ബലമായി അവന്റെ വായ വലിച്ചു തുറന്ന് അയാള്‍ കയ്യിലൊതുങ്ങുന്നത്ര പഴങ്ങള്‍ അവിടേയ്ക്ക് തിരുകി. താടി ചേര്‍ത്ത് പിടിച്ച് വായടച്ചു. തിന്ന് ..നായിന്റെ മോനേ തിന്ന്. നിന്റെ വിശപ്പുകള്‍ അവസാനിക്കട്ടെ...

അവന്റെ മിടിപ്പൊതുങ്ങിതുടങ്ങിയ ഹൃദയത്തിനു മീതേ കൈവച്ച് അയാള്‍ ആകാശത്തേക്ക് നോക്കി. ആ നേരം ഒരു ദിവ്യാത്ഭുതത്തില്‍ വീണുകിടക്കുന്നവന്‍ തന്റെ കൈതട്ടി മാറുമെന്നും ഉറക്കെ ചിരിച്ച് കുതറിയോടുമെന്നും അയാള്‍ പ്രതീക്ഷിച്ചിരുന്നെന്ന്‍ തോന്നുമായിരുന്നു-

അപ്പോള്‍ അകലെനിന്ന് വിമാനങ്ങള്‍ മുരള്‍ച്ചയോടെ അയാള്‍ നില്‍ക്കുന്ന കുന്നിനുനേരേ ചീറി വന്നു. താനിപ്പോള്‍ നില്‍ക്കുന്നത് ശത്രുക്കളുടെ മണ്ണിലാണെന്നും സ്വന്തം സൈന്യത്തിലുള്ളവര്‍ പോലും തന്നെ വെടിവച്ചുവീഴ്ത്തിയേക്കാം എന്നും അയാള്‍ ഓര്‍ത്തു. അയാള്‍ക്ക് ഭയം തോന്നിയില്ല. അതിവേഗത്തില്‍ ചാടിയെഴുന്നേറ്റ് മരിച്ചുകിടക്കുന്നവന്റെ തോളില്‍ സര്‍വ കലിയോടും ആഞ്ഞു തൊഴിച്ച് അയാള്‍ തോക്ക് ഉയര്‍ത്തി.

വിമാനങ്ങളില്‍ ഒരുപക്ഷേ ഇപ്പോള്‍ തെളിഞ്ഞുകാണാവുന്ന അടയാളങ്ങള്‍ ഏതു സൈന്യത്തിന്റേതെന്ന് നോക്കാനുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. ഞാന്‍ ഇവിടെയുണ്ട്. ജീവന്‍ റാഞ്ചാനായി പറക്കുന്ന മുരളുന്ന അഹങ്കാരങ്ങളേ ഞാന്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. സോണോ ക്വീ‍.. ഞാനിവിടെയുണ്ട്. സോണോ പ്രോന്തോ... ഞാന്‍ തയ്യാറാണ്.. ഇഹ് ബിന്‍ ഹീയര്‍ ഇഹ് ബിന്‍ ബെറൈറ്റ്... എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് താണുവരുന്ന വിമാനങ്ങള്‍ക്കുനേരേ തുരുതുരാ നിറയൊഴിക്കാന്‍ തുടങ്ങി.

Wednesday, 17 December 2008

പാഴ്

ബോറ് 13
മനസ്സിലായില്ലേ.. ഗംഗയാണ്.

എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.

ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.

എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...

Wednesday, 3 December 2008

ഇമ്പം എന്ന തലക്കെട്ടില്‍ പറഞ്ഞുതീരാത്ത ഒരു കഥ

കണ്ണടയുടെ ഫ്രെയിമിനുമുകളിലൂടെ പുരികങ്ങള്‍ വളച്ച് ശ്രീമതി രാധാ ധനപാലന്‍ അഭിയെ നോക്കി. അവന്‍ സൂവിലെത്തിയ കുട്ടിയുടെ കൌതുകത്തോടെ പുസ്തകഷെല്‍ഫുകളില്‍ കൂട്ടിലിട്ട മൃഗങ്ങളെ പരതിനോക്കിയിരിക്കുന്നു. നല്ല വായനയുണ്ടാവും ചെക്കന്.

കഥ വായിക്കാന്‍ കൊള്ളാം. നല്ല കയ്യക്ഷരം. എ ഫോറ് പേപ്പറില്‍ ബ്രൈറ്റ് നീല മഷി. ചില്ലക്ഷരങ്ങളുടെ മുകളിലെ ചുനിപ്പിനും സ്വസ്ഥം എന്ന വാക്കിലെ 'ഥ' യുടെ തുടക്കത്തിനും അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളുടെ പോലെ സുന്ദരമായ ഒടിവ്.

അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് വായിച്ചുകൊണ്ടിരുന്ന പേജിലെ അവസാന വരികള്‍ അലസമായി ശ്രദ്ധിക്കുമ്പോഴാണ് ഒരു നടുക്കത്തിലൂടെ കഥ രാധാ ധനപാലനെ വീണ്ടും പിടിച്ചെടുത്തത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു താഴെ ബൈക്ക് ഒതുക്കിവയ്ക്കുമ്പോള്‍ പരിചയക്കാരനായ സെക്യൂരിറ്റി ഗാഡ് അയാളെ നോക്കി ചിരിച്ചു. എന്താ രാമേട്ടാ സുഖമല്ലേ? എന്ന് അയാള്‍ കുശലം ചോദിച്ചു. മെയിന്‍ എന്‍‌ട്രന്‍സിനു വലതുവശത്തേക്ക് തിരിഞ്ഞുള്ള മുന്നുലിഫ്റ്റുകളിലെ നടുവിലത്തേത് താഴേക്ക് വരുന്നുണ്ട്. കാത്തുനില്‍ക്കുമ്പോള്‍ അയാള്‍ ഒരു പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

-- ഉം? പിന്നില്‍ അവള്‍
‌‌-- ങുങ്ങും. അയാള്‍ തലവെട്ടിച്ചു
നീയെന്താ താഴെ എന്ന് അയാളുടെ കണ്ണുകള്‍ അവളോട് ചോദിച്ചു.
-- കണ്ണനിന്ന് ഉച്ചവരെയേ ക്ലാസുള്ളൂ. അവനെ വിളിക്കാന്‍ നേരത്തേ പോകണം എനിക്ക്. എവിടായിരുന്നു നീ ഇതുവരെ? അവള്‍ കലഹിച്ചു.

മുന്നില്‍ തുറന്ന ഇടുങ്ങിയ വഴിയിലേക്ക് അവര്‍ ഒരേസമയം ഞെരുങ്ങിക്കയറി. ഏഴ് എന്നെഴുതിയ സ്വിച്ചില്‍ രണ്ട് ചൂണ്ടുവിരലുകള്‍ ചെന്നു കുത്തി.
അവളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ചേര്‍ന്നു നിന്ന് അയാള്‍ ഹമേ തുംസെ പ്യാര്‍ കിത്‌നാ എന്നു മൂളാന്‍ തുടങ്ങി.

അയാള്‍, അയാള്‍, അയാള്‍! രാധാ ധനപാ‍ലന്‍ വരികളിലൂടെ താഴേക്ക് കണ്ണോടിച്ചു. അയാളുകളുടെ ഒരു നീണ്ടനിര അവരെ നിരാശപ്പെടുത്തി.

-- അഭീ ഈ അയാള്‍ എന്നു പറഞ്ഞിരിക്കുന്നത് ബാലചന്ദ്രനെ തന്നെ ആണോ?
-- ഹ്.. ഹ്.. ഹല്ല.. അതെ മാം. അഭി സ്വപ്നത്തില്‍ നിന്ന് വെളിപ്പെട്ടു

പൊട്ടുചെക്കന്‍. നല്ലഭംഗിയുണ്ട് അവന്റെ അമ്പരപ്പും ഭയവും കാണാന്‍.
-- അതെയെന്നോ അല്ലെയെന്നോ? മയമില്ലാത്ത അധ്യാപികയെപ്പോലെ രാധാ ധനപാലന്‍ ചോദിച്ചു.
-- അത് ... അതു രണ്ടും ഒരു ആള്‍ തന്നെയാണ് മാം.

അവനെ കര്‍ക്കശമായി ഒന്നു നോക്കിയിട്ട് രാധാ ധനപാലന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.

-- ഇന്നെന്തേ പതിവില്ലാത്ത സംഗീതം? ഫ്ലാറ്റിന്റെ വാതിലടയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു. അയാള്‍ മറുപടി പറയാതെ ചിരിച്ചു.
-- പാട്, അതു മുഴുവന്‍ പാട്! അയാളെ വിരല്‍ പിടിച്ച് അകത്തേക്ക് നടത്തിക്കൊണ്ട് അവള്‍ ആവശ്യപ്പെട്ടു.
‌-- ഹേയ്!എനിക്കറിയില്ല. ഇഷ്ടമുള്ള വരികള്‍ വെറുതെ മൂളുന്നതിനപ്പുറം സംഗീതവാസന തനിക്കുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നില്ല.
അയാളെ ഒരു കസേരയില്‍ ഇരുത്തി അവള്‍ അരികില്‍ നിലത്ത് പടിഞ്ഞിരുന്നു. -- അറിയാവുന്നതുപോലെ പാട് കേള്‍ക്കട്ടെ
‌‌-- ശ്യോ എന്താടാ ഇത്? അയാള്‍ പരിഭവിച്ചു. പക്ഷെ അവള്‍ അവളാണ്. നിര്‍ബന്ധങ്ങള്‍ നിര്‍ബന്ധങ്ങളും. അവളുടെ മുടിയിഴകളില്‍ക്കൂടി വിരലോടിച്ച് പാടാന്‍ തുടങ്ങി.
ഹമേ തുംസേ പ്യാര്‍ കിത്‌നാ യേ ഹം നഹീ ജാന്‌തേ..
മഗര്‍ ജീ നഹീ സക്‍തേ തുംഹാരേ ബിനാ...

മോശമില്ലെന്ന് അയാള്‍ക്കുതന്നെ തോന്നി. തനിക്കറിയാത്ത ഏതൊക്കെ വഴിയിലാണ് അവള്‍ തന്നെ നടത്തുന്നതെന്ന് അയാള്‍ എന്നും അത്ഭുതപ്പെട്ടിരുന്നു. ചിന്നൂട്ടിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് എല്‍.ഐ.സി ആവശ്യവുമായി അയാള്‍ ആ ഫ്ലാറ്റില്‍ ആദ്യം വന്നത്. എന്നാണ് തമ്മില്‍ പ്രണയമായതെന്ന് ചോദിച്ചാല്‍ അവള്‍ ആ ഡേറ്റാണ് പറയാറുള്ളത്. ആദ്യദര്‍ശനാനുരാഗം.

ഇത്രയുമായപ്പോള്‍ രാധാ ധനപാലന്‍ അസ്വസ്ഥയായി അഭിയെ നോക്കി. അവന്‍ ജനലിനുപുറത്തെ ചെമ്പരത്തിക്കൊമ്പിലേക്ക് കണ്ണുനട്ടിരിക്കുന്നു. മീശമുളച്ചിട്ടില്ലാത്ത കൌതുകം. പേജുകള്‍ പിന്നിലേക്ക് മറിച്ച് രാധാ ധനപാലന്‍ ആദ്യപേജിന്റെ മൂന്നാമത്തെ ഖണ്ഡിക വീണ്ടും വായിച്ചു.

ബാലചന്ദ്രന്‍ രാവിലെ കുളിച്ചുവരുമ്പോഴേക്കും സീതാലക്ഷ്മി കാപ്പി എടുത്തുവച്ചിരുന്നു. ദോശ. ചമ്മന്തി. സാമ്പാറ്‍. പഴം. ചായ. പോറ്റി ഹോട്ടല്‍ . മേശയുടെ അറ്റത്തെ കസേരയില്‍ വലിഞ്ഞുകുത്തിയിരുന്ന് ചിന്നൂട്ടി ദോശ പിച്ചിപ്പറിച്ച് ...

-- ലച്ചൂ നിന്റെ മോള്‍ ദാ ദോശ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നു..

സീതാലക്ഷ്മി എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ബാലചന്ദ്രന്‍ അകത്തേക്ക് പോയി. അകത്തെ മുറിയില്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ബാലചന്ദ്രന്‍ മുടിചീകി. ഷര്‍ട്ടിട്ടു. ദേവ ദുന്ദുഭീ സാന്ദ്രലയം എന്നു മൂളിപ്പാട്ടു പാടി. മൂളല്‍ ഞരക്കമായപ്പോള്‍ നിറുത്തി. കണ്ണാടിയില്‍ നോക്കി പോടാ കഴുതേ എന്നു പല്ലിളിച്ചു.

സീതാലക്ഷ്മി അടുക്കളയില്‍ നിന്ന് എന്റെ ചിന്നൂട്ടി.. പിന്നേ.. ഞാന്‍ തറവാട്ടീന്ന് കൊണ്ടന്നതല്ലേ! എന്ന് പിറുപിറുത്തും, ഈ തെമ്മാടിപ്പെണ്ണിന് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമാണെന്ന് കലഹിച്ചും, കയ്യില്‍ തയ്യാറാക്കിക്കൊണ്ടുവന്ന ടിഫിന്‍ ബോക്സുകള്‍ മേശപ്പുറത്തേക്കിടിച്ചു വച്ച് ചിന്നൂട്ടിയുടെ നേരെ കണ്ണുരുട്ടി നോക്കിയിട്ട് രണ്ടു ദോശ പാത്രത്തിലെടുത്ത് കറിയൊഴിച്ച് അത് കയ്യില്പിടിച്ച് മേശക്കരികില്‍ ഒരു കസേരയിലേക്ക് വശം തിരിഞ്ഞിരുന്ന് തിടുക്കത്തില്‍ കഴിക്കാന്‍ തുടങ്ങി.

ഷര്‍ട്ടിട്ട് ബാലചന്ദ്രന്‍ പുറത്തു വന്നു. മേശക്കരികില്‍ പിണങ്ങിയ മട്ടില്‍ ഇരിക്കുന്ന സീതാലക്ഷ്മിയുടെ പിന്നില്‍ വന്നു. കൈ കൊണ്ട് കളിയായി തോളില്‍ അമര്‍ത്തി. ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ ടിഫിന്‍ ബോക്സ് തുറന്നു.
-- യ്യൊ ഇതെന്താ ഇങ്ങനെ?
-- മോള്‍ക്കുണ്ടാക്കിയപ്പോഴേക്ക് സമയം കഴിഞ്ഞു. ഇപ്പത്തന്നെ വൈകീല്ലേ?

ചിരിച്ചുകൊണ്ടുതന്നെ ബാലചന്ദ്രന്‍ റ്റിഫിന്‍ ബോക്സിലുണ്ടായിരുന്നത് തന്റെ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു. തിരിഞ്ഞുനോക്കിയ സീതാലക്ഷ്മിയെ നോക്കി കണ്ണിറുക്കി. സീതാലക്ഷ്മി ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. ഇന്നുച്ചക്ക് സ്കൂളില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കറക്കം. ചാന്ദ്നി റെസ്റ്റോറന്റില്‍ നിന്ന് ഊണ്.

വിവാഹനാള്‍ മുതല്‍ അവരുടെ പിണക്കങ്ങള്‍ക്ക് അത്ര നീളമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ പൊന്നുപോലെ നോക്കുക എന്നാല്‍ ...

ഇമ്പം എന്ന തലക്കെട്ടില്‍ ദാമ്പത്യത്തെക്കുറിച്ച് ഒരു കഥ. ഈണവും താളവും ഉണ്ടായിരുന്നു 'അയാള്‍' ആ ഫ്ലാറ്റിനു താഴെ എത്തുന്നതുവരെ. അതുകഴിഞ്ഞ് എല്ലാം നശിപ്പിച്ചുവച്ചിരിക്കുകയാണ് പോക്കിരിച്ചെക്കന്‍. പ്രായം അതല്ലേ!

രാധാ ധനപാലന്‍ ഒരു കുസൃതിച്ചിരി മറച്ച്, മുന്‍പു വായിച്ചുനിറുത്തിയ ഇടത്തേക്ക് തിരിച്ചുപോയി.

-- നോക്ക്, നീ ഇതുവരെ ചെയ്യാത്തതുപലതും ചെയ്തുതുടങ്ങുന്നു. ഇതുവരെ ആസ്വദിക്കാത്തതുപലതും ആസ്വദിച്ചു തുടങ്ങുന്നു അല്ലേ ? അയാളുടെ മടിയില്‍ മുഖമണച്ചുവച്ച് അവള്‍ ചോദിച്ചു.

-- എന്തെന്നറിയിയുമോ, എന്താന്നറിയുമോ നിനക്ക്? അവളുടെ പ്രണയവ്യാഖ്യാനങ്ങള്‍ക്കുമുന്നില്‍ എന്നും വെറും വിദ്യാര്‍ത്ഥിയായിരുന്നു.
-- മതിയാവുന്നില്ലെടാ എനിക്ക്. നിന്റ്റെയുള്ളില്‍ നീപോലുമറിയാതെ മറഞ്ഞിരിക്കുന്നതെല്ലാം എനിക്ക് വേണം, അവള്‍ പറഞ്ഞു.ക്രൂരമായ ബലത്തോടെ അയാള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി ചുംബിച്ചു. അടിയറവ്. ഗുരുദക്ഷിണ.

രാധാ ധനപാലന് എന്തിനെന്നറിയാതെ കഠിനമായ കോപം വന്നു. ഫ്ലാറ്റിലെ പ്രണയസല്ലാപങ്ങളെ അവഗണിച്ച് അവര്‍ അടുത്തപേജിലേക്ക് കയറി.

ചാന്ദ്‌നി റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ സീതാലക്ഷ്മി പറഞ്ഞു: ഏട്ടാ ഇന്നു വൈകിട്ടു മോളെ ഏട്ടന്‍ വിളിക്കുമോ? ഞാനും രോഹിണിയുംകൂടി ഒരിടം വരെ പോവുന്നു.
വെയിലിനുനേരേ മുഖം ചുളിച്ച് ബാലചന്ദ്രന്‍ ചിരിച്ചു: ഷോപ്പിംഗ്? എന്താണ്?
-- അതെന്തിനാ അറിയുന്നേ?
-- ഓക്കേ. ഒത്തിരി വൈകരുത്. എനിക്ക് വൈകിട്ട് ഒരാളെ കാണാന്‍ ഇറങ്ങേണ്ടിവരും

പിറ്റേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏഴാം നിലയിലെ ഫ്ലാറ്റില്‍ ഉഷ്ണം വലിച്ചുതള്ളുന്ന പങ്കയ്ക്കുകീഴെ കര്‍ക്കിടകമഴയായി പെയ്തുവീണ് തന്നെ പൊതിഞ്ഞൊഴുകുന്ന അവളെ ചുറ്റിപ്പിടിച്ചു മയങ്ങുമ്പോള്‍, അവളുടെ വിരലുകള്‍ തന്റെ നെഞ്ചിലെ പുതിയ മാലയില്‍ കോര്‍ക്കുന്നതറിഞ്ഞ് അയാള്‍ ഉണര്‍ന്നു.
-- എന്റെ ലച്ചുവിന്റെ സമ്മാനമാണ് -
-- ഓ ഗ്രേറ്റ്! എന്തുപറ്റി നിന്റെ ലച്ചുവിന് ?

എന്താണത് എന്ന് അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അലവന്‍സ് കുടിശികയായി കയ്യിലെത്തിയ പണമല്ല. മറ്റെന്തോ. ഉള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ പരസ്പരം തൊടാന്‍ കൊതിതോന്നിക്കുന്ന എന്തോ ഒന്ന്. ഒരു പുതിയ കാഴ്ച. ഈ മാല ആ കാഴ്ചയുടേതാണ്.

അവളെ മെല്ലെ വകഞ്ഞുമാറ്റി അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. -- നോക്കൂ ലച്ചുവിനുമാത്രമല്ല. എനിക്കും കൂടിയാണ്. ഞാന്‍ നിന്നെ കണ്ടതിനുശേഷമാണ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാകാന്‍ തുടങ്ങിയത്.
കണ്ണടച്ച് ചിരിച്ച് അവള്‍ അയാളുടെ വിരലുകളില്‍ പിടിച്ചു. -- ലവ് ഇസ് കണ്ടേജിയസ്

അവളുടെ മീതേ ചാഞ്ഞ് അയാള്‍ അവളുടെ മുടിയിഴകള്‍ കോതിയൊതുക്കി. -- എനിക്കിതു മനസ്സിലാവുന്നില്ല. ഇറ്റ്സ് സോ സ്ടേഞ്ച്..
--ശ്‌ശ്‌ശ്.. അവള്‍ ചുണ്ടില്‍ വിരല്‍ വച്ചു; എന്നെ കണ്ടതിനു ശേഷം നിങ്ങളുടെ കുടുംബജീവിതം ഒരുപാടു മെച്ചപ്പെട്ടു എന്ന്, അതല്ലേ?
-- ഉം... പിന്നെയും പിന്നെയും പറയുന്നത്..
-- എനിക്കത് വിശ്വാസമായോ എന്നുറപ്പില്ലാത്തതുകൊണ്ട് എന്നല്ലേ?
-- ഹൊ തോറ്റു ഞാന്‍, അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ച് അരികിലേക്ക് ചാഞ്ഞുകിടന്നു. --നമ്മളെന്താടാ ഇങ്ങനെ ?
-- അത്.. ഈ ലൈലയും മജ്നുവും... അവര്‍ രണ്ടുപേരും ഓരോ കല്യാണം കഴിച്ചുകഴിഞ്ഞിട്ടാണ് ആദ്യമായി തമ്മില്‍ കണ്ടതെന്ന് വിചാരിക്ക്. അവര്‍ക്ക് തമ്മില്‍ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- ഇല്ല. അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.
-- അവര്‍ തമ്മില്‍ സ്നേഹിക്കുന്നതുകൊണ്ട് അവര്‍ക്ക് അവരെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- എന്റെ ലൈലേ
-- എന്റെ മജ്നൂ
-- എന്റെ രാധേ
-- എന്റെ കണ്ണാ
-- എന്റെ ചന്ദ്രികേ
-- കൊല്ലും ഞാന്‍ കൊരങ്ങേ

അയാളുടെ ഫോണ്‍ ബെഡ്ഡിനരികിലെ ടീപ്പോയിലിരുന്നു ചിലച്ചു
-- എന്റെ ഞുളു ഞുളൂ... അവള്‍ ഫോണെടുത്തു
-- എന്റെ പെപ്പെപ്പേ ... അയാള്‍ ഫോണ്‍ വാങ്ങി ചെവിയില്‍ വച്ചു.

രണ്ടുമിനിറ്റ് കഴിഞ്ഞ് ആധിയോടെ ഫ്ലാറ്റിനു പുറത്തേക്ക് പായുമ്പോള്‍ അവള്‍ പിന്നില്‍ നിന്ന് അയാളുടെ കൈ പിടിച്ചു വലിച്ചു
--‌ ടാ സത്യം പറ. നിന്റെ കയ്യില്‍ അത്യാവശ്യത്തിന് പൈസ ഉണ്ടോ?
-- ഉണ്ടെന്നേ... ആവശ്യം ഉണ്ടെങ്കില്‍ പറയാം ഞാന്‍. സത്യം.
-- ഉം. വിവരം അറിഞ്ഞിട്ട് വിളിക്കണം. ഞാന്‍ നോക്കിയിരിക്കും.
ലിഫ്റ്റിന്റെ ചേര്‍ന്നടയുന്ന വാതിലിനപ്പുറം അവളുടെ കണ്ണുകള്‍ എല്ലാം ശരിയാവും എന്ന് സന്ദേശം കുറിച്ചു.

തലചുറ്റി വീണതായിരുന്നു സീതാലക്ഷ്മി. വൈറ്റമിന്‍ ഡെഫിഷ്യന്‍സി.
-- കുഴപ്പമൊന്നുമില്ല. കുറച്ചു ടോണിക്. പിന്നെ ഡയറ്റുനോക്കണം. അയാള്‍ ഫോണില്‍ പറഞ്ഞു
-- താങ്ക് ഗോഡ്. നീയിനി കുറച്ചു ദിവസം അവളെ ജോലിക്ക് വിടണ്ട.
-- പറഞ്ഞുനോക്കാം. ഞാന്‍ ഡോക്റ്ററുടെ അടുത്തേക്ക് കയറുവാ. പിന്നെ വിളിക്കാം.

രാധാ ധനപാലന്‍ ദേഷ്യത്തോടെ പേജുകള്‍ വേഗത്തില്‍ മറിച്ചു. എവിടെയാണ് ഈ കപടനാടകം പൊളിഞ്ഞുവീഴുന്നത്? എവിടെയാണ് പാവം സീതാലക്ഷ്മി ഈ ചതിയില്‍ നിന്ന് മോചിതയാകുന്നത്? എവിടെ, എങ്ങനെയാണ് വിഭജിക്കപ്പെട്ട ഹൃദയവും ജീവിതവും ബാലചന്ദ്രന്റെ സ്വസ്ഥത കെടുത്തുന്നത്?

അല്ല, കുറ്റം ബാലചന്ദ്രന്റേതല്ല. അവളാണ്, അവളാണ് എല്ലാറ്റിന്റെയും തുടക്കം.
-- എന്റെ കണ്ണാ, എന്റെ മുത്തേ, എനിക്കെല്ലാം വേണം. എല്ലാം മുഴുവനായും വേണം. നിന്നെ വേണം. നിന്റെ ലച്ചൂനെയും ചിന്നൂനേയും വേണം. എന്റെ പാവം വക്കീലിനെയും കണ്ണനെയും വേണം.
-- ഓര്‍മയുണ്ടോ നിനക്ക്, എന്തായിരുന്നു തുടക്കം എന്ന്?
-- ഉം. ഉള്ളില്‍ തൊടുന്ന നിന്റെ വാക്ക്‍. നിന്റെ ചിരി. നിന്റെ ലച്ചുവിനോട് നിനക്കുള്ള സ്നേഹം.

ഇല്ല ഇങ്ങനെയൊരു സ്ത്രീയില്ല. ഉണ്ടാവാന്‍ പറ്റില്ല. ഒരു സ്ത്രീക്കും മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളെ പ്രണയിക്കാനാവില്ല. പകുത്തെടുത്താല്‍ ഏതു പുരുഷഹൃദയവും മുറിഞ്ഞുതകര്‍ന്നു പോവും. അല്ല, അതുമല്ല ഇവന്‍ പറയുന്നത്.

-- നിന്റെ തീയില്‍, നിന്റെ മഴയില്‍.... അവളുടെ മുലകള്‍ക്കിടയില്‍ കുട്ടിയേപ്പോലെ മുഖമൊളിപ്പിച്ച് അയാള്‍ പറഞ്ഞു.
-- വരുന്നു അവന്റെ സ്യുഡോ പോയെട്രി. കഴുത! അവള്‍ ചിരിച്ചു
-- കേള്‍ക്കെടീ... നിന്നെ ഇങ്ങനെ തൊട്ടുകഴിഞ്ഞിട്ടാണ് എന്റെ ലച്ചുവിനെപ്പോലും ഒരു പെണ്ണായിട്ട് ഞാന്‍ തിരിച്ചറിഞ്ഞത്.
-- ഉം. അതിനി ആ പാവത്തിന്റെ കുറ്റമാണെന്നായിരിക്കും അടുത്തത്.
-- അല്ല. പേടിയായിരുന്നു എനിക്ക് എന്നെ തന്നെ. എന്റെ മോഹങ്ങളെ.
-- വല്‍സാ..നിന്റെ ഭയങ്ങളില്‍ നിന്ന് ഞാന്‍ നിന്നെ മോചിപ്പിച്ചിരിക്കുന്നു മകനേ. അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുടക്കി ഉറക്കെ ചിരിച്ചു.
-- നോക്ക് സീരിയസ്‌ലി... നിനക്കറിയില്ല നീ... അയാള്‍ കൈ കുത്തി പകുതി നിവര്‍ന്നു.
-- ശ്ശ്ശ്ശ്.... അവള്‍ അയാളുടെ വായ് പൊത്തി. -- എനിക്കറിയില്ല. ഒന്നറിയിച്ചുതാടാ ചുമ്മാ വാചകമടിച്ചു സമയം കളയാതെ!

അടുത്ത വാചകം കണ്ടും കാണാതെയും രാധാ ധനപാലന്‍ കടലാസിനു മുകളിലൂടെ അഭിയെ ശ്രദ്ധിച്ചു. അവന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. നെഞ്ചിനുകുറുകേ കിടന്ന സാരിത്തുമ്പ് ശ്രദ്ധിച്ച് പുതപ്പുപോലെ വലിച്ചുചുറ്റി അവര്‍ ഗൌരവത്തില്‍ ക്ലോക്കിലേക്ക് നോക്കി. പിന്നെ ഇഷ്ടക്കേട് മറച്ചുവയ്ക്കാന്‍ ശ്രമിക്കാതെ കുറേഭാഗം വിട്ട് അവസാനപുറം വായിക്കാന്‍ തുടങ്ങി.

ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ പിന്നില്‍ നിന്ന് കഴുത്തില്‍ കൈ വളച്ചിട്ടു. ഇരുണ്ടു തുടങ്ങിയിട്ടേയുള്ളു. ഇളം ചൂട് ബാക്കിയുള്ള കാറ്റ് അവളുടെ ഈറന്‍ മുടിയില്‍ നിന്ന് ഈര്‍പ്പം ചികഞ്ഞു.
-- യ്യേ നാട്ടുകാരു കാണും. ഇത് ടെറസ്സാ. സീതാലക്ഷ്മി കുതറി.
-- ഉം. നാട്ടുകാരുമുഴുവന്‍ കാണട്ടെ നീന്നെയെനിക്ക് ജീവനാണെന്ന്. ബാലചന്ദ്രന്റെ മീശ സീതാലക്ഷ്മിയുടെ കവിളില്‍ ഉരഞ്ഞു.
-- ശ്യോ ഇങ്ങനെ ഒരു മനുഷ്യന്‍ ...

ബാലചന്ദ്രന്റെ പോക്കറ്റില്‍ സെല്‍ഫോണ്‍ വിറച്ചു.
--ഉം പറയൂ. അയാള്‍ ഒഴിവുള്ള കൈ കൊണ്ട് ഫോണ്‍ ചെവിയിലേക്ക് വച്ചു.
-- ടാ ഞാന്‍ ഒരു പാട്ടു പാടട്ടേ? അവള്‍ ചോദിച്ചു.
-- ഉം കേള്‍ക്കട്ടെ.

പതിഞ്ഞ മനോഹരമായ ശബ്ദത്തില്‍ അവള്‍ പഴയ ഒരു തമിഴ് സിനിമാ ഗാനം പാടാന്‍ തുടങ്ങി.
--ആരാ ഏട്ടാ ?
--എന്റെ ഒരു ഫ്രണ്ടാ

ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് ബാലചന്ദ്രന്‍ സീതാലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ചുവടുവയ്ക്കാന്‍ തുടങ്ങി. ബാലചന്ദ്രന്റെ കയ്യില്‍ ഒരു കൈ‌ പിടിച്ച് സീതാലക്ഷ്മി ഒപ്പംകൂടി.
-- മ്യൂസിക് ഇസ് കണ്ടേജിയസ്. ബാലചന്ദ്രന്‍ മെല്ലെ സീതാലക്ഷ്മിയുടെ ചെവിയില്‍ പറഞ്ഞു

രാധാ ധനപാലന്‍ കഥ മേശപ്പുറത്തേക്ക് വച്ച് മേശയില്‍ പേപ്പറിനുമുകളില്‍ അരിശത്തോടെ ഇടിച്ചു. -- ലുക്ക് ദിസ് ഇസ് ഇമ്പോസിബിള്‍‌ ‍. ഈ കഥ ഇങ്ങനെ അവസാനിക്കാന്‍ പറ്റില്ല.

-- എന്താ മാം എന്തുപറ്റി? പാട്ടുകേള്‍ക്കുമ്പോള്‍ ചിലര്‍ ഡാന്‍സ് കളിച്ചുപോവില്ലേ? പരിസരമൊക്കെ മറന്ന്?
അവന്റെ ചോദ്യത്തിലെ നിഷ്കളങ്കത രാധാ ധനപാലനെ വീണ്ടും അരിശംകൊള്ളിച്ചു. -- അതിന്? അതിനെന്താണ്?
-- അതുപോലെയാണ് മാം പ്രണയവും. ഒരാള്‍ പാടിയാല്‍ ...
അവന്റെ സ്വരത്തിലെ ഉറപ്പ് രാധാ ധനപാലനെ അതിശയപ്പെടുത്തി. അവന്‍ പറയാന്‍ വന്നത് താന്‍ പറഞ്ഞുപോകുമോ എന്ന് അവര്‍ ഒരു ഞൊടിയിട ഭയന്നു.

-- അഭീ നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. ലോകത്ത് ഒരു പെണ്ണിനും നീയീ പറയുന്ന പേരില്ലാത്ത പെണ്ണിനെപ്പോലെ പെരുമാറാന്‍ കഴിയില്ല.

വിശ്വാസം വരാത്തതുപോലെ അഭി അവരെ നോക്കി. പറഞ്ഞത് ശരിയാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നി.

-- നോക്കൂ അഭീ. ദാമ്പത്യം ഇങ്ങനെ അല്ല. പ്രണയവും ഇങ്ങനെ സംഭവിക്കില്ല. ഇറ്റ്സ് ആന്‍ ഓള്‍ കണ്‍സയൂമിംഗ് ഫയര്‍ . എ ഡിവൈഡഡ് ഹാര്‍ട്ട് കാണ്ട് ലവ്. ഇറ്റ് വോണ്ട് റ്റേയ്ക്ക് ചാന്‍സസ് വിത്ത്...

അറിയാതെ അവര്‍ മേശപ്പുറത്തുനിന്ന് വലിച്ചെടുത്ത കടലാസുകളുടെ മുകളില്‍ ഭാരം വച്ചിരുന്ന ഓക്സ്ഫോഡ് ലേനേഷ്സ് ഡിക്ഷനറി വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു.

ഡിക്ഷനറി കുനിഞ്ഞെടുത്തു നിവരുമ്പോള്‍ മുറിയില്‍ പൊടുന്നനെ വന്ന നിശബ്ദത തന്നെ ചതിച്ചു എന്ന് രാധാ ധനപാലന് തോന്നി. മുകളിലെ നിലയില്‍ കൗമാരക്കാരിയായ മകളുടെ മുറിയില്‍ നിന്ന് ജഗ്ജീത് സിംഗ് പാടുന്നു. ഹോഷ് വാലോം കോ ഖബര്‍ ക്യാ ...

അഭിയുടെ വിരലുകള്‍ പതുക്കെ മേശയുടെ അരികില്‍ താളം പിടിച്ച് തുടങ്ങുന്നോ എന്ന് അവര്‍ സംശയിച്ചു. ഇഷ്ക് കീജിയേ ഫിര്‍ സമജിയേ.. ഉവ്വ് മൃദുതാളത്തിലേക്ക് നീണ്ടവിരലുകള്‍ സ്വപ്നനൃത്തം ചെയ്ത് കയറുകയാണ്.... സിന്ദഗീ ക്യാ ചീസ് ഹേ...

മ്യൂസിക് ഇസ്.....

മുറിനിറഞ്ഞ മുഴക്കത്തോടെ രാധാ ധനപാലന്‍ ഡിക്ഷണറി മേശപ്പുറത്തേക്ക് ഇടിച്ചുവച്ചു.

-- ലുക്ക് നീയെന്നെ ശ്രദ്ധിക്കുന്നില്ല. നിനക്ക് ഇത്തരം ഒരു വിഷയം എഴുതാനുള്ള പക്വത വന്നിട്ടില്ല. പോ. പോയി മറ്റെന്തെങ്കിലും എഴുതിക്കൊണ്ട് വാ. ഇത് മാഗസിനില്‍ കൊടുക്കാന്‍ പറ്റില്ല.

-- മാം ഞാനിത്..
-- നോ അഭീ..ദാറ്റ്സ് മൈ ഫൈനല്‍ വേഡ്. നൗ ... എനിക്ക് അല്പം പണിയുണ്ട്.
അവന് പിന്നില്‍ വാതില്‍ വലിച്ചടച്ച് അവര്‍ മുകളില്‍ മകളുടെ മുറിയിലേക്ക് കോപം കനപ്പിച്ച കാലുകളോടെ കയറാന്‍ തുടങ്ങി.

Tuesday, 25 November 2008

ഇല്ലാത്ത വാക്ക്

ബോറ് 11

-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?
-- ങ് ... ഹ്...ഹതേ മാം
-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?
-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.
-- നിങ്ങള്‍ക്ക് പറമ്പില്ലേ? അവിടെ കൃഷിയില്ലേ ?
-- യെസ് മാം. ഉണ്ട്
-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ
-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..
-- അച്ഛന്‍ മറ്റെന്തു ചെയ്യും?
-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..
-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?
-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...
-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്
‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ
-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?
-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..
-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്
-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...
-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ
-- ഹുഹ്! യെസ് മാം
-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.
-- യെ.. യെസ് മാം..

Tuesday, 30 September 2008

എന്നിട്ടും...

റബറുവെട്ടുകഴിഞ്ഞ് വരുന്ന മാധവനുകൊടുക്കാനല്ലേ രമണി പുട്ടും കടലക്കറിയും വച്ചു കാത്തിരുന്നത്?

സമയത്തിനു മാധവന്‍ വരാത്തതുകൊണ്ടല്ലേ അമ്മമ്മയ്ക്ക് വെള്ളം ചൂടാക്കാന്‍ പടിഞ്ഞാറ്റയ്ക്ക് പോകുന്നതിനു മുന്‍പ് ‘എന്നാലിനി കാത്തിരുന്നിട്ട് കഴിച്ചാല്‍ മതി’ എന്ന് കുറുമ്പ് വിചാരിച്ച് പുട്ടുവച്ചപാത്രം അലമാരയ്ക്കുള്ളില്‍ അടച്ചുവച്ച് വീടുചാരിപ്പോയത്?

ചാരിയിട്ട വീടിനുള്ളില്‍ ഒളിച്ചിരിക്കുമെന്ന് മനസ്സില്‍ കണ്ട് പരതിയിട്ടും കാണാത്ത പരിഭവത്തിനല്ലേ 'എന്നാലവളെ കാണിച്ചിട്ടേയുള്ളൂ' എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണില്‍ പെട്ട പുട്ടും തിന്നാതെ മാധവന്‍ കടമുക്കിലേക്ക് പോയത്?

കൂട്ടുകാരന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് സങ്കടം തോന്നീ‍ട്ടല്ലേ രാഘവന്‍ മാധവനോട് 'നീയിനി കാപ്പി കുടിക്കാന്‍ കടമുക്ക് വരേയും പോണ്ട്ര..ഷാപ്പീന്ന് കപ്പേം കറീം കഴിക്കാം' എന്ന് പറഞ്ഞത്?

കള്ളുകുടി നിറുത്തിയെന്ന് ശപഥമെടുത്തൂന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ പെണ്‍കോന്തനെന്ന് വിളിക്കുമെന്ന് ഭയന്നിട്ടല്ലേ മാധവന്‍ പുലരിക്കള്ള് കുടിച്ചത്?

'നിന്നാണെ കുടിക്കില്ലെടീ' എന്ന് മകളുടെതലയില്‍തൊട്ട് സത്യം ചെയ്തവന്‍ കള്ളിന്റെ മണവുമായി വരുന്നത് കണ്ടപ്പോള്‍ 'പാവം ചെക്കന്‍! എത്രനാളായി! വല്ലപ്പോഴുമിത്തിരി ഇളം കള്ള് കുടിച്ചാലെന്താപ്പം കൊഴപ്പം!!!' എന്ന് ഉള്ളില്‍ പറഞ്ഞിട്ടല്ലേ ശങ്കരമ്മാന്‍ മുഖം കടുപ്പിച്ച് 'എന്ത്രാ കഴുവറ്ടാ മോനേ പിന്നീം തെടങ്ങ്യോ കുടി?' എന്ന് ചോദിച്ചത്?

ഉള്ളില്‍ കിടന്ന കള്ളിന്റെ ധൈര്യത്തിലല്ലേ 'മിണ്ടാണ്ടെ പോ മൂപ്പീന്നേ' എന്ന് മാധവന്‍ മറുപടി പറഞ്ഞത്?

കാരണോരു തല്ലാന്‍ കയ്യോങ്ങിയത് കണ്ടപ്പോള്‍ ഉള്ളില്‍ സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടല്ലേ മാധവന്‍ ഇടംവലം നോക്കാതെ വഴി മുറിച്ച് ചാടിയത്?

'പള്ളിക്കൂടത്തില്‍ കുട്ട്യോളെ വിടാന്‍ വൈകീല്ലോ ഭഗവതീ' എന്ന് ഉള്ള്‍ പിടഞ്ഞിട്ടല്ലേ മുന്നിലൊരുവളവുണ്ടായിട്ടും സ്കൂളിലേക്ക് റ്റാക്സിയോടിക്കുന്ന ചുണ്ടക്കാട്ടെ കുമാരേട്ടന്‍ വണ്ടീടെ സ്പീഡ് കുറയ്ക്കാതെ വന്നത്?

എന്നിട്ടും ...

എന്തിനാണ്,

'ഞാങ്കാരണമല്ലേ എല്ലാം' എന്ന്

കുറുമ്പ് കാണിച്ച രമണിയും

കൂട്ടുപോയ രാഘവനും

കളിപറഞ്ഞ കൂട്ടുകാരും

കാര്യം പറഞ്ഞ ശങ്കരമ്മാനും

കയ്യബദ്ധം പറ്റിയ കുമാരേട്ടനും


ചങ്കത്തടിച്ച് നിലവിളിക്കുന്നത് ?

Wednesday, 30 July 2008

മഞ്ഞ

§ 1. സതീശന്‍

മരക്കൊമ്പില്‍ ഒരുവശം കൊണ്ടുഞാന്ന് തലതിരിച്ചു ചിറഞ്ഞുനോക്കുന്ന കടവാതിലിനെപ്പോലെ ബസിന്റെ ചവിട്ട് പടിക്കുമുകളിലെ കമ്പിയുടെ മുകളറ്റത്തു തൂങ്ങി ഒരുകാല്‍ പടിയില്‍ ചവിട്ടി മറുകാല്‍ വായുവില്‍ തുഴഞ്ഞ് സതീശന്‍ ദൈന്യമായ മുഖത്തോടെ എന്നെ നോക്കി. ഇറങ്ങണോ വേണ്ടയോ എന്ന് അവന്‍ ആകുലപ്പെടുന്നതുപോലെ തോന്നി. ‘ഇറങ്ങ്.. വേഗം ഇറങ്ങ്.. മനുഷ്യനെ മെനക്കെടുത്താത്താതെ’ ബെല്ലിന്റെ വള്ളി അക്ഷമയോടെ വെട്ടിച്ച് കണ്ടക്റ്റര്‍ അവന്റെ പിന്നില്‍ ദുര്‍മുഖം കാട്ടി. ഭയന്ന കടവാതിലിനെപ്പോലെ ചിറകുകുടഞ്ഞ് സതീശന്‍ പുറത്തുചാടി.

ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് ശാസ്തമംഗലത്തേക്ക് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ ഒരു അപരിചിതത്വം പുകഞ്ഞു. കയറ്റം കയറി ട്രാഫിക് ഐലന്‍ഡിനടുത്തെത്തുന്നതിനു മുന്‍പ് സതീശന്‍ എന്തോ പറയാനെന്നപോലെ കൈപൊക്കി. വര്‍ഷങ്ങളായി ഉള്ളില്‍ കുരുങ്ങിക്കിടന്നതുപോലെ ഒരു കുശലം എന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടി. ‘എന്തടാ മൂത്രമൊഴിക്കണോ?’

ഓട്ടോയുടെ റിയര്‍ഗ്ലാസ്സില്‍ ഡ്രൈവറുടെ മഞ്ഞപ്പല്ലുകള്‍ ഞങ്ങളുടെ സൌഹൃദത്തിന് സിഗ്നല്‍ കാട്ടുന്നതുപോലെ തെളിഞ്ഞു. ഞാനും സതീശനും അറച്ചറച്ച് പരസ്പരം നോക്കിയൊന്നു ചിരിച്ചു.

പതിനാലുവര്‍ഷമപ്പുറത്തെ ബാല്യത്തില്‍ നിന്ന് അന്നേരം ഇറങ്ങിവന്നതുപോലെ സതീശന്‍ എന്റെ കൈ പിടിച്ചു.

ഉച്ചകളില്‍ ഇളം മഞ്ഞനിറമുള്ള വെയില്‍ ഇടറിനില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ചരിവിലെ ക്ലാസ്മുറിയില്‍ ഉറക്കം ഒരു കോട്ടുവായുടെ വേഷത്തില്‍ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് കറങ്ങിനടക്കുന്ന നേരത്ത് പിന്നിലെ ജനലിന്റെ തെളിഞ്ഞചതുരത്തിനു കുറുകേ അറച്ചറച്ച് ഒരു കൈ പൊമ്മ്ങ്ങിവരും. മേരിക്കുട്ടി റ്റീച്ചര്‍ കണക്കോ സയന്‍സോ വറുത്തും കരിച്ചും മടുത്ത വീട്ടമ്മയുടെ പുകഞ്ഞമുഖഭാവം മാറ്റി കുസൃതിയോടെ ചിരിക്കും. ‘എന്താ സതീശാ പോണോ?’

കുനിഞ്ഞമുഖങ്ങള്‍ പലകോണുകളില്‍ പിന്‍ ബഞ്ചിലേക്ക് കള്ളച്ചിരിയോടെ തിരിയുമ്പോള്‍ ഉറക്കം മന്ദതബാധിച്ച ഒരു കാറ്റായി ജനലിനു പുറത്തേക്ക് പോവും. വരിയായിട്ട ബഞ്ചുകളിലെ അടക്കിയ ചിരികള്‍ക്കിടയിലൂടെ സതീശന്‍ ആണ്‍കുട്ടിയെപ്പോലെ നടന്ന് ക്ലാസ്സിനുപുറത്തേക്ക് പോവും.

ഇടയ്ക്കിടെ കയറിവരുന്ന ഈ മൂത്രമൊഴിപ്പുകൊണ്ടാണ് ഞാന്‍ സതീശനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതുക്കെ അതൊരു കൂട്ടായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. ‘നിനക്ക് നാണമാവൂല്ലേ?’

‘നാണിക്കാന്‍ ഞാന്‍ പെണ്ണല്ലല്ലോ’ എന്നായിരുന്നു അവന്റെ മറുപടി.

ശരിയായിരുന്നു ആ മറുപടി. കുന്നിന്‍ ചരിവിലെ സ്കൂളില്‍ മൂത്രപ്പുരയുണ്ടായിരുന്നത് പെണ്‍കുട്ടികള്‍ക്കും ലേഡി റ്റീച്ചേഴ്സിനും മാത്രമാണ്. സ്കൂളിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ ഏതു മരത്തിന്റെ ചുവട്ടിലും ആണ്മൂത്രത്തിന്റെ ചൂരും നനവും പ്രതീക്ഷിക്കാം.

എങ്കിലും ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നത് കുന്നിടിച്ചുണ്ടാക്കിയ പ്ലേഗ്രൌണ്ടിനു തൊട്ടുമുകളില്‍ ഉള്ള പുളിമരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കാനാണ്. ഇടവേളകളില്‍ തിടിലിന്മേല്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ജലധാരപോലെ മൂത്രം താഴെ ഗ്രൌണ്ടിന്റെ പുല്ലുപിടിച്ച അരികിലേക്ക് പോകുന്നത് കാണാം. താഴെ കവലയിലെ ചായക്കടയും അതുവഴി കടന്നുപോകുന്നവരെയും കാണാം.

പെണ്‍കുട്ടികള്‍ക്ക് മാത്രമേ മൂത്രമൊഴിക്കാന്‍ നാണിക്കേണ്ടതുള്ളൂ. ആണ്‍കുട്ടിക്ക് കവലയുടെ തുറിച്ചകണ്ണിലേക്കും മൂത്രമൊഴിക്കാം.

സതീശനോടൊപ്പം സ്കൂളിനുപിന്നിലെ കുന്നുകയറുന്ന വേളകളിലാണ് മൂത്രമൊഴിപ്പിന്റെ നിഗൂഢകലകള്‍ എനിക്ക് തിരിച്ചറിയാനായത്.

പാറക്കെട്ടുപോലെ പൊക്കമുള്ളിടത്ത് കയറിനിന്ന് അന്തരീക്ഷത്തിലൂടെ പിടയുന്ന ചാട്ടവാറായി മൂത്രമൊഴിക്കുക എന്ന കലാവിദ്യയാണ് ആദ്യം വെളിപ്പെട്ടത്.

‘ലോകത്തേതെങ്കിലും പെണ്ണിനുപറ്റുമോടാ ഇങ്ങനെ പെടുക്കാന്‍?’ എന്ന് അവന്‍ വെല്ലുവിളിക്കും.

സ്കൂളിന്റെ മതിലില്‍ വെപ്പുകാരി അമ്മുക്കുട്ടിയമ്മയെയും പ്യൂണ് തോമാച്ചനെയും ചേര്‍ത്ത് തെറി എഴുതിവച്ചതിന് ഹെഡ്മിസ്ട്രസ് തല്ലിയ ദിവസം ആ ചാട്ടവാറടി ഒന്നു കാണണ്ടത് തന്നെയായിരുന്നു.

അവന്റെ അരിശം ഹെഡ്മിസ്ട്രസ്നോടായിരുന്നില്ല അമ്മുക്കുട്ടിയമ്മയോടായിരുന്നു. ‘ആ തള്ളേടെ മോങ്ങല്‍ കാരണമാടാ എല്ലാം. ആ തോമാച്ചനെ നോക്ക്. അയാളുചിരിച്ചതേയുള്ളൂ. അയാളാടാ ആണ്.’ പിടഞ്ഞുവീണ ചാട്ടവാറിന്റെ നീറ്റലില്‍ മരക്കുറ്റിക്കുതാഴെ കുനിഞ്ഞിരുന്നു നിലവിളിക്കുന്ന അമ്മുക്കുട്ടിയമ്മയെ കണ്ട് എനിക്ക് ഭയം തോന്നി.

മൂത്രം കൊണ്ട് അക്ഷരമെഴുതുക വരിയായിപ്പോകുന്ന ഉറുമ്പുകളെ വരിയുടെ പിന്നാലെ മൂത്രമൊഴിച്ച് പ്രളയത്തില്‍ മുക്കിക്കൊല്ലുക രണ്ടുവശത്തെ പാറകളില്‍ കയറിനിന്ന് മൂത്രവാള്‍ കൊണ്ട് പടവെട്ടുക തുടങ്ങി ഒരുപാടുകലാവിദ്യകള്‍ അവനെന്നെ പഠിപ്പിച്ചു.

ഏഴാംക്ലാസ്സില്‍ വച്ച് കണിശക്കാരനായ അമ്മാവന്റെ വീട്ടില്‍ കയറി അയാളുടെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുടുംബവഴക്കുണ്ടായതോടെയാണ് സതീശനുമായുള്ള കൂട്ടിന് വിലക്കുകള്‍ വന്നത്.

അടുത്തവര്‍ഷം ഞങ്ങള്‍ രണ്ടുപേരും രണ്ടുസ്കൂളിലായി. തമ്മില്‍ കാണല്‍ ചുരുക്കമായി. കണ്ടാല്‍തന്നെ മിണ്ടാന്‍ നേരമില്ലാതായി. കഴിഞ്ഞ ആഴ്ചയില്‍ ഫോണില്‍ അവന്റെ ശബ്ദം തിരിച്ചറിയാന്‍ പോലും പാടുപെട്ടു.

തിരുവനന്തപുരത്തേക്ക് വരുന്നു. രണ്ടാഴ്ച താമസിക്കണം. എന്റെ മുറിയില്‍ ഒരാളെ താമസിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാനേജരോട് ഒന്നു ചോദിക്കുകയേ വേണ്ടൂ. അങ്ങനെയാണ് അവനിപ്പോള്‍ എത്തിയിരിക്കുന്നത്.


§ 2. നഗരം

‘എവിടെയായിരുന്നു നീ?’ ഞാന്‍ ചോദിച്ചു. ഉറപ്പില്ലാത്ത ഉത്തരങ്ങളിലൂടെ അവന്‍ തപ്പിത്തടഞ്ഞു. പിന്നെ റോഡിലെ തിരക്കിലേക്ക് നോക്കി നിസ്സഹായനെപ്പോലെ ചിരിച്ചു.

നഗരം അവനെ ഭയപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികം.

ബി ഏയ്ക്ക് ചേരാന്‍ തിരുവനന്തപുരത്ത് ആദ്യമെത്തിയപ്പോള്‍ സിനിമസ്ക്രീനിലേക്ക് ചെന്നുകയറിയതുപോലെ തോന്നി. വേഗം. തിരക്ക്. തിളക്കം.

പക്ഷെ ശരിക്കും വിഷമിപ്പിച്ചത് സിനിമയിലെന്ന പോലെ നിറയെ പെണ്ണുങ്ങള്‍ നഗരത്തിലും ഉണ്ടന്നതാണ്. നാട്ടിലെപ്പോലെ നിഴലുകളില്‍ ഒതുങ്ങിനടക്കുന്ന പെണ്ണുങ്ങളല്ല. വണ്ടിയോടിക്കുന്ന പെണ്ണുങ്ങള്‍, ഓഫീസ് നടത്തുന്ന പെണ്ണുങ്ങള്‍, എന്തിന് ചെക്കന്മാരെ കമന്റടിക്കുന്ന പരിഷ്കാരിപ്പെണ്‍കുട്ടികള്‍ വരെ എല്ലാം സിനിമയിലെപ്പോലെ.

വലിയ വീതിക്ക് നിറയെ റോഡുകളുണ്ടായിട്ടെന്തുകാര്യം. സ്വസ്ഥമായി നിന്ന് ഒന്നു മൂത്രമൊഴിക്കാവുന്ന ഒരു മൂലയില്ല. എല്ലായിടവും മൂത്രത്തിന്റെ ക്രിയാത്മകതയെ നിഷേധിക്കുന്ന പെണ്ണുടലിന്റെ കടന്നുകയറ്റമാണ്. ദുഷിച്ചവായു തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ മുറികളും ഭിത്തികളിലൂടെ ഒളിഞ്ഞിഴയുന്ന തടിച്ചകുഴലുകളും കൊണ്ട് നഗരം മൂത്രത്തിന്റെ ലിഖിതങ്ങളെ തമസ്കരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അപ്രസക്തമാവുന്നു.

രാത്രിയില്‍ നഗരത്തിലിറങ്ങി നടക്കാന്‍ തുടങ്ങിയതോടെയാണ് ആ ശ്വാസം‌മുട്ടല്‍ മാറിയത്. പകലിന്റെ മോടികളഴിച്ചുവച്ചാല്‍ നഗരം നാട്ടിന്‍പുറത്തെ പോലെ ഒതുങ്ങും. ഓരോ പെണ്ണിന്റെയും പിന്നില്‍ ഒരാണിന്റെ നിഴലുണ്ടാവും. വഴി തിരിയുന്നമൂലകളിലും അടഞ്ഞകടകളുടെ മറവുകളിലും ഒക്കെ ഉടുമുണ്ടുയര്‍ത്തിനിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുണ്ടാവും.

നഗരം വേഷം മാറിയ ഒരു ഗ്രാമം മാത്രമാണ് സതീശാ. ഞാന്‍ മനസ്സില്‍ പറഞ്ഞു. നിനക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ മുഖം മൂടിയില്ലാതെ ഒന്നു കാണുകയേ വേണ്ടൂ.

കാമ്പസ് പരിചയപ്പെട്ടു വരുന്നകാലത്ത് ദുഃസ്വപങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. ആവര്‍ത്തിച്ചു കണ്ടത് ഇന്‍ഡോര്‍ ബാസ്കറ്റ് കോര്‍ട്ടാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരെ കാണാതാകുന്നു. പന്ത് ബൌണ്‍സ് ചെയ്യുന്ന ചടുലതാളത്തിന്റെ അകമ്പടിയോടെ ഒരു പെണ്‍പട പത്തോ ഇരുപതോ അല്ല ഒരുപാടൊരുപാട് പേര്‍ ഗ്രൌണ്ട് കീഴടക്കുന്നു. സെന്‍‌ട്രല്‍ സര്‍ക്കിളില്‍ പകച്ചുവീണുപോയ ഇരക്കുചുറ്റും അവര്‍ വലതുകയ്യില്‍ കുതിച്ചു ചാടുന്ന പന്തുമായി വട്ടമിടുന്നു. പിന്നെ പന്തുമായുള്ള നൃത്തവും പെണ്‍പടയും പോയി കോര്‍ട്ട് വലിയൊരു വലയായും കളിക്കാര്‍ നീണ്ടവലിയകാലുകളില്‍ അമര്‍ന്നും ഉയര്‍ന്നും ഉന്മാദനൃത്തം ചെയ്യുന്ന ചിലന്തികളായും രൂപം മാറുന്നു. നടുവില്‍ ഇരയായി സ്വയമറിഞ്ഞ് ഉറക്കം മുറിഞ്ഞ് വിളിച്ചുകൂവിയുണരുന്നു..

ശരിക്കും ഭയന്നത് പെണ്‍പടയുടെ മുന്‍‌നിരയില്‍ ധ്വനിയെ തിരിച്ചറിഞ്ഞ ദിവസമാണ്. ഫുള്‍പാവാടയുടുത്ത് ഒതുങ്ങിയ കുസൃതികളുമായി നടക്കുന്ന പാവം പെണ്ണ് മിനിസ്കെര്‍ട്ടുമിട്ട് അശ്ലീലനൃത്തം പോലെ....

രാവിലെ എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തെത്തി അമ്മാവന്റെ വീട്ടിലേക്ക് വിളിച്ചു. അവളെ കിട്ടുന്നതുവരെ ആധിയായി.

‘നീ പ്രിഡിഗ്രി കഴിഞ്ഞാല്‍ എവിടെയാ ചേരുന്നെ..നാട്ടില്‍ തന്നെ പഠിച്ചാല്‍ മതി. വീട്ടില്‍ നിന്നുതന്നെ പോകാമല്ലോ’ യാദൃശ്ചികമെന്നോണം പറഞ്ഞു.

‘ഉണ്യേട്ടനെന്താ വട്ടായോ ഇപ്പോ ഇതൊക്കെ ചിന്തിക്കാന് ?‍’ അവള്‍ ചിരിച്ചു.

ആദ്യവര്‍ഷം കഴിയുന്നതിനു മുന്നേ കാമ്പസിന്റെ ഇരുണ്ടമൂലകളില്‍ വന്‍ ചിലന്തികളുണ്ടെന്ന ഭയം എങ്ങനെയോ ഒതുങ്ങി. ആണ്‍പൂമ്പാറ്റകളും പെണ്‍പൂമ്പാറ്റകളും ചിറകുരുമ്മിപ്പറക്കുന്ന കാഴ്ചകള്‍ മാത്രം. കാഴ്ച ഭയങ്ങളെ ഉച്ചാടനം ചെയ്യുന്ന മാന്ത്രികനാണ്.


§ 3. പ്രളയം

‘ഇവിടെയല്ലേ സാര്‍?’ ഡ്രൈവര്‍ വണ്ടിയൊതുക്കുകയാണ്. ഞങ്ങളിറങ്ങി. പൈസ കൊടുത്തുതിരിയുമ്പോള്‍ സതീശന്‍ വാനം നോക്കി നില്‍ക്കുന്നു.

‘ഇവിടെ ഇവിടെയാണോ നീ താമസിക്കുന്നത്?’ അവന് അതിശയം.

‘അതേ അവിടെ ഏറ്റവും മുകളിലെ നിലയില്‍’ ഞാന്‍ പറഞ്ഞു. അഞ്ചാമത്തെ നിലയാണ്. ടെറസിന്റെ അലോസരപ്പെടുത്തുന്ന ചൂടുണ്ടങ്കിലും സന്ധ്യകളില്‍ ജനലിനുപുറത്തേയ്ക്ക് നോക്കിനിന്നാല്‍ നഗരം വേഷം മാറുന്നത് കാണാം.

‘അപ്പോള്‍ റ്റെറസിലൊക്കെ കയറാമോ?’ അവന്റെ ആവേശം കണ്ടപ്പോള്‍ ചിരി വന്നു. കൊച്ചുകുട്ടികളെപ്പോലെ.

‘കയറാമെടാ വെയിലൊന്നു താഴട്ടെ. ഇപ്പം നീ വാ. നമുക്ക് വല്ലതും കഴിക്കാം’ പടികയറുമ്പോള്‍ അവന് ആവേശം കൂടുകയായിരുന്നു. മുന്നുനാലുതവണ നഗരത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ല. അഞ്ചുനിലയ്ക്ക് മുകളിലുള്ള റ്റെറസില്‍ കയറിയിട്ടില്ല.

അതിശയം തോന്നിയില്ല. ആദ്യാനുഭവങ്ങള്‍ അങ്ങനെയാണ്.

മുറിയിലെത്തിയതും അവന്‍ ജനാലയ്ക്കല്‍ പോയി കുറ്റിയടിച്ചതു പോലെ നിന്നു. വെയിലില്‍ വിജനമായ റ്റെറസുകള്‍ നഗരത്തെക്കുറിച്ചുള്ള ആധികള്‍ മാറ്റുന്ന ഒരു കാഴ്ചയാണ്. ഓരോ നഗരത്തിനും മീതെ കുറച്ചുപേര്‍ മാത്രമുള്ള തെളിവും ഒളിവുമുള്ള ഗ്രാമങ്ങള്‍ ഒളിച്ചിരുപ്പുണ്ട്.

വൈകുന്നേരം റ്റെറസില്‍ അവന്‍ മനസ്സു തുറന്നു. കുടുംബസ്വത്തിന് അമ്മാവനുമായി കേസ്, അച്ഛന്‍ മരിച്ച വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അമ്മയ്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അര്‍ഹതയുണ്ടായിട്ടും പെങ്ങള്‍ക്ക് കിട്ടാതെ പോകുന്ന ജോലി...

നേരം ഇരുണ്ടു. ‘നീ കേസ് കൊടുത്തില്ലേ സതീശാ.. കുറഞ്ഞത് വേണ്ടപ്പെട്ടവര്‍ക്ക് ഒരു പരാതിയെങ്കിലും കൊടുത്തോ നീ?’.

‘എനിക്കാരുടെയും കാലുപിടിക്കാന്‍ വയ്യ!’ അവന്‍ ദേഷ്യപ്പെട്ട് റ്റെറസിലെ അരമതിലിലേക്ക് നടന്നു. കഴിഞ്ഞ ഫോണ്‍കോളിനു ശേഷം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: അമ്മാവനുമായി മത്സരിച്ചുവളര്‍ത്തിയ പകപ്പാമ്പുകളെപ്പറ്റി; ആത്മാഭിമാനവും ആദര്‍ശബോധവും കൂടി വ്യര്‍ത്ഥമാക്കിയ കാത്തിരിപ്പിന്റ്റെ കായ്ക്കാത്ത കൈതകളെപ്പറ്റി. അവരുടെ വീടിരിക്കുന്ന കുന്നുപോലെ കാടുകയറിയ ജീവിതത്തെപ്പറ്റി.

'ഈ നശിച്ച ജീവിതം’ അവന്‍ നിലത്ത് ആഞ്ഞു ചവിട്ടി പാന്റ്സിന്റെ സിപ്പ് അഴിക്കാന്‍ തുടങ്ങി.

‘ടാ’ ഞാന്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു ‘വേണ്ടാ’ പാരപ്പെറ്റിനോടുചേര്‍ന്നുള്ള അരണ്ടവെളിച്ചത്തില്‍നിന്ന് ഇളം മഞ്ഞനിറത്തില്‍ മൂത്രം ചീറ്റിതാഴേക്ക് പോയി. അവനെ കയറിപ്പിടിക്കാന്‍ എനിക്ക് ആ സമയത്ത് ഭയം തോന്നി എന്നതാണ് സത്യം. പക്ഷെ താഴെ മുറ്റത്താരോ കാറുകയും തെറിവിളിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അവന്റെ കൈ പിടിച്ച് തിരിഞ്ഞു നോക്കാതെ ഓടി.

മുറിയില്‍ കയറി കതകടച്ച് രണ്ട്മിനിട്ട് കഴിഞ്ഞപ്പോള്‍ സ്റ്റെയര്‍വേയിലൂടെ ആരൊക്കെയോ ഒച്ചവച്ച് കയറിപ്പോകുന്നത് കേട്ടു. ലൈറ്റിടാതെ അവനെ മുറിയുടെ മൂലയിലെ കസേരയിലേക്ക് തള്ളിയിട്ട് ഞാന്‍ കട്ടിലില്‍ വീണു.

പുറത്തെ ബഹളങ്ങള്‍ അടങ്ങിയപ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി. ‘നിനക്കറിയില്ല. പാവമെന്റെ അമ്മയും പെങ്ങളും..’ അതും കേട്ടിരുന്നു. മെക്കാനിക്കിന്റെ ദിവസശമ്പളത്തിന്റെ സുഭിക്ഷത അവന്. നാളെയെന്തെന്ന ആധി അവര്‍ക്ക്. അന്നന്നത്തേക്ക് ജീവിക്കുന്ന പുരുഷന്റെ തണലില്‍ പെണ്ണിന്റെ നാളെകള്‍ അനാഥമായിത്തുടങ്ങി. ആധിയാണിനി ബാക്കി. അവസാനത്തെ ശ്രമമാണ് ഇത്. നഗരത്തില്‍ ഒരു ജോലിസാധ്യതയുണ്ട്. അത് ശരിയായാല്‍...

നഗരത്തിലെ തിരക്കുകളില്‍ ഒഴുകിനീങ്ങുന്ന സ്ത്രീരൂപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് തോന്നുകയാണ്. തണലുകളില്‍ ഇടറിനില്‍ക്കാതെ ഈ പൂമ്പാറ്റകള്‍ അവരുടെ പൂമ്പൊടിതിരയുന്നുണ്ടാവും. അര്‍ത്ഥശൂന്യതയില്‍ അമര്‍ഷം കൊള്ളുന്ന തണലുകളുടെ രോഷം ഇരുളില്‍ വായുവില്‍ ഒക്കെ പതുമ്മിപ്പറന്ന്....

ഉച്ചയുറക്കം നഷ്ടമായതുകൊണ്ടും പെട്ടെന്നുണ്ടായ ക്ഷോഭം കൊണ്ടും ഞാന്‍ ക്ഷീണിച്ചിരുന്നു. കണ്ണടഞ്ഞു പോകുന്നപോലെ.

‘നീയെന്താ ഉറക്കം തൂങ്ങുവാണോ.. വാടാ കയറ്.. ഒരു കാര്യം കാണിച്ചുതരാം.’ പൊത്തിപ്പിടിച്ചു കയറി. ഇരുണ്ടപാറയ്ക്കപ്പുറം സൂര്യോദയമാണ്. വെളിച്ചത്തില്‍ കുളിച്ചുനിന്ന് സതീശന്‍ കൈനീട്ടി.

ഇളം മഞ്ഞ വെയിലിനു താഴെ ഗ്രാമങ്ങള്‍ ഉറക്കം തൂങ്ങിക്കിടക്കുന്നു. പിന്നെ കാഴ്ച ഓരോ വീട്ടുമുറ്റത്തേക്കും വഴുതിവഴുതി വ്യക്തമായി വന്നു.

മുഖം പൊക്കുന്ന സൂര്യകാന്തിച്ചുവട്ടില്‍, ഇതള്‍പൊട്ടുന്ന മുളകുകൊടിയുടെ വേരില്‍, കറയിറ്റുനില്‍ക്കുന്ന റബറിന്റെ, കായ്ഫലമുള്ള തെങ്ങിന്റെയൊക്കെ ചുവട്ടില്‍, പുരുഷന്മാര്‍ മുണ്ടുപൊക്കി നിന്ന് മൂത്രമൊഴിക്കുകയാണ്. ഇളം മഞ്ഞയായ ദ്രവസ്വര്‍ണം വേരില്‍ നിന്ന് ചെടിയിലേക്ക് കയറി പൂവായ് കായായ് കറയായ്...

അവയ്ക്കുതാഴെ സ്ത്രൈണമായ ഒളിവിടങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്ടുകിടന്നു.

‘നോക്ക്.. അതു നോക്ക്’ അവന്റെ വിരല്‍ തുമ്പുകള്‍ നീങ്ങുന്ന ഇടങ്ങളില്‍ ഉറുമ്പുകളായി നിഴലുകളായി ആള്‍‌രൂപങ്ങളായി ചെറുപ്പക്കാര്‍ പുരുഷന്മാര്‍ മലകറുന്നുണ്ടായിരുന്നു. അവരങ്ങനെ നിരയായി വലിയൊരു ചങ്ങലയായി കിഴക്കന്‍ മലകളില്‍ നിരന്നു നിന്നു. പിന്നെ അവരെല്ലാവരും മൂത്രമൊഴിക്കാന്‍ തുടങ്ങി.

മലകളില്‍ നിന്ന് കുന്നുകളില്‍ നിന്ന് ഇളം‌മഞ്ഞ തോടായും അരുവിയായും ഒഴുകി. നെയ്യാറും കിള്ളിയാറും കരമനയാറും നിറഞ്ഞുവന്നു. മലയോരങ്ങളിലെ ജലാശയങ്ങളില്‍ ഇളം മഞ്ഞയുടെ തിരയുണര്‍ന്നു. തീക്ഷ്ണമായ ഗന്ധമുള്ള പൌരുഷമായ ഒരു കാറ്റ് ഞങ്ങളെ പിടിച്ചുലച്ചു.

‘നോക്ക് നിന്റെ തിരുവനന്തപുരം ഇതൊന്നും അറിയുന്നില്ല’ സതീശന്‍ പരിഹസിച്ചു. തിരിഞ്ഞുനോക്കി. അവിടെ തിരുവനന്തപുരം ഉറക്കമുണരുകയാണ്. നീളമുള്ള നിഴലുകള്‍ നീങ്ങുന്ന നഗരപാതകള്‍. പിന്നെ നിഴലുകള്‍ മാഞ്ഞു. പലവര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ - തെരുവുകളും വഴികളും മുറ്റങ്ങളും മരച്ചുവടുകളും അവയെക്കൊണ്ട് നിറഞ്ഞു.

പീരങ്കിവെടിപോലെ ഇളം മഞ്ഞയുടെ ഒരു ധാര എന്റെ അരികില്‍ നിന്ന് ചീറിത്തെറിച്ചു. ‘നിന്റെ നശിച്ച നഗരം ഇതോടെ തീരും.’ സതീശന്‍ അട്ടഹസിച്ചു. പിന്നെ.. അവനൊരാള്‍ വിചാരിച്ചാല്‍ എന്നോര്‍ത്ത് ഞാന്‍ തിരിയുമ്പോള്‍ പിന്നില്‍ ഒരു ആര്‍ത്തലയ്ക്കുന്ന മഞ്ഞ. ഇത് നഗരത്തിലെത്തിയാല്‍... ഓ ദൈവമേ.. ഇരുണ്ടുകിടക്കുന്ന തെരുവുകളില്‍ നിന്ന് ഓടകളില്‍ നിന്ന് അഴുക്ക്തോടുകളില്‍ നിന്ന് മഞ്ഞയുടെ അലകള്‍ ഉയര്‍ന്ന് നിറയുകയാണ്. തമ്പാനൂരില്‍: ചെങ്കല്‍ചൂളയില്‍ കിഴക്കേക്കോട്ടയില്‍...

വിജയം ആഘോഷിക്കുന്നതുപോലെ സതീശന്‍ ആര്‍ത്തുവിളിച്ചു. ‘ടാ നിര്‍ത്ത്.’ ഞാന്‍ അലറി. ‘നിര്‍ത്തടാ...’

ഇരുട്ട്. ലൈറ്റിന്റെ സ്വിച്ചിനു പരതി. മുറിയില്‍ സതീശനില്ല. ആരുമില്ല. സ്വപ്നത്തിന്റെ അവശിഷ്ടം പോലെ അവന്റെ ബാഗ് കസേരക്കരികില്‍ മലര്‍ക്കെത്തുറന്നിരുന്നു.

ആ രാത്രിയില്‍ ഒറ്റയ്ക്ക് അവന്‍ എങ്ങൊട്ടാണ് പോയതെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുമായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്നിറങ്ങി താഴേക്ക് പോയി.

‘സെക്കന്‍ഡ് ഷോയ്ക്ക് പോവുകയാണെന്നു പറഞ്ഞു സര്‍’ ഗേറ്റിലെ സെക്യൂരിറ്റി എന്നോട് പറഞ്ഞു. ‘വൈകി വന്നാല്‍ തിരികെ കയറ്റണം എന്നും പറഞ്ഞു.’

തിരികെ കയറിപ്പോയി പന്ത്രണ്ടുമണിവരെ ആധിയില്‍ ഉണര്‍ന്നുകിടന്നു. അന്നേരം ഫോണ്‍ അടിച്ചു. പോലീസ് സ്റ്റേഷന്‍.



§ 4. ശലഭം

‘ന്നാലും നീയെന്തിനാടാ അതു ചെയ്തത്?' ആശുപത്രിയിലെ നാറുന്ന കിടക്കയില്‍ ജനലിനുപുറത്തേക്ക് കണ്ണുനട്ടുകിടക്കുന്ന സതീശനോട് ഞാന്‍ ചോദിച്ചു.

‘നിനക്കറിയില്ല ഒന്നും’ എന്നു പിറുപിറുത്ത് അവന്‍ റ്റവല്‍ വലിച്ചിട്ട് മുഖം മൂടി.

പതിനൊന്നരയ്ക്ക് തിരക്കൊഴിഞ്ഞ സ്റ്റാച്യൂ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ വലിഞ്ഞുകയറി വട്ടത്തില്‍ മൂത്രമൊഴിക്കുമ്പോഴാണ് സതീശനെ പോലീസ് പിടിച്ചത്. അല്പം വീശി നിന്ന ഒരു പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കുറ്റകൃത്യത്തിന് ഉപയോഗിച്ച അവയവത്തില്‍ തന്നെ പെരുമാറി.

കത്തീറ്റര്‍ എടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു. ഇന്‍ഫെക്ഷന്‍ ബാക്കി. ഇടക്ക് പൊരിഞ്ഞപനിക്കിടെ കടും മഞ്ഞനിറത്തില്‍ റ്റ്യൂബില്‍കൂടി പൊയ്ക്കൊണ്ടിരുന്ന ദ്രാവകം വായുവില്‍ നിശ്ചലചിത്രമായി നിന്നത് പഴയൊരു ചാട്ടവാര്‍ ആരോ ഭിത്തിയില്‍ ആണയടിച്ചു തൂക്കിയതിനെ ഓര്‍മ്മിപ്പിച്ചു.

പനി ശമിച്ച ഒരു ഉച്ചയ്ക്കാണ് സതീശന്‍ പേനയും പേപ്പറും ആവശ്യപ്പെട്ടത്. കട്ടിലില്‍ ചരിഞ്ഞുകിടന്ന് വെയിലിനക്കരെ ചുമക്കുന്നതുവരെ അവന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒരു സ്കൂളില്‍ ഒരുമിച്ചുപഠിച്ചിട്ടും മൂത്രം കൊണ്ടല്ലാതെ അവന്‍ എന്തെങ്കിലുമെഴുതുന്നത് കണ്ടിട്ടുണ്ടോ എന്ന് ഉള്ളില്‍ തിരഞ്ഞു തിരഞ്ഞ് ഞാന്‍ തളര്‍ന്നു.

കാപ്പിവാങ്ങാന്‍ പടിയിറങ്ങുമ്പോള്‍ ആശുപത്രിയുടെ മഞ്ഞമതിലിലൂടെ വലിയകുഴലുകള്‍ അശ്ലീലമായ ശരീരം വലിച്ച് ഇഴഞ്ഞുപോകുന്നു. വായുവില്‍ ഓര്‍മയായി തൂങ്ങിനില്‍ക്കുന്ന പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു.

ഭൂമിയിലെ ഇരുളറകളിലേക്ക് ആണ്ടുപോകുന്ന നിര്‍വീര്യമാക്കപ്പെട്ട മൂത്രത്തിന്റെ ഭീകരമായ ശൌര്യം ഒരിക്കല്‍ തിരയടിച്ചുയര്‍ന്നാല്‍...

‘കൂട്ടുകാരന് എങ്ങനെയുണ്ട്?‘ പടികയറിവന്ന സുന്ദരിയായ നേഴ്സ് കുശലം ചോദിച്ചു. കുടുംബത്തില്‍ പിറന്നപിള്ളേരൊന്നും ചെയ്യാത്തപണി എന്ന് അമ്മാവന്‍ പറഞ്ഞത് വെറുതെ ഓര്‍മ്മവന്നു. വായുവില്‍ പറക്കുന്ന ചിത്രശലഭം ഒരു നിമിഷമൊന്ന് നിന്ന് പിന്നെ പറന്നുപോകുന്നതുപോലെ നഴ്സ് ചിരിച്ചുകൊണ്ട് പടി കയറിപ്പോയി.

നോക്കൂ സ്നേഹിതാ നിങ്ങളൊരു നിശ്ചലചിത്രം കാണുകയാണ്. ഒരു സ്റ്റെയര്‍ കെയ്സ്. ഇറങ്ങിവരുന്ന ഒരാള്‍. അയാളെതൊട്ടുരുമ്മി മുകളിലേക്ക് പറന്നുപോകുന്ന ഒരു ചിത്രശലഭം. സ്റ്റെയര്‍കെയ്സിനുതാഴയുള്ള പൊട്ടിയ റ്റൈത്സിട്ട പഴയ തറയില്‍ നിന്ന് ഏതുനിമിഷവും ഒരു മഞ്ഞസമുദ്രം പൊട്ടിത്തെറിച്ചുവരാം. അതുകൊണ്ടാണ് ചിത്രശലഭം പരക്കുമ്പോള്‍ പോലും താഴേക്കിറങ്ങുന്നയാള്‍ ഉറഞ്ഞുനില്‍ക്കുന്നതും ഇത് ഒരു നിശ്ചലചിത്രമാവുന്നതും.